തിരുവനന്തപുരം: ബാലരാമപുരത്ത് സ്വന്തം കുട്ടിയെ കൊല്ലാന്‍ കൂട്ടു നിന്ന അമ്മ സുരക്ഷിത ഒളിത്താവളമൊരുക്കാന്‍ ഒപ്പം കൂട്ടിയത് തിരുട്ട് കുടുംബത്തെ. പാലക്കാടും പൊള്ളാച്ചിയിലും തിരുവള്ളൂരുമെല്ലാം ബേസുള്ള മോഷണ കുടുബത്തെയാണ് ജയിലില്‍ വച്ച് ശ്രീതു പരിചയപ്പെട്ടത്. അവരെ ഉപയോഗിച്ച് സുരക്ഷിത താമസമൊരുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയില്‍ മോചിതയായ ശ്രീതുവിന് ബാലരാമപുരത്തെ കുടുംബ വീട്ടില്‍ പോകാന്‍ കഴിയില്ലായിരുന്നു. ഇതുകൊണ്ട് തന്നെ മറ്റൊരു താവളം അനിവാര്യമാണെന്ന് ശ്രീതു തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇളയരാജയുടെ കുടുംബത്തോടൊപ്പം പാലക്കാട്ടേക്ക് പോയത്. കേരളത്തിലെ ജയിലുകളില്‍ ക്രിമിനലുകള്‍ പരസ്പരം കൂട്ടുകാരാകുന്ന ചിത്രമാണ് ഈ സംഭവം നല്‍കുന്നത്.

ആറ്റുകാല്‍ പൊങ്കാല ദിവസം 10 പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു കടന്ന അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയാണ് ഇളയരാജ. തമിഴ്‌നാട്ടില്‍ മാത്രം 20 മോഷണകേസുകളില്‍ പ്രതിയായ ഇളയരാജയെ വഞ്ചിയൂര്‍ എസ്എച്ച്ഒ എച്ച്.എസ്.ഷാനിഫും സംഘവും തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതത് അതിസാഹസികമായാണ്. ഇളയരാജയുടെ ഭാര്യയടക്കം കേസില്‍ നേരിട്ട് പങ്കാളിയായ 5 പേര്‍ കടുങ്ങി. ഇവരും അകത്തായി. ബാലരാമപുരത്തെ വില്ലത്തി ശ്രീതുവുമായി അടുപ്പത്തിലായത് ഇളയരാജയുടെ ഭാര്യയാണ്. ഈ സൗഹൃദം ഒളികേന്ദ്രം കണ്ടെത്തുന്ന ബുദ്ധിയിലേക്ക് കാര്യങ്ങളെത്തിച്ചു.

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സ്ത്രീകളെ നഗരത്തില്‍ എത്തിച്ച് മോഷണം നടത്താന്‍ പദ്ധതിയിട്ടതും രക്ഷപ്പെടാന്‍ സഹായിച്ചതെന്നും ഇളയരാജയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ പാലക്കാട് പൊള്ളാച്ചി റോഡില്‍ നിന്നു പൊലീസ് അന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാര്‍ച്ച് 13ന് ആയുര്‍വേദ കോളജ് ജംക്ഷനില്‍ ബസില്‍ കയറാന്‍ നിന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന 10 പവന്റെ സ്വര്‍ണമാലയാണ് തമിഴ് സ്വദേശികളായ സ്ത്രീകള്‍ പൊട്ടിച്ചത്. അവിടെ നിന്ന് ഓട്ടോറിക്ഷകള്‍ മാറി മാറി കയറി ആക്കുളത്ത് എത്തി. അവിടെ നിന്ന് ഇളയരാജയുടെ വാഹനത്തില്‍ പ്രതികള്‍ കടന്നു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. തിരുട്ട് കുടുംബത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയാണ് ഇളയരാജ.

ഇളയരാജയുടെ ഭാര്യ മാതുവും കാര്‍ ഡ്രൈവറും ഉള്‍പ്പെടെയുള്ളവരായിരുന്നു ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ മോഷണത്തിന് എത്തിയത്. ഡസ്റ്റര്‍ കാറിലായിരുന്നു ഇവര്‍ അന്നെത്തിയത്. പൊങ്കാല ദിവസം കാറിലെത്തിയ സംഘം ലുലുമാളിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി. ഉച്ചയ്ക്ക് 1.30ഓടെ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബസില്‍ കയറി മോഷണം ആരംഭിച്ചു. കാര്യം നടന്നാല്‍ കാറില്‍ കയറി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. അന്നും പതിവുപോലെ തിരുട്ട് സംഘം കാറില്‍ മുങ്ങുകയായിരുന്നു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിനിയായ രതിയേയും ഈ കേസില്‍ പിടികൂടിയിരുന്നു. ഇളയരാജയും ഇതേ നാട്ടുകാരനാണ്.

മോഷണം തൊഴിലാക്കിയ തിരുട്ട് കുടുംബമാണ് ഇളയരാജയുടേത്. മറ്റ് സ്ത്രീകളേയും കൂട്ടി വലിയ സംഘമായാണ് ഇവര്‍ മോഷണത്തിന് എത്തുക. ഇവര്‍ക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഒട്ടേറെ മോഷണക്കേസുകളുണ്ട്. പൊള്ളാച്ചിയിലും എറണാകുളം ചോറ്റാനിക്കര സ്റ്റേഷനിലും ഇളയരാജയുടെ പേരില്‍ ഒട്ടേറെ മോഷണക്കേസുകളുണ്ട്. തിരുവനന്തപുരം തുമ്പയില്‍ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസില്‍ പെട്ടതാണ് ആര്യ. ഈ ആര്യയാണ് ശ്രീതുവിനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിച്ചത്. പുറത്തിറങ്ങിയ ശ്രീതുവും പരിചയക്കാരെ ജാമ്യത്തില്‍ എടുക്കാന്‍ സഹായിച്ചു. അങ്ങനെയാണ് ഇളയരാജയും ഭാര്യയും പുറത്തെത്തുന്നത്.

ജയിലില്‍ ആയ ശേഷം ശ്രീതുവിനെ കാണാന്‍ പോലും വീട്ടുകാര്‍ കൂട്ടാക്കിയിരുന്നില്ല. കേസിലും ഒന്നും ഇടപെട്ടതുമില്ല. ഇതോടെയാണ് സുരക്ഷിത താമസ സ്ഥലം കണ്ടെത്താനായി ഇളയരാജയേയും ഭാര്യയേയും കൂടെ കൂട്ടാന്‍ ശ്രീതു തീരുമാനിച്ചത്.