പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി നിലപാട് എടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. എന്‍ എസ് എസുമായി ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസിലെ ഉന്നത നേതാവ് കേരളത്തിലെത്തുമെന്നും സൂചനയുണ്ട്. കേരളത്തില്‍ സമ്പൂര്‍ണ്ണ പര്യടനം രാഹുല്‍ ഗാന്ധി പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലും പെരുന്നയില്‍ എത്താന്‍ സാധ്യത ഏറെയുണ്ട്. വിശ്വാസ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടുകളോട് സുകുമാരന്‍ നായര്‍ വിയോജിപ്പ് പ്രകടിപ്പിച്ചെന്നും സൂചനകളുണ്ട്. എന്‍ എസ് എസുമായി ഒന്നും ചര്‍ച്ച ചെയ്യുന്നില്ലെന്ന നിലപാട് സുകുമാരന്‍ നായര്‍ എടുത്തതായാണ് സൂചന.

അനുനയ നീക്കങ്ങളുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളോട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നീരസം അറിയിച്ചതായി സൂചനയുണ്ട് . വിശ്വാസ പ്രശ്‌നങ്ങളില്‍ ആലോചനയില്ലെന്നാണ് പരാതി. ആഗോള അയ്യപ്പ സംഗമത്തിന് മുന്‍പ് നിലപാട് അറിയിച്ചില്ല. മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസുമായി ആശയ വിനിമയം നടത്തുന്നതും ഓര്‍മിപ്പിച്ചു. അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ പെരുന്ന സന്ദര്‍ശനം വ്യക്തിപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. സന്ദര്‍ശനത്തില്‍ നിന്ന് ആരേയും വിലക്കിയിട്ടില്ല ചര്‍ച്ചകള്‍ക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്‍എസ് എസുമായുള്ള കൂടിക്കാഴ്ചകള്‍ സൗഹൃദ സന്ദര്‍ശനങ്ങളെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എന്‍എസ്എസുമായുള്ള സൗഹൃദം ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജയദശമി നായര്‍ മഹാസമ്മേളനം ഒക്ടോബര്‍ രണ്ടിന് പെരുന്ന എന്‍.എസ്.എസ് ഹിന്ദു കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഈ സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ രാഷ്ടീയ നിലപാടില്‍ വിശദീകരണം നടത്തുമെന്ന് സൂചനയുണ്ട്. അതിന് മുമ്പ് തന്നെ എന്‍ എസ് എസ് നേതൃത്വത്തെ പരമാവധി അടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഷ്ട്രീയത്തില്‍ സമദൂരം തുടരുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂരും ചര്‍ച്ചയ്ക്ക് എത്തുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നാണ് സുകുമാരന്‍ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാന്‍ എന്‍എസ്എസിന് അവകാശമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സതീശനോട് എന്‍ എസ് എസിന് അതൃപ്തിയുണ്ട്. ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന തരത്തില്‍ ചില അഭിപ്രായ പ്രകടനം സതീശന്‍ നടത്തിയിരുന്നു. ഇതും എന്‍ എസ് എസ് ഗൗരവത്തില്‍ എടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിന് എന്‍ എസ് എസിനെ വേണ്ടെങ്കില്‍ എന്തിനാണ് അനുനയം എന്ന ചോദ്യം ചില കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരന്‍ നായര്‍ ഉയര്‍ത്തിയെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൂട്ടായ തീരുമാനം അതൊന്നുമല്ലെന്ന് സുകുമാരന്‍ നായരെ തിരുവഞ്ചൂര്‍ അടക്കം അറിയിച്ചെന്നാണ് സൂചന. സുകുമാരന്‍ നായരുമായി ആത്മബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും പെരുന്നയില്‍ എത്തും.

കഴിഞ്ഞ ദിവസം പി.ജെ.കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പെരുന്നയില്‍ എത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ അനുനയത്തിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. സുകുമാരന്‍ നായരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ ദൗത്യവുമായാണ് കുര്യന്‍ പെരുന്നയില്‍ എത്തിയതെന്നാണ് സൂചന. സുകുമാരന്‍ നായരുമായി വ്യക്തിബന്ധമുള്ള നേതാവാണ് കുര്യന്‍.

അയ്യപ്പ സംഗമത്തെ പിന്തുണച്ച എന്‍.എസ്.എസ് നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചതായാണ് വിവരം.കൊടിക്കുന്നില്‍ സുരേഷ് നേരത്തേ സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു.സുകുമാരന്‍ നായരുമായി സംസാരിച്ചപ്പോള്‍ എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല എന്നാണ് മനസിലായതെന്ന് കുര്യന്‍ പറഞ്ഞു. എന്നും കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുള്ള സംഘടനയാണ് എന്‍.എസ്.എസ്. കോണ്‍ഗ്രസുമായി അത്രയും അടുപ്പമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ തെറ്റ് തിരുത്തിയപ്പോള്‍ അത് നല്ലതെന്ന് മാത്രമാണ് സുകുമാരന്‍ നായര്‍ പറഞ്ഞതെന്നും കുര്യന്‍ വ്യക്തമാക്കിയിരുന്നു.