കൊച്ചി: മാര്‍ക്കോയുടെ സൂപ്പര്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ നായകനാകുമെന്ന് പ്രതീക്ഷിച്ച ഉണ്ണി മുകുന്ദന് പിഴയ്ക്കുന്നുവോ? ഈ സൂപ്പര്‍ നടന്‍ നിലവില്‍ ഒരു സിനിമയുമായും കരാറില്‍ ഏര്‍പ്പെട്ടില്ലെന്നാണ് മറുനാടന്‍ മലയാളിയ്ക്ക് ലഭിക്കുന്ന സൂചന. നടന്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നത് സമകാലിക വിവാദങ്ങളുമാണ് ഇതിന് കാരണം. ഗെറ്റ് സെറ്റ് ബേബിയുടെ പരാജയത്തോടെ തുടങ്ങുന്നതാണ് കഷ്ടകാലം.


'മേപ്പടിയാന്‍' സിനിമയുടെ സംവിധായകനുമായ വിഷ്ണു മോഹന്‍ അടക്കമുള്ളവര്‍ ഉണ്ണി മുകുന്ദനുമായി അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദനുമായി പ്രശ്‌നത്തിലായ പഴയ മാനേജര്‍ വിപിന്‍ കുമാര്‍ വിഷ്ണു മോഹന്റേയും സുഹൃത്താണ്. നേരത്തെ ഉണ്ണി മുകുന്ദനെതിരേ പ്രചാരണം നടത്തിയെന്ന പേരില്‍ വിപിന്‍ തന്നോട് ഒരുതരത്തിലുമുള്ള കുറ്റസമ്മതവും നടത്തിയിട്ടില്ലെന്ന് വിഷ്ണു വെളിപ്പെടുത്തിയിരുന്നു.

മാര്‍ക്കോ സിനിമയുടെ രണ്ടാം ഭാഗം പദ്ധതിയിട്ടിരുന്നു. എന്നാല്‍ മാര്‍ക്കോ ടീമുമായി ഉണ്ണി മുകുന്ദന്‍ പൂര്‍ണ്ണമായും തെറ്റി. ഇത്രയും വയലന്‍സ് ഉള്ള സിനിമയില്‍ ഇനി അഭിനയിക്കില്ലെന്നും നിലപാട് എടുത്തു. മാര്‍ക്കോ ടീമിനെ ഉണ്ണി ബ്ലോക് ചെയ്തതായി പോലും സൂചനകളുണ്ട്. ഇതിന് സമാനമായി ഉണ്ണി മുകുന്ദനുമായി മുമ്പ് സഹകരിച്ചിരുന്ന സിനിമാക്കാര്‍ ആരും ഇപ്പോള്‍ ഉണ്ണിയുമായി സഹകരിക്കുന്നില്ല. ഇതിനൊപ്പമാണ് വിഷ്ണു മോഹനുമായി ഉടക്കിയെന്ന സൂചനയും പുറത്തു വരുന്നത്. മേപ്പടിയാന്‍ ചിത്രമാണ് ഉണ്ണി മുകുന്ദനെ സൂപ്പര്‍ താരമാക്കി മാറ്റിയത്. ഇപ്പോള്‍ ഉണ്ണിയുടെ ഒരു സിനിമയും ഷൂട്ടിംഗില്‍ ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്. ഉണ്ണി മുകുന്ദന്റെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും ഇത് സ്ഥിരീകരിക്കുന്നു. ഇത് താരം നേരിടുന്ന പ്രതിസന്ധിയ്ക്ക് തെളിവാണ്.

നെടുലാന്‍ എന്ന ചിത്രം ഉണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നു. ഇതും ഇപ്പോള്‍ നടക്കുന്നില്ല. കൂടുതല്‍ പ്രതിഫലം ചോദിച്ചതാണ് പ്രശ്‌നമായത്. ആ സിനിമയുടെ നിര്‍മ്മതാക്കള്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയതായും സൂചനയുണ്ട്. വിഷ്ണു അരവിന്ദിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ഗന്ധര്‍വ്വ സംഗീതവും നടക്കുന്നില്ല. സംവിധായകന്‍ വിഷ്ണു അരവിന്ദ് മറ്റൊരു സിനിമയുടെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍. വൈശാഖ്-ഉദയ് കൃഷ്ണ ചിത്രമായ ബ്രൂസിലിയും നിലച്ച മട്ടാണ്. ഇതിന് കാരണവും നായകന്റെ ഇടപെടലുകളെ തുടര്‍ന്നുള്ള തര്‍ക്കമാണെന്ന് സൂചനയുണ്ട്. അപര്‍ണാ ബാലമുരളി അഭിനയിച്ച ഉണ്ണി മുകുന്ദന്‍ ചിത്രമായ മിണ്ടി പറഞ്ഞു പെട്ടിയിലാണ്. ഈ ചിത്രം പൂര്‍ത്തിയായതാണ്. എന്നാല്‍ ഒരു കച്ചവടവും ഇതില്‍ നടന്നില്ല.

ഈ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയുടെ വിഡിയോ സ്‌റ്റോറി ചുവടെ

ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം ഏറെ പ്രതീക്ഷയുള്ളതായിരുന്നു. മാര്‍ക്കോ സിനിമയ്ക്ക് മുമ്പ് ചിത്രീകരിച്ചതാണ്. മാര്‍ക്കോ വിജയമായപ്പോള്‍ ഗെറ്റ് സെറ്റ് ബേബിയുടെ ഡബിംഗിന് പോകാന്‍ കൂടുതല്‍ പണം ഉണ്ണി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഇതിന് പിന്നാലെ കൂടുതല്‍ തുക നല്‍കാമെന്ന് നിര്‍മ്മാതാവ് സമ്മതിച്ചു. ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞു. പക്ഷേ പടം എട്ടു നിലയില്‍ പൊട്ടി.

ഒരു നടിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമയുടെ പ്രൊമോഷന് പോലും നടന്‍ പങ്കെടുത്തില്ലെന്ന് ആരോപണമുണ്ട്. ഉണ്ണിയുടെ ആവശ്യപ്രകാരം ഈ സിനിമയുടെ വിതരണം മോഹന്‍ലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലെ ആശിര്‍വാദ് സിനിമാസ് ഏറ്റെടുത്തിരുന്നു. ഇത് നിരവധി പ്രശ്‌നങ്ങള്‍ പിന്നീടുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെയാണ് അമ്മയുടെ ട്രഷറര്‍ സ്ഥാനം ഉണ്ണി രാജിവച്ചത്. താര സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ട്രഷററായിരുന്ന ഉണ്ണി സഹകരിച്ചില്ലെന്ന പരാതിക്കിടെയായിരുന്നു ഈ രാജി. ഇതിനിടെയാണ് താര സംഘടനയുടെ വാര്‍ഷിക പൊതു യോഗത്തിലെ ബാനറില്‍ നിന്നും ഉണ്ണി മുകുന്ദനെ ഒഴിവാക്കിയതും. ഇതോടെ മാര്‍ക്കോയോടെ ഹീറോയാകുമെന്ന് കരുതിയ ഉണ്ണി മലയാള സിനിമയില്‍ സീറോ ആകുന്നുവെന്ന സംശയമാണ് സജീവമാകുന്നത്.