വെള്ളം വെള്ളം സര്‍വത്ര തുള്ളികുടിക്കാനില്ലത്രേ, എന്ന പഴമോഴിപോലെയാണ് സത്യത്തില്‍ ഗസ്സയുടെ അവസ്ഥ. അവിടേക്ക് ഐക്യരാഷ്ട്ര സഭയുടെയും, അമേരിക്കയുടെയും, യൂറോപ്യന്‍ യൂണിയന്റെയും, തുര്‍ക്കിയുടെയും, ഗള്‍ഫ് രാജ്യങ്ങളുടെയും എന്തിന് ചൈനയുടെയുംവരെ കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് എത്തുന്നത്. മൊത്തം ഗസ്സക്ക് കൊടുത്ത ഫണ്ടുണ്ടായിരുന്നെങ്കില്‍, ഒരു ന്യൂയോര്‍ക്ക് സിറ്റി പണിയാമായിരുന്നൂവെന്നാണ്, ജറുസലേം പോസ്റ്റ് പത്രത്തിന്റെ പശ്ചിമേഷ്യ വിദഗ്ധനായ അമിചെയ് സ്റ്റീന്‍ പറയുന്നത്!

ഗസ്സയെന്നത് ഒരു വലിയ രാജ്യമൊന്നുമല്ല. വെറും 365 ചതുരശ്ര കിലോമീറ്റര്‍മാത്രം വരുന്ന ഒരു പ്രദേശം. അതായത് 1,415 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ആലപ്പുഴ ജില്ലയുടെ നാലിലൊന്ന് വരുന്ന ഒരു ഇട്ടാവട്ടം. പക്ഷേ അവിടെ 20ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. ഈ ജനങ്ങളെപോറ്റാനായി ഈ യുദ്ധകാലത്തും ഭക്ഷ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകള്‍ എത്തി. പല ലോകരാഷ്ട്രങ്ങളും മരുന്ന് അയച്ചുകൊടുത്തു. എന്നിട്ടും കുട്ടികളടക്കം ഗസ്സയില്‍ പട്ടിണി കിടന്ന് മരിക്കുമെന്നാണ്. അപ്പോള്‍ ഒരു ചോദ്യം ഉയരുകയാണ്. ഈ കൊടുക്കുന്ന ഭക്ഷണവും, മരുന്നും, ലോക സഹയാവുമൊക്കെ എങ്ങോട്ടാണ് പോവുന്നത്?

കേരളത്തില്‍ അതിരൂക്ഷമായ പട്ടിണിയുണ്ടെന്ന് വെക്കുക. തമിഴ്നാടും, ആന്ധ്രയും, കര്‍ണ്ണാടകയുമെല്ലാം കടന്ന് അങ്ങ് പാക്കിസ്ഥാനില്‍നിന്നുവരെ നമുക്ക് ഭക്ഷണവും, മരുന്നും, വസ്ത്രവും വരുന്നുണ്ടെന്ന് വെക്കുക. എന്നിട്ടും പട്ടിണികിടക്കുന്നവര്‍ക്ക് കാര്യമായി ഒന്നും കിട്ടുന്നില്ലെങ്കില്‍ അത് ആരുടെ പിടിപ്പുകേടാണ്? കേരളം ഭരിക്കുന്ന സര്‍ക്കാറിന്റെതാണെന്ന് വ്യക്തമാണ്. അതുപോലെ ഇവിടെ ഗസ്സയിലെല ഭരണ കക്ഷി, ഹമാസ് ആണ് എന്ന് മാത്രമല്ല, പാവങ്ങള്‍ക്ക് കിട്ടേണ്ട ഈ സഹായം തട്ടിയെടുക്കുന്നതും ഇതേ ഹമാസ് തന്നെയാണ്! മനുഷ്യകവചമായി സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുകയും, വിദ്യാലയങ്ങള്‍ക്കും ആശുപത്രിക്കുള്ളില്‍പോലും തുരങ്കങ്ങള്‍ ഉണ്ടാക്കി റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളാക്കുകയും ചെയ്യുന്ന ഹമാസ്, ഗസ്സയിലെ കുട്ടികളുടെ പിച്ചച്ചട്ടിയില്‍നിന്നുപോലും കൈയിട്ട് വാരുകയാണ്! ശരിക്കും ഫലസ്തീനികളുടെ ശാപം തന്നെയാണ് ഈ ഇസ്ലാമിക ഭീകര സംഘടന.

ട്രക്കുകള്‍ കൊള്ളയടിക്കുന്നതാര്?

യു എന്നിന്റെ നേതൃത്വത്തില്‍ ഗസ്സ അതിര്‍ത്തി കടന്ന നൂറ്റിയെട്ട് ട്രക്കുകളില്‍ 15 എണ്ണം ഇസ്രയേല്‍ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു ഏറ്റവും ലേറ്റസ്റ്റായി വന്ന ഹമാസ് പ്രൊപ്പഗാന്‍ഡ. ഗസ്സയിലെ കുട്ടികള്‍ ഭക്ഷണമില്ലാതെ മരിക്കാന്‍ പോവുന്നുവെന്ന ലോക വ്യാപകമായ മുറവിളികള്‍ നടക്കുന്ന സമയത്തുതന്നെയാണ്, ഇവിടേക്ക് ഭക്ഷ്യവസ്തുക്കളുമായി വന്ന ട്രക്കുകള്‍ കാണാതാവുന്ന സംഭവവും ഉണ്ടാവുന്നത്. ഹമാസിന്റെ പ്രൊപ്പഗന്‍ഡാ ടീമുകള്‍ ഇത് വാര്‍ത്തയാക്കിയപ്പോള്‍, അല്‍ജസീറ തൊട്ട് കേരളത്തിലെ മീഡിയാവണ്‍ വരെ, മരണാസന്നരായ കുട്ടികളുടെ ഭക്ഷണം വരെ കൊള്ളയടിക്കുന്ന ഭീകരരാക്കി ഇസ്രയേലിനെ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുതതയും വീഡിയോയും പിന്നീട് പുറത്തുവന്നു. ഹമാസ് ഭീകരര്‍ തന്നെയാണ് ഭക്ഷ്യട്രക്കുകള്‍ കൊള്ളയിടിച്ചത്. എന്നിട്ട് അത് വിലകൂട്ടി കരിഞ്ചന്തയില്‍ വില്‍ക്കയാണ് ഇവരുടെ രീതി. ഇതിന്റെ വീഡിയോകള്‍ അടക്കം പുറത്തുവന്നതോടെ ഹമാസ് പ്ലേറ്റ് മാറ്റിയിരിക്കയാണ്.




ഇപ്പോള്‍ ഹമാസ് പറയുന്നത് ഗസ്സയില്‍ ട്രക്ക് തട്ടിയെടുത്തത്, ഭക്ഷ്യക്ഷാമം മൂലം വലഞ്ഞ ചിലര്‍ ആണെന്നും, ഈ പണി ചെയ്ത 20 പേരെ കൊന്നുവെന്നുമാണ്. എന്നാല്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഇക്കാര്യവും പൊളിക്കുന്നുണ്ട്. ട്രക്ക് തട്ടിയെടുക്കുന്ന പലരുടെയും കൈയില്‍ തോക്കുകള്‍ കാണാം. ഗസ്സയില്‍ ഹമാസിന്റെ കൈയില്‍ അല്ലാതെ സിവിലിയന്‍സിന്റെ കൈയില്‍ തോക്കില്ല. അതുകൊണ്ടുതന്നെ ഹമാസ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് അവര്‍ പറയുന്നു. മാത്രമല്ല, ഇപ്പോള്‍ ഹമാസ് കൊന്നുവെന്ന് പറയുന്നത്, ട്രക്ക് തട്ടിയെടുത്തതിനുള്ള ശിക്ഷയല്ലെന്നും, മറിച്ച് അതിന്റെ വീഡിയോ എടുത്തതിന് ആണെന്നുമാണ് ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ പറയുന്നത്.

ഇതുകഴിഞ്ഞാണ്, ഗസ്സയിലേക്ക്പോയ, 24 യുഎഇ എയ്ഡ് ട്രക്കുകളില്‍ 23 എണ്ണവും കൊള്ള ചെയ്യപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വവും ചില മാധ്യമങ്ങള്‍, ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന ഐഡിഎഫിനുമേല്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അന്താരാഷ്ട്ര സമ്മര്‍ദ്ദവും, ഗസ്സയിലെ ഐഡിഎഫിന്റ, ഒരു ചെറിയ ഇലയനക്കം പോലും റിപ്പോര്‍ട്ടു ചെയ്യാന്‍ നില്‍ക്കുന്ന മാധ്യമ സമ്മര്‍ദ്ദവും ഉള്ളപ്പോള്‍ ഭക്ഷ്യക്ഷാമം ഗസ്സയില്‍ ഉണ്ടാകരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇസ്രായേല്‍ ആയിരിക്കും. അതിനുപിന്നിലും ഹമാസ് ആയിരുന്നു. 'ഗാസയുടെ വിശപ്പകറ്റാന്‍ യുഎഇ അയച്ചത് 24 ട്രക്കുകള്‍, എത്തിയത് ഒന്നു മാത്രം; ഐഡിഎഫ് കണ്ണടച്ചു, ട്രക്കുകള്‍ കൊള്ളയടിച്ചു'. എന്ന പ്രാസംഭംഗിയുള്ള വാര്‍ത്തയാണ് മലയാളത്തിലെ പത്രങ്ങളിലടക്കം വന്നത്.

കൂടുതല്‍ ഭക്ഷണമെത്തിയിട്ടും പട്ടിണി

യു എന്നിന്റെയടക്കം ട്രക്കുകള്‍ ആയുധക്കടത്തിന് ഉപയോഗിക്കുന്നുവെന്നും, അതിലുള്ള വസ്തുക്കള്‍ കൊള്ളയടിക്കപ്പെടുന്നവെന്നും, അത് സഹായംവേണ്ട ഗസ്സക്കാര്‍ക്ക് ലഭിക്കുന്നില്ല എന്നും, ഇസ്രയേല്‍ വളരെ നേരത്തെ തന്നെ പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്. ഗസ്സയിലെ ദുരിതം ഹമാസ് നിര്‍മ്മിതമാണെന്നും അവര്‍ ആവര്‍ത്തിച്ചിരുന്നു. ഇതിന്‍െ ഒടുവിലത്തെ ഉദാഹരണമാണ് ട്രക്ക് കൊള്ള. ഇനി ഈ കൊള്ളയടിയുടെ മോഡസ് ഒപ്പറന്‍ഡി ഒന്നുനോക്കാം. എങ്ങനെയാണ് ഇത്രയധികം ഇസ്രയേല്‍ സര്‍വലൈന്‍സ് ഉള്ള ഒരു പ്രദേശത്ത്, കൊള്ളയടിയുണ്ടാവുക എന്നത് സ്വാഭാവികമായ സംശയമാണ്.

അന്താരാഷ്ട്ര സഹായങ്ങള്‍ സാധാരണ നേരിട്ടല്ല ഗസ്സയില്‍ വിതരണം ചെയ്യുന്നത്. അത് ഒന്നെങ്കില്‍ യു എന്നിനെ ഏല്‍പ്പിക്കും, അവര്‍ അത് ഉന്റാ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന, യുണൈററഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ ഫലസ്ഏന്‍ റെഫ്യൂജീസ് ഇന്‍ ദ നിയര്‍ ഈസ്റ്റ് എന്ന ഏജന്‍സിയെ എല്‍പ്പിക്കും. കൂടാതെ ഈജിപ്തും, ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന മനുഷ്യ സഹായ കേന്ദ്രങ്ങള്‍ വഴിയം സഹായം എത്തിക്കും. ( ചൈന 2024-ല്‍ ഗസയില്‍ സഹായമെത്തിച്ചത് അത് വഴിയാണ് ) കൂടാതെ, അമേരിക്ക ഇസ്രായേല്‍ എയ്ഡ് ഏജന്‍സികളും, മറ്റ് സ്വതന്ത്ര മനുഷ്യ സഹായ സംഘങ്ങളും ഗസ്സയില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഉന്റാ എന്നത് ഒരു പ്രോ ഹമാസ് സംഘടനയാണ്. ഒക്ടോബര്‍ 7ന്റെ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഹമാസുകാര്‍ പോലും ഉന്റയില്‍ ഉണ്ടായിരുന്നു! ഇതിന്റെപേരില്‍ പന്ത്രണ്ട് ഉന്റാ പ്രവര്‍ത്തകരെയാണ് അവസാനം യു എന്നിന് പിരിച്ചു വിടേണ്ടി വന്നത്.

ഗസ്സയില്‍ യുഎന്‍ മാത്രമല്ല ഭക്ഷണ വിതരണം നടത്തുന്നത്. ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന ജിഎച്ച്എഫ്, വേള്‍ഡ് സെല്‍ട്രല്‍ കിച്ചണ്‍ എന്ന ഡബ്ലയുസികെ, ഹഫീസി ചാരിറ്റബിള്‍ സൈാസൈറ്റി ഓഫ് ബംഗ്ലാദേശ് ( എച്ച്സിഎസ്ബി) എന്നീ സംഘടനകളും, ഇസ്രായേല്‍ സര്‍ക്കാരിന്റെ എയ്ഡ് ട്രക്കുകളും ഭക്ഷണ വിതരണം നടത്തുന്നുണ്ട്. പക്ഷേ ഉന്റ കൊടുക്കുന്ന കണക്കില്‍ ഇതൊന്നും പെടുന്നില്ല.

ഗസ്സയില്‍ ഭക്ഷ്യദാരിദ്ര്യമുണ്ടെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. പക്ഷേ കണക്കുള്‍ നോക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്ഷ്യട്രക്കുകളാണ് ഇവിടെ എത്തിയത്. പക്ഷേ അത് ആവശ്യക്കാരുടെ കൈയില്‍ എത്തുന്നില്ല. ഈ ആഴ്ച്ച ഇതുവരെ 145 ട്രക്കുകള്‍ എത്തി എന്നാണ് യു എന്‍ കണക്ക്. എന്നാല്‍ അത് ഹമാസ് കൊടുക്കുന്ന കണക്കുകള്‍ മാത്രമാണ്. ഇതില്‍ മറ്റ് സംഘടനകളുടെ സഹായം വരുന്നില്ല. അവയെല്ലാം ചേരുമ്പോള്‍ ഈ ആഴ്ചമാത്രം, 496 ട്രക്കുകള്‍ ഗസ്സയില്‍ എത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ മാസത്തേക്കള്‍ കൂടുതലാണ്. കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ എത്തുമ്പോഴും പട്ടിണി വര്‍ധിക്കുന്നു!




ഞെട്ടിപ്പിക്കുന്ന കരേം ഷാലോം കവര്‍ച്ച

ഉന്റ വഴിപോവുന്ന സഹായട്രക്കുകള്‍ പരിശോധിക്കയല്ലാതെ പുര്‍ണ്ണമായ സൈനിക എസ്‌കോര്‍ട്ട് ഉണ്ടാവാറില്ല. യുഎഇ എയ്ഡ് ആ രാജ്യം നേരിട്ട് ചെയ്തതാണ്. അതുകൊണ്ട് തന്നെ ഐഡിഎഫ് സെക്യൂരിറ്റി അതിന് ലഭിച്ചിരുന്നില്ല. ഇനി കൊള്ളനടക്കുന്ന രീതി നോക്കുക. യുഎഇയുടെ സഹായ ട്രക്കുകള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കരേം ഷാലോം ക്രോസിങ്് വഴിയാണ് ഗസ്സയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ട്രക്കുകള്‍ ഹമാസ് സാന്നിധ്യം ഉള്ള പ്രദേശങ്ങളിലൂടെ കടന്നുപോയപ്പോള്‍, അവ കവര്‍ച്ചയ്ക്ക് ഇരയായി. കൃത്യമായി പറഞ്ഞാല്‍ കരേം ഷാലോ ക്രോസിങ്് ഗസ്സയുടെ തെക്കുകിഴക്കന്‍ ഭാഗത്ത്, ഇസ്രായേലിന്റെ അതിര്‍ത്തിയിലാണ്. ഇവിടെ ഐഡിഎഫ് സാന്നിധ്യം ഉണ്ട്. ട്രക്കുകള്‍ പരിശോധിക്കാന്‍ ഈ കോറിഡോര്‍ ഐഡിഎഫ് നിയന്ത്രണത്തില്‍ വയ്ക്കുന്നു. ഇതിനു ശേഷം വരുന്നത് ഭാഗത്ത്, തീവ്രവാദ സാന്നിദ്ധ്യം ഉള്ള മേഖലകളാണ്. ഹമാസിന്റെ ഏരിയകളാണ്. ഇവിടെവെച്ചാണ് ട്രക്കുകള്‍ കാണാതാവുന്നത്.

ഇത് അദ്യത്തെ സംഭവമല്ല. 2024-ല്‍ ഈ പ്രദേശത്ത് യുഎന്നിന്റെ 109 ട്രക്കുകളില്‍ 97 ട്രക്കുകള്‍ ഭീകരര്‍ കൊള്ള ചെയ്തിട്ടുണ്ട. കരേം ഷാലോം കവര്‍ച്ച എന്ന് വിക്കീപിഡിയയില്‍ തിരഞ്ഞാല്‍ ഇതിന്റെ വിവരങ്ങളും ലൊക്കേഷനും കിട്ടും. അന്ന് ഗ്രനേഡും, തോക്കുകളുമായി ട്രക്കിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മരിച്ചത് ഇരുപത് പേരാണ്.

ഈ 97 ട്രക്കുകളും അതില്‍ ഉണ്ടായിരുന്ന ഭക്ഷണങ്ങളും എവിടെപ്പോയി എന്നാണ് ഇസ്രയേല്‍ ചോദിക്കുന്നത്. ഇത്രയും വലിയ ഒരു കൊള്ളയടിക്ക് സിവിലിയന്‍സിന് കഴിയുമോ? മാത്രമല്ല കൊള്ളയടിക്കപ്പെട്ട ഈ ട്രക്കുകള്‍ എവിടെയാണ് സുക്ഷിച്ചതെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗസ്സ എന്ന ചെറിയ ഒരു സ്ഥലത്ത് ഇത്രയധികം ട്രക്കുകള്‍ സാധാരണക്കാര്‍ക്ക് ഒളിപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അവ നേരെ, ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങളിലേക്ക് പോയിരിക്കാമെന്നാണ് നിഗമനം. യുഎന്‍ അടക്കമുള്ള വിവിധ ഏജന്‍സികള്‍ സൗജന്യമായി കൊടുക്കുന്ന, ഭക്ഷ്യവസ്തുകള്‍ ഇങ്ങനെ തുരങ്കങ്ങളിലാക്കി വിലകൂട്ടി വില്‍ക്കുകയാണ് ഹമാസിന്റെ രീതിയെന്നാണ് ഇസ്രയേല്‍ പറയുന്നത്.

പക്ഷേ യു എന്‍ അടക്കം അന്ന് പരിതാപം പറഞ്ഞത് ഹമാസിനോടും, കുറ്റപ്പെടുത്തിയത് ഐഡിഎഫിനേയുമാണ്. അന്നും ഇത് തങ്ങളുടെ പ്രശ്നമല്ല എന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. അത് ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുകയാണ്.




ക്ഷയരോഗിയുടെ കഫം തിന്നുവര്‍!

ഫലസ്തീനികളെകൊണ്ട് മാത്രം തടിച്ചുകൊഴുക്കുന്നവരാണ് ഹമാസ് നേതാക്കാള്‍. ഗസ്സയിലെ ജനം പട്ടിണി കിടക്കുമ്പോഴും ഹമാസ് നേതാക്കള്‍ കോടീശ്വരന്‍മ്മാരാവുകയാണ്. ഹമാസിന്റെ സമ്പത്ത് ഈ വിഷമസന്ധിയിലും എട്ട് മില്യണ്‍ യുഎസ്ഡി വരും എന്നാണ് കണക്ക്. പ്രധാന നേതാക്കളുടെ ആര്‍ജിത സ്വത്ത് അതിന്റെ നാല് ഇരട്ടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. അതായത്, കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലും ഇല്ലാത്ത ഗസ്സയുടെ അതിജീവനത്തിനായി ഒരു ബഡ്ജറ്റ് തയ്യാറാക്കിയാല്‍ എവിടെ നിന്നും കടമെടുക്കാതെ തന്നെ കേരളത്തേക്കാള്‍ വലിയ ബജറ്റ് ഉണ്ടാക്കാം. കേരളത്തിന്റെ ബഡ്ജറ്റ് ഒരു ദശലക്ഷം ഡോളറെ വരൂ! ഹമാസിന് ലോകവ്യാപകമായി വരുന്ന ഫണ്ട് അടിച്ചുമാറ്റി, ഖത്തറിലും മറ്റും പഞ്ചനക്ഷത്ര ജീവിതം നയിച്ചവരായിരുന്നു ഹമാസിന്റെ മുന്‍ നേതാക്കള്‍. അവര്‍ ഓരോരുത്തരും കോടീശ്വരന്‍മ്മാരാണ്. അവരുടെ മക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആഢംബര ജീവിതം നയിക്കുമ്പോള്‍ ഗസ്സയിലെ കുട്ടികള്‍, ഒരു നേരത്തെ റൊട്ടിക്കായി അടിപടികൂടുന്നു.

എന്നാല്‍ വന്‍ തുകകള്‍ അടിച്ചുമാറ്റി മാറ്റി, അവര്‍ പാവങ്ങള്‍ക്കുള്ള ഭക്ഷണച്ചട്ടിയില്‍പോലും കൈയിട്ട് വാരാന്‍ തുടങ്ങുന്നു. അതാന് ട്രക്ക് മോഷണത്തിലൂടെ വെളിപ്പെടുന്നത്. ശരിക്കും ക്ഷയരോഗിയുടെ കഫം തിന്നുന്നവര്‍ എന്ന് ഇവരെ വിശേഷിപ്പിക്കാം. കുട്ടികള്‍ക്കുള്ള പോകഷ വസ്തുക്കള്‍വരെയുള്ള ട്രക്കുകള്‍ തട്ടിയെടുത്ത്, സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കയാണ് ഹമാസിന്റെ രീതി. ഗസ്സയിലെ എയ്ഡ് ട്രക്കുകള്‍ നിന്ന് ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, മൊബെല്‍ ഫോണുകള്‍, എന്തിന് സിഗററ്റ് പാക്കറ്റുകള്‍ വരെ തട്ടി എടുത്ത് കരിചന്തയില്‍ വില്‍ക്കുക എന്നതായിരുന്നു ഹമാസ് ചെയ്തു വന്നത്.

യുദ്ധം ഇല്ലാത്ത സമയങ്ങളില്‍ ഫലസ്തീനികള്‍ക്ക് യുഎന്‍ നല്‍കിയിരുന്ന പര്‍ച്ചേഴ്സ് കൂപ്പണുകളിലെ പണവും ഒഴുകുന്നത് ഹമാസിന്റെ പോക്കറ്റിലേക്കാണ്. വാളണ്ടിയേഴ് എന്ന നിലയില്‍ നല്ല ശബളം പറ്റി പ്രവര്‍ത്തിക്കുന്നതും ഹമാസ് ഭീകരര്‍ തന്നെ. ഇപ്പോള്‍, പ്രശ്നബാധിത മേഖലകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ നിയന്ത്രണവും യു എന്‍ ഏജന്‍സികള്‍ക്കും അതു വഴി ഹമാസിനും തന്നെ. അതായത് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവം ഇല്ലാത്തതുകൊണ്ടല്ല ഗസ്സക്കാര്‍ പട്ടിണി കിടക്കുന്നത്. ഹമാസ് അത് അടിച്ചുമാറ്റി സ്വന്തം കീശവീര്‍പ്പിക്കുന്നതും, ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതുകൊണ്ടുമാണ്.

യുറോപ്പ്യന്‍ യൂണിയന്‍ ഗാസയിലെ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് നൂറു മില്യന്‍ യൂറോയുടെ പൈപ്പുകള്‍ കൊടുത്തിരുന്നു. ഹമാസ് അത് കുഴിച്ചെടുത്ത് ജൂതന്റെ നേരെ റോക്കറ്റ് വിടാന്‍ ഉപയോഗിക്കുന്നു.അവരുടെ തന്നെ പ്രൊപ്പഗണ്ട വീഡിയോ വഴി അവര്‍ അവകാശപ്പെട്ടതാണ്.തങ്ങളുടെ കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചില്ലെങ്കിലും, ജൂതനിട്ട് പണി കൊടുക്കണം എന്നതാണ് ഹമാസിന്റെ മനസ്സ്.




ഗസ്സയുടെ 75ശതമാനം പിടിച്ച് ഇസ്രയേല്‍

അതിനിടെ ഭീകരരെ ഒന്നൊന്നായി കൊന്നൊടുക്കി ഹമാസിന്റെ ചിറകുകള്‍ അരിഞ്ഞിരിക്കയാണ് ഇസ്രയേല്‍ സേന. ഹമാസിന്റെ ഗസ്സയിലെ പുതിയ തലവന്‍ മുഹമ്മദ് സിന്‍വാറിനെ ഇസ്രയേല്‍ സേന വധിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെയാണ് സ്ഥിരീകരിച്ചത്. മെയ് 14 ന് നടന്ന കടുത്ത വ്യോമാക്രണത്തില്‍ മുഹമ്മദ് സിന്‍വാറിന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സമയത്ത് ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല,

ഹമാസിന്റെ മുന്‍തലവന്‍ യഹ്യ സിന്‍വറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. യഹ്യ സിന്‍വാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന് യഹ്യ സിന്‍വാറായിരുന്നു. ഇറാനില്‍ വച്ച് ഇസ്മയില്‍ ഹനിയയെ മൊസാദ് വധിച്ചതിനെ തുടര്‍ന്നാണ് യഹ്യ സിന്‍വാര്‍ ഹമാസിന്റെ തലതോട്ടപ്പനായത്. യഹ്യയുടെ വധത്തെ തുടര്‍ന്ന് മുഹമ്മദ് സിന്‍വാര്‍ ആ പദവിയിലെത്തി.

ഗസ്സയില്‍ അവശേഷിക്കുന്ന ഹമാസിന്റെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഭൂഗര്‍ഭ കേന്ദ്രത്തിലിരുന്ന് ഹമാസിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനിടെയാണ് മുഹമ്മദ് സിന്‍വാര്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ കിറുകൃത്യമായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ കീഴിലായിരുന്നു ഹമാസിന്റെ കമാന്‍ഡ് നിയന്ത്രണ കേന്ദ്രം. ആക്രമണത്തിന് ശേഷമുള്ള വീഡിയോ ഇസ്രയേല്‍ സൈന്യം പങ്കുവച്ചു. ആശുപത്രിക്ക് കീഴിലുള്ള തുരങ്കം വീഡിയോയില്‍ കാണാം. ഈ തുരങ്കത്തിലൂടെയാണ് കമാന്‍ഡ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നത്.

സിന്‍വാറിന് പുറമെ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന ഉള്‍പ്പെടെ ഒരു ഡസനോളം സഹായികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സേന പറയുന്നത്.' ഞങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ ഇല്ലാതാക്കി' -പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിനെ അറിയിച്ചു. ഇസ്മയില്‍ ഹനിയെ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിന്‍വാര്‍, ഇപ്പോള്‍ മുഹമ്മദ് സിന്‍വാറിനെയും'- അദ്ദേഹം പറഞ്ഞു. മൊത്തം കണക്കെടുക്കുമ്പോള്‍ നേതാക്കളും അനുയായികളും അടക്കം മൊത്തം ഇരുപതിനായിരത്തോളം ഹമാസുകാര്‍ ഐഡിഎഫിനാല്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.

ഗസ്സയുടെ ഏതാണ്ട് എഴുപത്തഞ്ച് ശതമാനവും ഐഡിഎഫിന്റെ കീഴില്‍ ആയി കഴിഞ്ഞു. മനുഷ്യരേയും ഭീകരരേയും അവര്‍ തരം തിരിച്ച് അരിച്ചെടുക്കുന്നു. ഭീകരരില്‍ നിന്ന് സ്വതന്ത്രമായ പ്രദേശങ്ങളിലേക്ക് ആളുകളെ പുനരധിവസിപ്പിക്കുന്നതിനാണ് മാധ്യമങ്ങള്‍ 'പലായനം' എന്ന് പറയുന്നത്. ഹമാസ് ഏതാണ്ട് പൂര്‍ണ്ണമായി നിരായുധീകരിക്കപ്പെട്ടു കഴിഞ്ഞു. അവരുടെ ഉറവിടങ്ങളുടെ എല്ലാം വാല്‍വുകളായിരുന്ന നെറ്റ്സാരിം ഇടനാഴിയും, റഫയും, ഫിയാഡല്‍ഫി ഇടനാഴിയും, മൊറാഗ് ഇടവനാഴിയും, ഐഡിഎഫ് പിടിച്ചതോടെ ഹമാസിന് ശ്വാസം മുട്ടിയിരിക്കയാണ്. ഇനി അധികകാലമൊന്നും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂമെന്ന് തോനുന്നില്ല.




വാല്‍ക്കഷ്ണം: കേരളത്തിലെ മാത്രമല്ല, ആഗോള വ്യാപകമായി തന്നെ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരു പ്രശ്നമായി വന്നിരിക്കയാണ് ഹമാസ് പ്രൊപ്പഗാന്‍ഡകള്‍. ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍പോലും, മരണക്കണക്കുകള്‍ തൊട്ട് ട്രക്ക്മോഷണം വരെയുള്ള കാര്യത്തില്‍ 'ഹമാനസര്‍' പ്രചരിപ്പിക്കുന്ന വാര്‍ത്തകളാണ് ഏറെയും കൊടുക്കുന്നത്. പിന്നെ കേരളാമാധ്യമങ്ങളുടെ കാര്യം പറയാനുണ്ടോ?


റഫറന്‍സ്

ജറുസലേം പോസ്റ്റ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് പോസ്റ്റുകള്‍- നിശാന്ത് കെ ടി പെരുമന