പത്തനംതിട്ട: അയ്യപ്പന് 18,000 നാളികേരം ഉപയോഗിച്ച് നെയ്യഭിഷേകം. വാര്‍ത്തകളില്‍ എത്താന്‍ പലതും ഉണ്ണികൃഷ്ണന്‍ പോറ്റി ചെയ്തു. അതിലൊന്നായിരുന്നു ചരിത്രത്തിലാദ്യമായി 2022ല്‍ നടന്ന നെയ്യഭിഷേക വഴിപാട്. പിന്നീട് 2024ലും ചടങ്ങു നടന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി വിഷ്ണു ശരണ്‍ ഭട്ടാണ് നെയ്യഭിഷേകം വഴിപാടായി 2022 നേര്‍ന്നത്.

18,001 നെയ്തേങ്ങയുടെ അഭിഷേകമാണ് നേര്‍ന്നത്. എന്നാല്‍ 20,000ത്തോളം നാളികേരം അഭിഷേകത്തിനായി തയ്യാറാക്കി. അതിന് ശേഷം 2024ലും ചടങ്ങു നടന്നു. അന്ന് ബെംഗളൂരു സ്വദേശികളായ വിഷ്ണു ശരണ്‍ ഭട്ട്,രമേശ് റാവു, ദുരൈ, ഉണ്ണിക്കൃഷ്ണന്‍പോറ്റി എന്നിവരുടെ വഴിപാടായിരുന്നു. പമ്പ ഗണപതി കോവിലിലാണ് ഇത്രയും നെയ്‌ത്തേങ്ങ നിറച്ചത്. ട്രാക്ടറിലാണ് ഇവ സന്നിധാനത്ത് എത്തിച്ചത്. അതായത് രണ്ടു തവണയും വിഷ്ണു ശരണ്‍ ഭട്ടുണ്ടായിരുന്നു. ബംഗ്ലൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീമാ ജ്യൂലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറാണ് വിഷ്ണു ശരണ്‍ ഭട്ട്. കേരളത്തിലെ ഭീമയുമായി ഇതിന് ബന്ധമില്ല. അതായത് ഒരു സ്വര്‍ണ്ണ കടയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ട്രാക്ടറില്‍ നെയ്‌തേങ്ങ കൊണ്ടു വരുന്നത് ആചാല ലംഘനമാണ്. ഇത് ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പക്ഷേ ആരും മുഖവിലയ്ക്ക് എടുത്തില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായുള്ള നേര്‍ച്ചകള്‍ക്കൊന്നും വിഷ്ണു ശരണ്‍ ഭട്ട് സ്ഥാപനത്തിന്റെ പേര് ഉപയോഗിക്കാറില്ല. 2022ല്‍ ചടങ്ങിനായി 18 ലക്ഷം രൂപയും ദേവസ്വത്തിന് ലഭിച്ചു. 2280 കിലോ നെയ്യും 7.5 ടണ്‍ നാളികേരവുമാണ് അഭിഷേകത്തിനായി ഉപയോഗിച്ചത്. 10 ശാന്തിക്കാര്‍ ചേര്‍ന്ന് നിറച്ച നെയ്തേങ്ങകള്‍ ശ്രീലകത്തിന് സമീപത്തുള്ള നടയില്‍ എത്തിച്ചു. ആദ്യ നെയ് തേങ്ങ ഉടച്ച് നെയ്യഭിഷേക ഒരുക്കത്തിന് തുടക്കം കുറിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു, ആദ്യമായാണ് ഒരു ഭക്തന്‍ ഇത്രയും അളവില്‍ നാളികേരം നെയ് നിറച്ച് അയ്യപ്പന് അഭിഷേകം ചെയ്യുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര വാര്യര്‍ അന്ന് പറഞ്ഞിരുന്നു. 2021 ഡിസംബര്‍ 31നാണ് നെയ് തേങ്ങ നിറക്കല്‍ ചടങ്ങുകള്‍ പമ്പയില്‍ തുടങ്ങിയത്. 2022ന് പുതുവര്‍ഷത്തില്‍ അഭിഷേകം.

അന്ന് പമ്പയില്‍ നിന്നും നെയ് നിറച്ച നാളികേരം സന്നിധാനത്തേയ്ക്ക് ട്രാക്ടറിലാണ് എത്തിച്ചത്. വര്‍ഷങ്ങളായി ദര്‍ശനം നടത്തുന്ന ഭക്തന്‍, അയ്യപ്പാനുഗ്രഹത്താല്‍ ആഗ്രഹിച്ച കാര്യം സാധിച്ചതിനുള്ള വഴിപാടായാണ് നെയ്യ് അഭിഷേകം നേര്‍ന്നത് എന്നാണ് പുറത്ത് പറഞ്ഞത്. അന്ന് വന്ന വാര്‍ത്തയിലും ഭീമയുടെ പേരൊന്നും വന്നിരുന്നില്ല. 18 പടികളേയും മലകളേയും സങ്കല്‍പ്പിച്ചാണ് 18,000 നാളികേരത്തിന്റെ നെയ്യഭിഷേകം എന്നും പറഞ്ഞു. ഇത് വീണ്ടും 2024ല്‍ ആവര്‍ത്തിച്ചു. വിഷ്ണു ശരണ്‍ ഭട്ട്,രമേശ് റാവു, ദുരൈ, ഉണ്ണിക്കൃഷ്ണന്‍പോറ്റി എന്നിവരുടെ വഴിപാടായിരുന്നു. പമ്പ ഗണപതി കോവിലിലാണ് ഇത്രയും നെയ്‌ത്തേങ്ങ നിറച്ചത്. ട്രാക്ടറിലാണ് ഇവ സന്നിധാനത്ത് എത്തിച്ചത്. ഇതിനൊപ്പം ചില ചുമട്ടുകാരെ ഉപയോഗിച്ചും സന്നിധാനത്ത് അത് കൊണ്ടു വന്നു.

പുതുവര്‍ഷപ്പുലരിയില്‍ ഇവ അഭിഷേകം ചെയ്യാന്‍ തലേ ദിവസം രാത്രി നെയ്‌ത്തേങ്ങ പൊട്ടിച്ച് നെയ്യ് പല പാത്രത്തിലാക്കി. പുലര്‍ച്ചെ 3ന് നടതുറന്നു നിര്‍മാല്യ ദര്‍ശനത്തിനും പതിവ് അഭിഷേകത്തിനും ശേഷമാണ് നെയ്യഭിഷേകം തുടങ്ങിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ അഭിഷേകം തുടങ്ങി. തന്ത്രി ഗണപതിഹോമത്തിലേക്കു കടന്നതോടെ മേല്‍ശാന്തി പി.എന്‍.മഹേഷ് അഭിഷേകം തുടര്‍ന്നു.

ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് 18,018 നെയ്‌ത്തേങ്ങ അന്നും അഭിഷേകത്തിന് ഒരുക്കിയത്. 1.80 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് വഴിപാടായി അടച്ചാണ് അന്നും പ്രത്യേക അനുമതി വാങ്ങിയത്. ഇവരുടെ വഴിപാടായി ഭക്തര്‍ക്കു വിഭവ സമൃദ്ധമായ സദ്യയും നല്‍കി. ദേവസ്വം അന്നദാന മണ്ഡപത്തിലാണ് അന്നദാനം ഒരുക്കിയത്. ഇവരുടെ വഴിപാടായി സന്നിധാനത്ത് ഗുരുവായൂര്‍ ജയപ്രകാശ്, ഇളമ്പള്ളി വാദ്യകലാ സമിതി ബിജു, ബൈജു എന്നിവരുടെ നേതൃത്വത്തില്‍ 51 കലാകാരന്മാരുടെ ചെണ്ടമേളവും നടന്നിരുന്നു.