ലണ്ടന്‍: എന്‍ എച്ച് എസ്സിലും ബ്രിട്ടീഷ് സോഷ്യല്‍ കെയര്‍ മേഖലയിലും ജോലി ചെയ്യാന്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അധികാരത്തില്‍ നിന്നും പുറത്തായ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ 2024 ജൂണില്‍ അവസാനിക്കുന്ന ഒരു വര്‍ഷക്കാലത്തിനിടയില്‍ 2,86,382 വര്‍ക്ക് വിസകള്‍ നല്‍കിയതായാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 11 ശതമാനം കുറവാണിത്. ഹോം ഓഫീസിന്റെ കണക്കുകള്‍ പറയുന്നത് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയില്‍ 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തിനിടയില്‍ 89,085 വിസകള്‍ അനുവദിച്ചു എന്നാണ്. തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 80 ശതമാനം കുറവാണിത്.

കുടിയേറ്റം കുറച്ചു കൊണ്ടു വരുന്നതിനായി വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഉള്ള വിസാ നിയമങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കര്‍ശനമാക്കിയതോടെയാണ് യു കെയില്‍ ജോലിക്ക് വരാനുള്ള വിദേശികളുടെ താത്പര്യം കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മുന്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പുതിയ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. വിസ ലഭിക്കുന്നതിനും, കുടുംബത്തെ കൂടെ കൊണ്ടു വരുന്നതിനുമുള്ള കുറഞ്ഞശമ്പള പരിധി വര്‍ദ്ധിപ്പിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പുതിയ നിയമത്തിലുള്ളത്.

സ്റ്റുഡന്റ് വിസയുടെ കാര്യത്തിലും കാര്യമായ കുറവ് ദൃശ്യമായിട്ടുണ്ട്. 2024 ജൂണില്‍ അവസാനിക്കുന്ന ഒരു വര്‍ഷക്കാലത്തിനിടയില്‍ 4,32,000 സ്റ്റുഡന്റ് വിസകളാണ് നല്‍കിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം കുറവാണിത്. അതേസമയം, ഈ വര്‍ഷത്തെ ആദ്യ ആറ് മാസക്കാലത്തിനിടയില്‍ നല്‍കിയ സ്റ്റുഡന്റ് വിസകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തിലെ സമാന കാലയളവില്‍ നല്‍കിയതിനേക്കാള്‍ 81 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വിസകളുടെ എണ്ണത്തിലുണ്ടായ കുറവ് സ്വാഭാവികമായും നെറ്റ് ഇമിഗ്രേഷനും കുറയ്ക്കുമെന്ന് ഓക്സ്‌ഫോര്‍ഡ് മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയിലെ ഡോക്ടര്‍ ബെന്‍ ബ്രിന്‍ഡില്‍ പറയുന്നു.

അടുത്തിടെ നല്‍കിയ സ്റ്റുഡന്റ് വിസകള്‍ കരസ്ഥമാക്കിയവരില്‍ എത്രപേര്‍ ദീര്‍ഘകലം യു കെയില്‍ തുടരുമെന്ന് പറയാനാവില്ല. അതുപോലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മേഖലയിലേക്ക് വീണ്ടും വിദേശികളുടെ ഒഴുക്ക് ഉണ്ടാകുമോ എന്നും പറയാനാകില്ല. എന്തായാലും നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ലേബര്‍ സര്‍ക്കാരിന് ഉറപ്പായും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലുള്ളവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കി വിവിധ മേഖലകളിലേക്കുള്ള വിദേശ റിക്രൂട്ട്‌മെന്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നു.

സമാനമായ രീതിയില്‍ അഭയാര്‍ത്ഥി പ്രവാഹത്തിനും കാര്യമായ കുറ്വുണ്ടായി. ജൂണ്‍ വരെയുള്ളോരു വര്‍ഷക്കാലയളവില്‍ 97,000 പേരാണ് അഭയാര്‍ത്ഥികളായി യു കെയില്‍ എത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 8 ശതമാനം കുറവാണിത്. ഇതില്‍ രഹസ്യമായും ക്രമരഹിതമായും എത്തിയ 38,784 പേരും ഉള്‍പ്പെടുന്നു. ഇതില്‍ 80 ശതമാനവും ഇംഗ്ലീഷ് ചാനല്‍ വഴി ചെറു യാനങ്ങളില്‍ എത്തിയവരാണ്. തങ്ങളുടെ അപേക്ഷയില്‍ തീരുമാനവും കാത്ത് 1,18, 882 അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ യു കെയില്‍ കഴിയുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.