ലണ്ടന്‍: പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്കാനാകാത്ത കാഴ്ചകള്‍ കേരളത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒക്കെ കണ്ടു മടുത്ത മലയാളികള്‍ക്ക് ഒരു പക്ഷെ ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാരുടെ യു ടേണ്‍ അടിക്കല്‍ പതിവായതു വലിയ കാര്യമായി തോന്നാനിടയില്ല. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ ലേബര്‍ സര്‍ക്കാരിന്റെ യു ടേണ്‍ അടിക്കലില്‍ ശക്തമായ കളിയാക്കലാണ് നടത്തുന്നത്. പ്രായമായവര്‍ക്ക് വേണ്ടി ശൈത്യകാലത്തു നല്‍കിയിരുന്ന വിന്റര്‍ ഫ്യുല്‍ സപ്പോര്‍ട് പുനഃസ്ഥാപിക്കാന്‍ നടത്തുന്ന നീക്കമാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന യു ടേണ്‍ പോളിസി.

മുന്‍പ് വെറും 8000 കുടിയേറ്റക്കാരെ ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ കൂടി നാടുകടത്തിയതിനു കുടിയേറ്റ നിയമ ലംഘനത്തിന് നാട് കടത്തി എന്ന പേരിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മാധ്യമങ്ങളുമായി പങ്കുവച്ചത് .മാത്രമല്ല യഥാര്‍ത്ഥ കണക്കായ 8000 നു പകരം 25000 പേരെ നാടുകടത്തി എന്ന തള്ള് നടത്തിയതും ഉടനടി മാധ്യമങ്ങള്‍ പൊളിച്ചടുക്കിയിരുന്നു. ഇത്തരത്തില്‍ സംഭവിക്കുന്ന തിരിച്ചടികളുടെ കൂട്ടത്തില്‍ അടുത്തിടെ ഏറെ ജനശ്രദ്ധ നേടിയ കുടിയേറ്റ നിയമങ്ങളുടെ കാര്യത്തിലും ലേബര്‍ സര്‍ക്കാരിന് പിന്നോക്കം പോകേണ്ടി വന്നേക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇതിന്റെ ഭാഗമായി മലയാളികള്‍ പ്രത്യേകിച്ചും ആശങ്കയോടെ കണ്ടിരുന്ന വിദേശ നേഴ്‌സുമാരുടെ റിക്രൂട്മെന്റില്‍ സംഭവിക്കാന്‍ ഇടയുള്ള നിയമന നിരോധനം അധികം വൈകാതെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ന്ധിതമായേക്കും എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതിനുള്ള കാരണമാകട്ടെ യൂണിവേഴ്‌സിറ്റികളില്‍ നഴ്‌സിങ് പഠനത്തിന് നല്കാന്‍ സര്‍ക്കാരിന്റെ കൈവശം ആവശ്യത്തിന് ഫണ്ടില്ല എന്നതാണ്. അടുത്തിടെ വെയ്ല്‍സ് യൂണിവേഴ്‌സിറ്റികളില്‍ ഫണ്ട് ഇല്ലാത്തതു മൂലം നേഴ്‌സിങ് അടക്കമുള്ള കോഴ്‌സുകള്‍ നടത്താനാകാത്ത സാഹചര്യം ഉണ്ടെന്നു ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നേഴ്‌സിംഗിനെ തത്കാലം ഒഴിവാക്കുന്ന പാഠ്യ വിഷയങ്ങളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും 400 ഓളം യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ തൊഴില്‍ വാള്‍മുനയില്‍ തന്നെയാണ് എന്നും പറയപ്പെടുന്നു.

സര്‍ക്കാരിന് തിരഞ്ഞെടുപ്പ് പത്രിക വാഗ്ദാന ലംഘനം നടത്തേണ്ട സാഹചര്യം

കുടിയേറ്റം പ്രധാന മുദ്രാവാക്യമായി വോട്ടു പിടിച്ചാണ് ലേബര്‍ സര്‍ക്കാര്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ആധിപത്യം അവസാനിപ്പിച്ച് അധികാരം ഉറപ്പിച്ചത്. എന്‍എച്എസ് അടക്കം കുടിയേറ്റക്കാര്‍ നിര്‍ണായകമായ മേഖലയിലും അതിനു അറുതി വരുത്തും എന്നതായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഇപ്പോള്‍ നേഴ്‌സിങ് പഠനത്തിന് ഫണ്ട് ഇല്ലാതാകുമ്പോള്‍ തീര്‍ച്ചയായും എന്‍എച്എസ് മുന്നോട്ട് നീങ്ങണമെങ്കില്‍ നേഴ്‌സുമാരുടെ റിക്രൂട്മെന്റ് പുനരാംഭിക്കേണ്ട ദുര്‍ഘടാവസ്ഥയിലാണ് സര്‍ക്കാര്‍. ഇതിനു എന്ത് ന്യായീകരണം പറഞ്ഞാകും ലേബര്‍ സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുക എന്നത് മാത്രമാണ് കണ്ടറിയാനിരിക്കുന്നത്.

സാമ്പത്തിക സ്ഥിതി മെച്ചമാക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നടപ്പാക്കാന്‍ ശ്രമിച്ച പല പരിപാടികളില്‍ നിന്നും ഒടുവില്‍ പിന്നോക്കം പോകുന്നത് പതിവായത് കുടിയേറ്റ കാര്യത്തിലും സര്‍ക്കാരിന് ശബ്ദം നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. റേച്ചല്‍ റീവ്സ് വിദ്യാഭ്യസ രംഗത്തിനായി മാറ്റി വയ്ക്കുന്ന പണത്തില്‍ വമ്പന്‍ വെട്ടിക്കുറവ് വരുത്തിയതോടെയാണ് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഫണ്ടില്ലാതാകുന്നത് എന്ന വിമര്‍ശവും ഉയരുകയാണ്. സ്‌കൂളുകളില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ ഫണ്ട് വെട്ടികുറയ്ക്കലിന് ഇരയാകും എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് യൂണിവേഴ്‌സിറ്റി ഫണ്ടിങ്ങിലും കുറവ് വരും എന്ന വിവരം പുറത്തു വരുന്നത്.

അതേസമയം ഈ വിവരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ വാര്‍ത്തകളില്‍ ആയിരക്കണക്കിന് ആളുകളാണ് കുടിയേറ്റ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി വിമര്‍ശിക്കുന്നത്. കോഴ്‌സുകള്‍ നിന്ന് പോയാല്‍ ഇതിനകം പ്രതിസന്ധിയിലായ എന്‍എച്എസിന് വീണ്ടും നഴ്സുമാരെയും ഡോക്ടര്‍മാരെയും ഇറക്കുമതി ചെയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും എന്നാണ് വിമര്‍ശകരുടെ പ്രധാന വാദം. യൂണിവേഴ്‌സിറ്റികള്‍ പ്രതിസന്ധി നേരിടാന്‍ ലക്ച്ചര്‍മാര്‍ അടക്കമുള്ള പോസ്റ്റുകള്‍ വെട്ടികുറയ്ക്കുന്നത് നഴ്‌സിങ് കോഴ്‌സുകളെ പ്രതികൂലമായി ബാധിക്കുന്നു എന്ന വിവരവും ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുകയാണ്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് നല്‍കിയിരുന്ന ഗ്രാന്റുകള്‍ ''പിടിച്ചു വയ്ക്കുന്ന'' വിവരം വിദ്യാഭ്യസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സോണും ശരിവയ്ക്കുകയാണ്. നേഴ്‌സിങ് , മിഡൈ്വഫറി , പാരാമെഡിക്സ് , റേഡിയോഗ്രഫി എന്നിവയിലൊക്കെ ഈ ഫണ്ടില്ലായ്മ പ്രതികൂലമായി ബാധിക്കും എന്ന് ഉറപ്പാവുകയാണ്.


മലയാളികളുടെ പ്രതീക്ഷകള്‍ മങ്ങിത്തന്നെ തുടരും

കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ അധികമായി നിയമന നിരോധനത്തിന് സമാനമായ സാഹചര്യമാണ് യുകെയിലെ വിദേശ നേഴ്‌സിങ് റിക്രൂട്മെന്റില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മാസം തോറും നൂറുകണക്കിന് മലയാളി നേഴ്‌സുമാര്‍ എത്തിക്കൊണ്ടിരുന്ന യുകെയിലെ ആശുപത്രികളില്‍ ഇപ്പോള്‍ ഒന്നോ രണ്ടോ പേരെ പോലും എടുക്കുന്നില്ല എന്ന സാഹചര്യമാണ്. യൂണിവേഴ്‌സിറ്റി ഫണ്ട് വെട്ടിച്ചുകുറച്ച സാഹചര്യത്തില്‍ വീണ്ടും നേഴ്‌സിങ് റിക്രൂട്മെന്റ് ആരംഭിക്കേണ്ട സാഹചര്യം ഉണ്ടാകുമെങ്കിലും അതുടനെ സംഭവിക്കില്ല എന്ന് വ്യക്തമാണ്. ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്ന ഉടനെ അടച്ചു പൂട്ടിയ ഓ ഇ ടി - ഐ ഇ എല്‍ ടി എസ ട്രെയിനിങ് സെന്ററുകള്‍ വീണ്ടും കൂണ് പോലെ മുളച്ചേക്കാമെങ്കിലും അവിടെ പഠിച്ചിറങ്ങിയാലും ഉടനെ ജോലി ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടി വരും. ആദ്യം ഓവര്‍സീസ് നിയമനത്തിന് സര്‍ക്കാര്‍ തന്നെ എന്‍എച്എസിന് പണം നല്‍കേണ്ടി വരും. ഇങ്ങനെ ലഭിച്ചാലും ഇതിനകം പിന്‍ നമ്പര്‍ കിട്ടി കാത്തിരിക്കുന്ന നഴ്‌സുമാരെ തിരഞ്ഞെടുക്കാനാകും ആദ്യ ശ്രമം.

അവിടെയും കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് വാതില്‍ അടഞ്ഞു തന്നെ കിടക്കും. വീണ്ടും വിദേശ നഴ്‌സിങ് ആരംഭിച്ചാലും യുകെയില്‍ എത്തിയ ഉടന്‍ ജോലി ഉപേക്ഷിച്ചവരുടെ കണക്കില്‍ മലയാളികള്‍ മുന്നില്‍ ആണെന്നതിനാല്‍ പല ട്രസ്റ്റും കേരളത്തില്‍ നിന്നുള്ള നിയമനത്തിന് നേരെ മുഖം തിരിക്കാനും സാധ്യത ഏറെയാണ്. യുകെയില്‍ എത്തിയ ശേഷം ആവശ്യമായ ജോലി സമയം എന്ന കടമ്പ കടന്നാല്‍ ഉടന്‍ ഓസ്‌ട്രേലിയ, ന്യുസിലാന്‍ഡ് എന്നിവിടങ്ങളിലേക്ക് മുങ്ങി തുടങ്ങിയ ആയിരക്കണക്കിന് നഴ്‌സുമാരില്‍ ഏറ്റവും അധികം ഉള്ളത് മലയാളികളുടെ പേരിലാണ്. ഇത് ട്രസ്റ്റുകള്‍ക്ക് വരുത്തിവച്ച സാമ്പത്തിക ഭാരത്തിനു വരും തലമുറ നഴ്‌സുമാരാണ് ബലിയാടുകള്‍ ആയി മാറുന്നത്.

അതിനാല്‍ വീണ്ടും എന്‍എച്എസ് വിദേശ റിക്രൂട്മെന്റ് തുടങ്ങിയാലും മലയാളികളുടെ ഒഴുക്ക് പഴയതു പോലെ ആകണം എന്നില്ല. മാത്രമല്ല അടുത്തകാലത്തായി എത്തിയവര്‍ ജോലിയില്‍ കഠിന അധ്വാനം ചെയ്യാന്‍ മടിയുള്ളവരും ബ്രിട്ടീഷ് വാല്യൂ എന്നതിന് വില കല്പിക്കാത്തവര്‍ ആണെന്നതും ഒക്കെ വിലങ്ങുതടികളുടെ കൂട്ടത്തില്‍ പൊങ്ങിത്തന്നെ കിടക്കും. ഇതും മലയാളികള്‍ക്ക് മുന്നില്‍ വാതില്‍ അടഞ്ഞു തന്നെ കിടക്കാന്‍ മതിയായ കാരണങ്ങള്‍ തന്നെയായി മാറും. എങ്കിലും ഭാഗ്യശാലികളായ പലരെയും ഭാവിയില്‍ ഉണ്ടാകാനിടയുള്ള വിദേശ റിക്രൂട്മെന്റ് തുണച്ചേക്കും എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പങ്കിടുന്ന ശുഭ സൂചനകള്‍.