ഈരാറ്റുപേട്ട: ഓസ്‌ട്രേലിയന്‍ പ്രാദേശിക സര്‍ക്കാരില്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവിനെ തേടിയെത്തുന്നത് അഭിനന്ദങ്ങള്‍. കോട്ടയം മൂന്നിലവ് പുന്നത്താനിയില്‍ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് നോര്‍ത്തേണ്‍ ടെറിറ്ററി മന്ത്രിയായത്. പത്തനംതിട്ട എം.പി. ആന്റോ ആന്റണിയുടെ സഹോദരപുത്രനാണ് ജിന്‍സണ്‍. കോണ്‍ഗ്രസിലെ പ്രധാന മുഖമാണ് അന്റോ. തുടര്‍ച്ചയായി എംപിയായിട്ടും മന്ത്രിയാകാന്‍ കഴിയാത്ത നേതാവ്. ഈ നേതാവിന്റെ കുടുംബത്തില്‍ നിന്നാണ് ഓസ്‌ട്രേലിയന്‍ മന്ത്രി എത്തുന്നത്.

ലിബറല്‍ പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ചാണ് ജിന്‍സന്റെ മിന്നും വിജയം. ആദ്യമായാണ് ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യക്കാരന്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഭിന്നശേഷി, കലാ, സാംസ്‌കാരിക വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ ലഭിച്ചത്. ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ സാന്‍ഡേഴ്‌സണ്‍ മണ്ഡലത്തില്‍നിന്നാണ് ജിന്‍സണ്‍ വിജയിച്ചതും മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതും. മലയാളികളും പ്രതീക്ഷയോടെയാണ് ഈ വിജയത്തെ കാണുന്നത്. ജിന്‍സണിന്റെ നാട്ടിലും ആഹ്ലാദമാണ്.

2011-ല്‍ ഓസ്‌ട്രേലിയയിലെത്തിയ ജിന്‍സണ്‍ നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഡയറക്ടറും ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയിലെ ലക്ചററുമാണ്. ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. ഡാര്‍വിനിലെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തില്‍ ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ചാലക്കുടി സ്വദേശിനി അനുപ്രിയയാണ് ഭാര്യ. എയ്മി കേയ്റ്റ്‌ലിന്‍ ജിന്‍സണ്‍,

അന്നാ ഇസബെല്‍ ജിന്‍സണ്‍ എന്നിവര്‍ മക്കളാണ്. പുന്നത്താനിയില്‍ ചാള്‍സ് ആന്റണിയുടെയും ഡെയ്‌സി ചാള്‍സിന്റെയും മകനാണ് ജിന്‍സണ്‍ ആന്റോ ചാള്‍സ്.