ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നത ശക്തമാകുന്നതിനിടെ വിദേശ യാത്ര പരിപാടിയില്‍ മാറ്റം വരുത്തി ശശി തരൂര്‍ ഡല്‍ഹിയില്‍ എത്തുന്നു. റഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കിയ തരൂര്‍ ഗ്രീസിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി ഗ്രീസിലേക്ക് പോകാനാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചര്‍ച്ചകള്‍ നടത്താനാണ് മടക്കം എന്നാണ് സൂചന. മോദിയെ കണ്ട ശേഷം ഗ്രീസിലേക്ക് പോകും. റഷ്യയിലെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മോദിയെ തരൂര്‍ ധരിപ്പിച്ചേക്കും. ഇതിനൊപ്പം രാഷ്ട്രീയവും ചര്‍ച്ചയാകും. പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ എംപി ഹൈക്കമാന്‍ഡുമായുളള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെയാണ് തരൂര്‍ ഡല്‍ഹിയില്‍ എത്തുന്നത്. തരൂരിന്റെ മോദി സ്തുതിയെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബുധനാഴ്ച പരോക്ഷമായി വിമര്‍ശിച്ചിരുന്നു. വൈകാതെ സമൂഹമാധ്യമത്തിലൂടെ ഖാര്‍ഗെയ്ക്ക് തരൂര്‍ മറുപടിയും നല്‍കിയിരുന്നു.

അടിയന്തരാവസ്ഥ മുന്‍നിര്‍ത്തിയുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഖാര്‍ഗെ തരൂരിനെ പരോക്ഷമായി വിമര്‍ശിച്ചത്. ''എല്ലാവര്‍ക്കും രാജ്യമാണ് പ്രധാനം എന്നാല്‍ ചിലര്‍ക്ക് മോദിയാണ് വലുത്. അത് കഴിഞ്ഞ് മാത്രമാണ് രാജ്യം'' -ഖാര്‍ഗെ പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തില്‍ തരൂര്‍ മോദിയെ സ്തുതിച്ചതിനോടും പരിഹാസപൂര്‍വമാണ് ഖാര്‍ഗെ പ്രതികരിച്ചത്. തരൂരിന്റേത് നല്ല ഇംഗ്ലീഷാണെന്നും തനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അത്ര അറിയില്ലെന്നുമായിരുന്നു ഖാര്‍ഗെയുടെ മറുപടി. ഭാഷ കൊള്ളാവുന്നത് കൊണ്ടാണ് തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷിക്കുഞ്ഞിന്റെ ചിത്രത്തോട് കൂടിയായിരുന്ന സമൂഹമാധ്യമത്തില്‍ തരൂരിന്റെ മറുപടി. 'പറക്കാന്‍ അനുമതി തേടേണ്ടതില്ല. ചിറക് നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല' -തരൂര്‍ കുറിച്ചു. മോദിയെ സ്തുതിക്കാനും വിദേശരാജ്യങ്ങളില്‍ മോദിക്കായി വാദിക്കാനും തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന സന്ദേശമാണ് തരൂര്‍ നല്‍കിയതെന്നായിരുന്നു മാധ്യമവ്യാഖ്യാനം. തരൂരിനെ ഇനി അംഗീകരിക്കില്ലെന്ന സൂചനയാണ് ഖാര്‍ഗെ നല്‍കിയത്.

റഷ്യ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തെക്കുറിച്ച് ശശി തരൂര്‍ വിശദീകരിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം വിശദീകരിച്ചു. വിഷയത്തില്‍ റഷ്യയുടെ പിന്തുണയും ശശി തരൂര്‍ തേടി. യാത്രക്ക് മുന്‍പും തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. അതിനിടെ പറയുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ജയിപ്പിച്ച് വിട്ട ജനങ്ങളോട് ഉത്തരവാദിത്തം കാട്ടണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിലപാട് കടുപ്പിച്ചു. മോദി സ്തുതിയുമായെഴുതിയ ലേഖനത്തില്‍ തരൂരിനെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തോടാണ് തരൂരിനെ പരിഹസിച്ചുകൊണ്ട് ഖര്‍ഗെ മറുപടി നല്‍കിയത്. അതേ സമയം, ലക്ഷ്ണമണ രേഖയെ കുറിച്ച് നേരത്തെ ഓര്‍മ്മപ്പെടുത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരിന്റെ നീക്കങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ചു. നേതൃത്വത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമ പേജില്‍ പക്ഷിയുടെ ചിത്രമുള്ള കുറിപ്പ് തരൂര്‍ പങ്കുവെച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതി കൂടാതെ വിദേശത്ത് പോയ തരൂര്‍ നിലവില്‍ റഷ്യയിലാണ്. റഷ്യയിലെ സര്‍ക്കാര്‍ മാധ്യമമായ ആര്‍ടിയുടെ ക്ഷണമനുസരിച്ച് മോസ്‌കോയിലെത്തിയ തരൂര്‍ ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തി. പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തരൂര്‍ റഷ്യയുടെ ഡ്യൂമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ചെയര്‍മാന്‍ ലിയോനിദ് സ്ലറ്റ്സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം, ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം, ഉക്രയ്ന്‍ പ്രശ്നം തുടങ്ങിയ അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയായി. റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവുമായും തരൂര്‍ കൂടിക്കാഴ്ച നടത്തി. മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് തരൂരിന്റെ വിദേശപര്യടനം. റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായിരുന്നു ഈ യാത്ര. പുടിനും മോദിയും സംസാരിക്കേണ്ട വിഷയങ്ങളുടെ അജണ്ട അടക്കം തീരുമാനിച്ചുവെന്നാണ് സൂചന. ഇതെല്ലാം മോദിയോട് ഡല്‍ഹിയില്‍ എത്തി തരൂര്‍ വിശദീകരിക്കുമെന്നാണ് സൂചന. അതിന് ശേഷം ഗ്രീസിലേക്ക് പോകും. അവിടെ നിന്നും യുകെയിലേക്കും.

ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ടെസ്റ്റ് മത്സരം തരൂര്‍ കാണും. ജൂലൈ പത്ത് മുതലാണ് ലോര്‍ഡ്‌സില്‍ ഇന്ത്യാ-ഇംഗ്ലണ്ട് മത്സരം. അതിന് ശേഷം ഡല്‍ഹിയില്‍ എത്തുന്ന തരൂര്‍ നിര്‍ണ്ണായക പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.