പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുമായി ബന്ധപ്പെട്ട് യുവനടി തന്‍വി റാമില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി. രാഹുലിന് കാര്‍ കൊടുത്തത് ഏത് സാഹചര്യത്തില്‍ എന്ന് ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടി വ്യക്തമാക്കി. ഫോണ്‍ വഴിയാണ് വിവരങ്ങള്‍ തേടിയത്. പാലക്കാട് നഗരത്തില്‍ ഓടിയത് നടി തന്‍വിയുടെ കാറാണെന്നാണ് സ്ഥിരീകരണം. എന്നാല്‍, ഈ കാര്‍ രാഹുല്‍ രക്ഷപെടാന്‍ ഉപയോഗിച്ചു എന്ന വാദം തെറ്റാണെന്നാണ് ലഭിക്കുന്ന വിവരം.

പാലക്കാട്ട് നിന്നും രാഹുല്‍ മുങ്ങാന്‍ ഉപയോഗിച്ചത് ഈ കാറാണെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, ആ ഭാഗം ശരയില്ലെന്നാണ് ലഭിക്കുന്ന വിവരം. പൊള്ളാച്ചിയില്‍ ഷൂട്ടിംഗിന് പോകാന്‍ എത്തിയപ്പേള്‍ കാര്‍ പാലക്കാട്ട് വെച്ചു പോയതാണ് എന്നാണ് ലഭിക്കുന്ന വിവരം. ഈ കാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസ് പരിസരത്താണ് സൂക്ഷിച്ചിരുന്നത്. ഈ ഫ്‌ലാറ്റ് പാലക്കാട് പാര്‍ക്ക് ചെയ്ത ശേഷം പൊള്ളാച്ചിയിലേക്ക് മറ്റൊരു വാഹനത്തിലാണ് നടി പോയത്. തിരികെവരുമ്പോള്‍ കാറെടുക്കാമെന്ന് പറഞ്ഞായിരുന്നു അവര്‍ മടങ്ങിയത്.

അതേസമയം ഇതിന് ശേഷം രാഹുലിനെതിരെ പരാതി ഉയര്‍ന്ന ദിവസം അടക്കം രാഹുലിന്റെ ഓഫീസ് ജീവനക്കാര്‍ വാഹനം ഉപയോഗിച്ചിരുന്നു. തന്‍വിയുടെ കാറെടുത്ത് ചായ കുടിക്കാന്‍ പോയ ഓഫീസ് ജീവനക്കാര്‍ വിവാദത്തിന് വഴിയൊരുക്കും. ഇതോടെയാണ് ഈ കാറില്‍ രാഹുല്‍ രക്ഷപെട്ടുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നതും. തന്റെ കാര്‍ പാലക്കാട് എത്തിയത് എങ്ങനെയെന്ന് നടി വിശദീകരിച്ചിട്ടുണ്ട്. വാഹനം അതിര്‍ത്തി വിട്ട് പോയിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായ കാര്യവും.

രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിന് തന്‍വി എത്തിയിരുന്നു. ഇതോടെ ഇതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണവും അവര്‍ നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ ഇപ്പോള്‍ കാറുമായി ബന്ധപ്പെട്ട വിവാദങ്ങളും. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച ചുവന്ന ഫോക്സ്വാഗണ്‍ പോളോ കാര്‍ സൂക്ഷിച്ചത് താനാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രനും രംഗത്തുവന്നു.

പോളോ കാര്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കിയ കാറാണ് ഒരിക്കല്‍ താന്‍ ഉപയോഗിച്ചതെന്നും സി ചന്ദ്രന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ താനുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവനടി ഭവനപദ്ധതിക്ക് തറക്കല്ലിടാന്‍ വന്നതാണെന്നും കാറിനെക്കുറിച്ച് അറിയില്ലെന്നും സി ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഈ പറയുന്നതിലൊന്നും ഒരു സത്യവുമില്ല. ആ കാര്‍ ഞാന്‍ കണ്ടിട്ടുമില്ല. എന്റെ വീട്ടില്‍ ആ കാര്‍ വന്നിട്ടുമില്ല. ആ കാറുമായി എനിക്കൊരു ബന്ധവുമില്ല. എന്റെ വീട്ടില്‍ ഒരു കാറേയുളളു. ഞാന്‍ രാവിലെ പോയാല്‍ വൈകുന്നേരം വീടെത്തുന്ന ആളാണ്. ആ കാറുമായി ബന്ധപ്പെട്ട് എനിക്കൊരു വിവരവും എനിക്കില്ല': സി ചന്ദ്രന്‍ പറഞ്ഞു. യുവനടി ഭവനപദ്ധതിക്ക് തറക്കല്ലിടാന്‍ വന്നതാണെന്നും താന്‍ ഒരിക്കല്‍ രാഹുലിന്റെ കിയ കാര്‍ ഒരു ദിവസം ഉപയോഗിച്ചിരുന്നെന്നും സി ചന്ദ്രന്‍ പറഞ്ഞു.

രാഹുലിന്റെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. ഡിവിആര്‍ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തു. കെയര്‍ടേക്കറെ പോലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും.

നേരത്തെ, രാഹുലും മുദ്ര വെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഏഴുദിവസമായി രാഹുല്‍ ഒളിവിലാണ്. ഇതിനിടെയാണ് മറ്റൊരു യുവതി കൂടി രാഹുല്‍നെതിരെ പീഡന പരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചത്. ഈ പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടും. ഇതിനുശേഷമാകും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. രാഹുല്‍ ഈശ്വറിന്റെ ജാമ്യ അപേക്ഷയും തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.