ന്ന് ലോകത്ത് ഈ രീതിയിലെങ്കിലും സമാധാനം നിലനില്‍ക്കുന്നതിന് കാരണക്കാര്‍ ആറ്റംബോംബുകള്‍ ആണെന്നാണ്, യുദ്ധകാര്യവിശകലന വിദഗ്ധര്‍ പലപ്പോഴും പറയാറുള്ളത്. അമേരിക്കയും, റഷ്യയും പരസ്പരം ആക്രമിച്ച് ഒരു മൂന്നാംലോക മഹായുദ്ധത്തിലേക്ക് പോവാത്തതിന്, രണ്ടുപേരും ആണവശക്തികളാണെന്ന കാരണം കൂടിയുണ്ട്. പല തവണ പ്രകോപനമുണ്ടായിട്ടും, ചൈന ഇന്ത്യയോട് നേരിട്ട് മുട്ടാന്‍ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണവും, ഇന്ത്യയുടെ കൈയിലും ആറ്റംബോംബ് ഉണ്ട് എന്നതാണ്. ആകെ പൊളിഞ്ഞ് പാളീസായിക്കടിക്കുന്ന പാക്കിസ്ഥാനോട്, അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള 'ബഹുമാനവും' വരുന്നത് അവരുടെ കൈയിലും ഇതേ സാധനമുണ്ട് എന്നതിനാലാണ്. ഉത്തര കൊറിയെ തീര്‍ക്കാന്‍ പാശ്ചാത്യശക്തികള്‍ക്ക് കഴിയാത്തതിന്റെ കാരണവും ന്യൂക്ലിയര്‍ പവര്‍ എന്ന പേടി തന്നെയാണ്.

അതാണ് ആറ്റംബോംബിന്റെ പവര്‍. ഒരു രാജ്യം ആണവശക്തിയാവുക എന്നാല്‍ അതോടെ കളിമാറുകയാണ്. നിങ്ങളുടെ കൈയിലുള്ള കോടിക്കണക്കിന് മറ്റ് ബോംബുകള്‍ക്ക് സമാനമാണ് ഒറ്റ ആറ്റംബോംബ്. ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും ലോകം അതിന്റെ ഭീകരതകള്‍ കണ്ടു. ഇപ്പോള്‍ ഇറാന്‍ ആണവശക്തിയാവുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇസ്രയേല്‍ ആണ്. ഷിയാ കാര്‍ക്കശ്യത്തിന്റെ അവസാനവാക്കായ ആ രാജ്യം, മതകഥകള്‍ വിശ്വസിച്ച് യൂഹൂദന്റെ നെഞ്ചത്തിട്ടാണ് ആദ്യം പൊട്ടിക്കയെന്ന് ഇസ്രയേലിന് നന്നായി അറിയാം. ജപ്പാനില്‍ ബോംബ് വീണപോലെയാവില്ല, ഇസ്രയേല്‍ എന്ന കൊച്ചുരാജ്യത്തിന്റെ അവസ്ഥ. ഒരു ആറ്റംബോംബ് ആക്രമണമുണ്ടായാല്‍ അവര്‍ പുര്‍ണ്ണമായും തുടച്ച് നീക്കപ്പെടും. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ മൊത്തം ജനസംഖ്യപോലും ഇസ്രയേല്‍ എന്ന കൊച്ചു രാഷ്ട്രത്തിനില്ല.

ഇതോടൊപ്പം, എവിടെനിന്നാണ് ഇറാന് ഈ ആണവസാങ്കേതിക വിദ്യ കിട്ടിയത് എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയുടെ ഗുരുതരമായ അനാസ്ഥയാണ് ഉത്തരകൊറിയക്കും, ഇറാനും ആണവസാങ്കേതിക വിദ്യ കിട്ടുന്നതിലേക്ക് നയിച്ചത്. ഇസ്രയേലിന്റെ സഹായത്തോടെ, പാക്കിസ്ഥാന്റെ ആണവ നിര്‍മ്മാണ കേന്ദ്രം തകര്‍ക്കാന്‍ എയര്‍ഫോഴ്സിനെ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശവുമായി, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ കാണാന്‍ചെന്ന, റോ മേധാവിയെ മൊറാര്‍ജി ചീത്ത പറഞ്ഞ് ഓടിച്ചുവെന്നാണ് ചരിത്രം! ഗാന്ധിയെക്കാള്‍ വലിയ ഗാന്ധിയായി മൊറാര്‍ജി മാറിയതിന്റെ ദുരിതമാണ് ലോകം ഇന്ന് അനുഭവിക്കുന്നത്! ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ഭീകരവിരുദ്ധവിഭാഗം മേധാവിയായിരുന്നു ബി രാമന്റെ 'കൗബോയ്സ് ഓഫ് റോ' എന്ന പുസ്തകം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.

ഇന്ത്യ ആണുശക്തിയാവുന്നു

സ്വാതന്ത്രലബ്ധിക്ക് പിന്നാലെ, അയല്‍ക്കാരായ ചൈനയുമായും പാക്കിസ്ഥാനുമായും ഇന്ത്യക്ക് രണ്ട് യുദ്ധങ്ങള്‍ ചെയ്യേണ്ടി വന്നു. അതോടെയാണ് രാജ്യത്തിന് സ്വന്തമായി രഹസ്യാന്വേഷണ ഏജന്‍സി വേണമെന്ന നിഗമനത്തിലേക്ക്, അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി എത്തുന്നത്. അതിന്റെ ഫലമായാണ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് അഥവാ റോ സ്ഥാപിക്കപ്പെടുന്നത്. 1968-ല്‍ സ്ഥാപിക്കപ്പെട്ട റോ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്ക് നേരിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. കഠിനാധ്വാനിയും, സ്വാതികനുമായ എന്‍ എന്‍ കോ ആയിരുന്നു ആദ്യ മേധാവി.





പാക്കിസ്ഥാന്റെയും ചൈനയുടെയും പ്രതിരോധ നീക്കങ്ങള്‍ നിരീക്ഷിക്കയായിരുന്നു റോയുടെ ആദ്യകാലത്തെ പ്രധാന ലക്ഷ്യം. വര്‍ഷങ്ങളുടെ ശ്രമഫലമായി ഇരുരാജ്യങ്ങളിലും വിവരങ്ങള്‍ ചോര്‍ത്താന്‍ മോശമല്ലാത്ത ശൃംഖല സ്ഥാപിക്കാനും അവര്‍ക്കായി. അതിനിടെ 1974-ല്‍ ഇന്ത്യ അണ്വായുധം പരീക്ഷിച്ചു. റോ യുടെ നേതൃത്വത്തില്‍ അതീവരഹസ്യമായിട്ടാണ് പരീക്ഷണം. അതുകൊണ്ടുതന്നെ വിവരങ്ങള്‍ ഒന്നും അയല്‍ രാജ്യങ്ങള്‍ക്ക് ലഭിച്ചില്ല. പരീക്ഷണം വിജയിച്ചത് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചു. അണ്വായുധം തങ്ങളുടെ ആവനാഴിയില്‍ എത്തിക്കാന്‍ പാക്കിസ്ഥാനും ശ്രമം തുടങ്ങി.

'പുല്ല് തിന്നിട്ടാണെങ്കിലും ഞങ്ങള്‍ അണുബോംബ് നിര്‍മ്മിച്ചിരിക്കും'.- ഇന്ത്യയുടെ ആണവ വിജയത്തിന്റെ വാര്‍ത്ത വന്നപ്പോള്‍, രോഷവും സങ്കടവും അടക്കാനാവാതെ പാക് പ്രസിഡന്റ്, സുല്‍ഫിക്കര്‍ അലി ഭൂട്ടോ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഓപ്പണ്‍ ഹെയ്മറുടെ നേതൃത്വത്തില്‍ നടന്ന അമേരിക്കന്‍ മാന്‍ഹട്ടന്‍ പദ്ധതിയുടെ മാതൃകയില്‍ പ്രൊജക്ട് 06 എന്ന പേരില്‍ ന്യൂക്ലിയര്‍ ബോംബ് വികസിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം വെറും 7വര്‍ഷം കൊണ്ട് വിജയം കണ്ടു. ലിബിയന്‍ ഏകാധിപതി കേണല്‍ ഗദ്ദാഫിയും സൗദി വഹാബികളും ഇസ്ലാമിക അണുബോംബിനായി എണ്ണപ്പണം വാരിക്കോരി നല്‍കി.

ആദ്യം, ചൈനക്കും ഫ്രാന്‍സിനുമൊപ്പം ചേര്‍ന്ന് അണ്വായുധം നിര്‍മ്മിക്കാനായിരുന്നു പാക് ശ്രമം. എന്നാല്‍ ഈ കൂട്ടായ്മ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മാത്രമേ, ഫലവത്തായുള്ളൂ. അപ്പോഴം അണ്വായുധം എന്നത് പാക്കിസ്ഥാന് ഒരു സ്വപ്നമായി അവശേഷിച്ചു. ആറ്റംബോംബ് നിര്‍മ്മിക്കാനായി, റാവല്‍പിണ്ടിക്ക് സമീപമുള്ള കഹൂട്ട എന്ന പ്രദേശത്ത്, പാക്കിസ്ഥാന്‍ ലബോറട്ടറി സ്ഥാപിച്ചതായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ റോ തുടങ്ങി.

ഒരു മുടി വഴി കിട്ടിയ രഹസ്യം

ഇന്ദിരാഗാന്ധി ഇന്ത്യ ഭരിക്കുന്ന സമയത്തുതന്നെ പാകിസ്ഥാന്‍ ആറ്റം ബോംബ് ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്ത്യക്ക് മാത്രമല്ല, ഇസ്രായേലിനും പാക്കിസ്ഥാന്റെ ഈ നീക്കത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നു. കാരണം, ഇസ്രായേല്‍ എന്നും തങ്ങളുടെ ശത്രുക്കളായി കണ്ടിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു പാകിസ്ഥാന്‍. അവരുടെ ആണവ പദ്ധതികള്‍ നശിപ്പിക്കാന്‍, ഇസ്രയേല്‍ സഹായത്തോടെ ഇന്ദിര ലക്ഷ്യമിട്ടിരുന്നുവെങ്കിലും, അമേരിക്ക ഈ വിഷയത്തില്‍ ഇടപെട്ടുവെന്നാണ് പറയുന്നത്. ഈ സമ്മര്‍ദ്ദം കാരണം ഇന്ത്യ ആക്രമണത്തില്‍നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 'കൗബോയ്സ് ഓഫ് റോ' എന്ന പുസ്തകം ഇതിലേക്കുള്ള സൂചനകളും നല്‍കുന്നുണ്ട്.




പാക്കിസ്ഥാന്റെ ആണവ സ്വപ്നങ്ങള്‍ക്ക് ചിറുക നല്‍കിയത് ഡോ എ ക്യൂ ഖാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ഉത്തര കൊറിയന്‍ സന്ദര്‍ശനങ്ങള്‍ റോയുടെ ശ്രദ്ധയില്‍പ്പെട്ടു. മറ്റു പല രാജ്യങ്ങളും ഖാന്റെ ഈ സന്ദര്‍ശനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പാക്കിസ്ഥാനും ഉത്തര കൊറിയയും ചേര്‍ന്നാണ് ആണവശക്തിയാവാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്ന സൂചന വൈകാതെ റോയ്ക്ക് ലഭിച്ചു. ഇതിനിടെ പാക്കിസ്ഥാന്‍ ആണവ പദ്ധതിയുമായുള്ള സഹകരണം ഫ്രാന്‍സ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉത്തര കൊറിയയുമായി ചേര്‍ന്ന് പൂര്‍വാധികം ശക്തിതോടെ പാക്കിസ്ഥാന്‍ ആറ്റംബോംബ് നിര്‍മ്മാണ പദ്ധതികള്‍ തുടര്‍ന്നു.

ഇതേസമയത്ത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായി. ഭരണം നഷ്ടമായ ഇന്ദിരാഗാന്ധി അടിയന്തരാവാസ്ഥ പ്രഖ്യാപിച്ചു. പക്ഷേ അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര തോറ്റു. തുടര്‍ന്ന്, അഹിംസാ വാദത്തിന്റെ വക്താവായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായതോടെ റോയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഇന്ദിരാഗാന്ധിയാണ് റോ സ്ഥാപിച്ചത് എന്നതും മൊറാര്‍ജിയുടെ മനസ്സില്‍ ആ സംഘടനയെക്കുറിച്ച് ഒരു മോശം ചിത്രം ഉണ്ടാക്കി. ഈ അതൃപ്തികളെ തുടര്‍ന്ന് റോയുടെ മേധാവി സ്ഥാനം ആര്‍.എന്‍. കോ രാജിവെച്ചു. ഇത് ഇന്ത്യയുടെ ഇന്റലജന്‍സ് നെറ്റ്വര്‍ക്കിന് വലിയ തിരിച്ചടിയായി.

അപ്പോഴും ഇന്ത്യക്ക് പാക്കിസ്ഥാനിലും ചൈനയിലും സജീവമായ രഹസ്യാന്വേഷണ ശൃംഖലയുണ്ടായിരുന്നു. പാക്കിസ്ഥാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നിര്‍ണ്ണായകമായ പല വിവരങ്ങളും, റോ ഏജന്റുമാര്‍ക്ക് ലഭിച്ചു. മൊസാദും പാക്കിസ്ഥാന്റെ ഈ നീക്കത്തിനെതിരെ രംഗത്തുണ്ടായിരുന്നു. അപ്പോഴും എവിടെയാണ് എ ക്യൂ ഖാന്റെ ആണവ പരീക്ഷണശാലയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

പാകിസ്ഥാന്റെ ആണവ പദ്ധതി തകര്‍ക്കാനായി റോ കൃത്യമായ പദ്ധതികള്‍ ഇറക്കി. അനേകം ചാരന്മാരെ പച്ചക്കറി വില്‍പ്പക്കാരായും ബാര്‍ബര്‍മാരായും മറ്റും പാക്കിസ്ഥാനിലെ സംശയിക്കുന്ന പലസ്ഥലങ്ങളിലേക്ക് അയച്ചു. എ ക്യൂ ഖാന്റെ റിസര്‍ച്ച് ലബോറട്ടറിക്ക് സമീപത്തെ സലൂണില്‍നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. ഇവിടെ ഖാനും അദ്ദേഹത്തിന്റെ ശാസ്ത്രജ്ഞരില്‍ ചിലരും മുടിവെട്ടാന്‍ വരുമായിരുന്നു. അവരുടെ മുടിയുടെ സാമ്പിളുകള്‍ റോ ഏജന്റുമാര്‍ അതീവ രഹസ്യമായി ശേഖരിച്ചു. ഈ മുടി ഇന്ത്യയിലേക്ക് എത്തിച്ചു. അതില്‍ ന്യൂക്ലിയര്‍ റേഡിയേഷന്‍ സ്ഥിരീകരിക്കാനായി. ഇതോടെ പാക്കിസ്ഥാന്റെ ആണവ പരീക്ഷണ ശാല എ ക്യൂ ഖാന്റ ലബോറട്ടറിയാണെന്ന് ഉറപ്പായി.




ഇതോടെ ഈ ലബോറട്ടറി ബോംബിട്ട് തകര്‍ക്കാന്‍ മൊസാദ് ഒരുങ്ങി. അതിന് കൃത്യമായ പദ്ധതിയും തയ്യാറായി. യുദ്ധവിമാനങ്ങള്‍ പറന്നുയരാന്‍, പാക്കിസ്ഥാനോട് അടുത്തുള്ള വ്യോമതാവളം മൊസാദിന് വേണ്ടിയിരുന്നു. ഗുജറാത്തിലെ വ്യോമതാവളം ഇതിന് ഏറ്റവും അനുയോജ്യമായിരുന്നു. അതിനായി മൊസാദും റോയും സംയുക്ത നീക്കം ആരംഭിച്ചു.

മൊറാര്‍ജി എല്ലാം തകര്‍ക്കുന്നു

അതിനിടെ മറ്റൊരു സുപ്രധാന നേട്ടം കൂടി റോ ഏജന്റുമാണ് നേടി. ഖാന്റെ ലബറോറട്ടറിയുടെ ബ്ലൂ പ്രിന്റ് 10,000 അമേരിക്കന്‍ ഡോളറിന് കൈമാറാന്‍ തയ്യാറുള്ള ഒരു ശാസ്ത്രജ്ഞനെ അവര്‍ കണ്ടെത്തി. ഇതോടെ റോ മേധാവി ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ കണ്ട്, ഇതിനുള്ള പണം അനുവദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗാന്ധിയനും അഹിംസാവാദിയുമായ പ്രധാനമന്ത്രി പണം കൊടുക്കാന്‍ തയ്യാറായില്ല. പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ട എന്ന നിലപാടാണ് അദ്ദേഹം എടുത്തുത്. ഇതും 'കൗബോയ്സ് ഓഫ് റോ' എന്ന പുസ്തകത്തില്‍ എടുത്തുപറയുന്നുണ്ട്.

ഇങ്ങനെയിരിക്കെയാണ്, ഇസ്രായേല്‍ ഒരു വലിയ നീക്കത്തിന് പദ്ധതിയിട്ടത്. പാകിസ്ഥാനിലെ കഹൂട്ടയിലുള്ള ആണവ കേന്ദ്രം ആക്രമിച്ച് നശിപ്പിക്കാനായിരുന്നു ഇസ്രായേലിന്റെ പദ്ധതി. അതിന് അവര്‍ക്ക്, ഇന്ത്യയുടെ സഹായം ആവശ്യമായിരുന്നു. ഗുജറാത്തിലെ ജാംനഗര്‍ വ്യോമത്താവളം ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനുമാണ് അവര്‍ അനുവാദം ചോദിച്ചത്. എന്നാല്‍ മൊറാര്‍ജി അതിനും അനുമതി കൊടുത്തില്ല.

മാത്രമല്ല അമിതമായ ഒരു ആത്മവിശ്വാസവും അക്കാലത്ത് ഇന്ത്യക്കുണ്ടായിരുന്നു. 1971-ലെ യുദ്ധത്തിന്റെ വീരഗാഥകള്‍ അയവിറക്കി, 1974-ലെ പൊഖ്റാന്‍ ബോംബ് പൊങ്ങച്ചവും വെടിവെട്ടവുമായി ചടഞ്ഞിരിക്കുകയായിരുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍, പാകിസ്ഥാന്‍ അണുവായുധം വികസിപ്പിക്കുന്നതിലേക്ക് വളരുന്നത് തടയാന്‍ ഒരു ശ്രമവും നടത്തിയതേയില്ല. ജനതാപാര്‍ട്ടിയിലാവട്ടെ ഒരുപാട് രാഷ്ട്രീയ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഈ സമയത്ത് കഹൂട്ടയിലെ ലബോറട്ടറിയില്‍ എ ക്യു ഖാനും ടീമും ഫിഷന്‍ ബോംബിന് വേണ്ടി യൂറേനിയം സമ്പുഷ്ടീകരിക്കുന്നതിനുള്ള സെന്‍ട്രിഫ്യൂജുകള്‍ ഒരുക്കുകയായിരുന്നു.




ഇതിനിടെ പാക്കിസ്ഥാനിലും ഭരണമാറ്റമുണ്ടായി. സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ അട്ടിമറിച്ച് പട്ടാള മേധാവി സിയാ ഉള്‍ ഹഖ് ഭരണം പിടിച്ചു. അതിക്രൂരനായ ഒരു ഭരണാധികാരിയായിരുന്നു സിയ. എന്നിട്ടും ഒരു പ്രതിഛായ നിലനിര്‍ത്താന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. പരമാവധി ലോക നേതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സിയാ ഉള്‍ ഹഖ് ശ്രമിച്ചു. മൊറാര്‍ജി ദേശായിയും സിയാ ഉള്‍ ഹഖും ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. ഇത്തരം ഒരു സംഭാഷണത്തില്‍ അതിഭീകരമായ ഒരു വിഡ്ഡിത്തം മൊറാര്‍ജി നടത്തി. ഈ സംസാരത്തിനിടയില്‍ പാക്കിസ്ഥാനെ കഹൂട്ടയിലെ ആണവ പദ്ധതിയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

സിയക്ക് അപ്പോള്‍ കാര്യം പിടികിട്ടി. പാക്കിസ്ഥാന്‍ അതീവരഹസ്യമായി ചെയ്യുന്നകാര്യം ചോര്‍ത്തപ്പെടുന്നുണ്ടെന്നത്. സൗഹൃദ സംഭാഷണത്തില്‍ ഒരു പരിധികൂടി കടന്ന് പാക്കിസ്ഥാലെ റോ ശൃംഖലകളെക്കുറിച്ചും മൊറാര്‍ജി സൂചന നല്‍കി. ഇത്രയും മതിയായിരുന്നു ഹഖിന്. തുടര്‍ന്ന് അന്വേഷണം പാക്കിസ്ഥാന്‍ ശകതമാക്കി. റോ ഏജന്റുമാരെ ഒന്നൊന്നായി പിടികിടി ക്രൂരമായി വധിച്ചു. റോയെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമായിരുന്നു അത്. എ ക്യൂ ഖാന്റെ ലബോറട്ടറി രായ്ക്കുരാമാനം അവിടെനിന്ന് മാറ്റുകയും ചെയ്തു. അന്ന് റോയുടെയും മൊസാദിന്റെ സംയുക്ത നീക്കത്തിന് മൊറാര്‍ജി അനുമതി നല്‍കുകയായിരുന്നെങ്കില്‍, പാക്കിസ്ഥാന്‍ ഒരിക്കലം ഒരു ആണവശക്തി ആവുമായിരുന്നില്ല. 1998 മെയ് 28ന് പാക്കിസ്ഥാന്‍ വിജയകരമായി ആണവായുധം പരീക്ഷിച്ചു. ലോകത്ത് ആണവായുധമുള്ള 9ാമത്തെ രാഷ്ട്രമായി അവര്‍ മാറി.

ഇറാനിലേക്കും പാക് വഴി

പാകിസ്ഥാന്‍ അണുബോംബിന്റെ പിതാവായ എക്യു ഖാനാണ് ഇന്ന് ഇറാനില്‍ എത്തിനില്‍ക്കുന്ന ആണവ യുദ്ധത്തിന്റെയും പിതാവ്. ഖാന്‍ യുറേനിയം ശുദ്ധീകരണത്തിന്റെ ബ്ലൂ പ്രിന്റുകള്‍ എടുത്തത് അയാള്‍ യൂറോപ്പില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന കാലഘട്ടത്തിലാണെന്നാണ്, അദ്ദേഹത്തിന്റെ ജീവ ചരിത്രത്തില്‍ പറയുന്നത്. ആ കമ്പനി ആണവ റിയാക്ടര്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട കമ്പനി ആയതിനാല്‍ അവിടെ ടെക്നോളജി ലഭ്യമായിരുന്നു. അന്ന് ആരും അറിയപ്പെടാത്ത ഒരാള്‍ ആയിരുന്നു ഖാന്‍. എങ്കിലും അയാള്‍ നേരിട്ട് പാക് പ്രസിഡന്റിന് കത്തയക്കുകയും, ആ രാജ്യത്തെ പാകിസ്ഥാന്‍ എംബസി മുഖാന്തരം എല്ലാ ബ്ലൂ പ്രിന്റുകളും മറ്റ് സാധനങ്ങളും കയറ്റി വിടുകയും ചെയ്തു. അങ്ങനെ ഖാന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് പാക്കിസ്ഥാന്‍ ആണവ ശക്തിയായത്.

ഉത്തരകൊറിയ്ക്കും ഇറാനും ഈ ടെക്നോളജി കൈമാറിയതും ഖാന്‍ തന്നെയാണ്. ഈ നീക്കം അമേരിക്ക കണ്ടെത്തിയെങ്കിലും വൈകിപ്പോയിരുന്നു. ഖാനെ പാകിസ്താന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുവെങ്കിലും അപ്പോഴേക്കും കൊറിയന്‍ ഡിക്റ്റേറ്റര്‍ ബോംബ് വികസിപ്പിച്ചു കഴിഞ്ഞിരുന്നു. ഇപ്പോള്‍ അലി ഖമേനിയുടെ ഇറാന്‍ അണുബോംബിന്റെ കയ്യെത്തും ദൂരത്ത് ഇപ്പോള്‍ എത്തിനില്‍ക്കുന്നു. ആണവശാസ്ത്രജ്ഞരെ വധിച്ചും, സൈബര്‍ ആക്രമണം നടത്തിയുമൊക്കെ ഇസ്രയേല്‍ ഇടങ്കോലിടുന്നതുകൊണ്ടാണ് അവര്‍ക്ക് അത് പുര്‍ത്തിയാക്കാന്‍ കഴിയാഞ്ഞത്. സത്യത്തില്‍ അത് ഇത്രയും എത്തിച്ചത്, ഇന്ത്യയുടെ കൂടി കഴിവുകേട് കൊണ്ടാണ്.

പാകിസ്ഥാന്‍ സ്വന്തമായി അണുബോംബ് നിര്‍മ്മിച്ചതോടെ ഇന്ത്യയുടെ സൈനിക മേല്‍ക്കൈ നഷ്ടമായി. വമ്പന്‍ രാഷ്ട്രത്തെ വിരട്ടാനും വിറപ്പിക്കാനും ആണവായുധം സ്വന്തമായുള്ള ചെറിയ രാജ്യത്തിന് ഈസിയായി സാധിക്കും. ഉത്തരകൊറിയയെ തൊടാന്‍ അമേരിക്ക ഭയക്കുന്നത് ഇതേ കാരണത്താലാണ്.




പാക്കിസ്താന്റെ ആണവ അതിമോഹത്തെ മുളയിലേ നുള്ളാന്‍ ദീര്‍ഘദര്‍ശികളായ ഇസ്രായേല്‍ ശ്രമിച്ചപ്പോള്‍, അവരെ പിന്തുണയ്ക്കാതെ യാസര്‍ അറഫാത്തിനും കൂട്ടര്‍ക്കും പിന്തുണ കൊടുക്കയാണ് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ചെയ്തത്. അന്ന് ഇസ്രായേലിനെ പിന്തുണച്ചിരുന്നെങ്കില്‍ ഇസ്ലാമിക അണുബോബ് ചാപിള്ളയാകുമായിരുന്നു. ഇന്ന് ഇസ്ലാമിക ലോകത്തെ ഏക ആണവശകതിലാണ് പാക്കിസ്ഥാനെന്നും ഓര്‍ക്കണം.

അണുശക്തിയായല്‍ കളി മാറി

ഇറാന്‍ ന്യൂക്ലിയര്‍ പവറായി മാറുന്നത് തടയാന്‍ ഇസ്രായേല്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ പണ്ട് ഇന്ത്യ കൈക്കൊണ്ടിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ മിലിട്ടറി നമ്മുടെ മുന്നില്‍ മുട്ടുകുത്തുമായിരുന്നു. ആണവശക്തിയായതിനുശേഷമാണ് ഏവരും പാക്കിസ്ഥാനെ പേടിക്കാന്‍ തുടങ്ങുന്നത്. അതോടെയാണ് കാശ്മീര്‍ സമ്പൂര്‍ണമായി ഭീകരതയുടെ പിടിയിലമര്‍ന്നത്. ഐസി814 ഹൈജാക്കും, പാര്‍ലമെന്റ് അറ്റാക്കും, മുംബൈ ഭീകരാക്രമണവും, ഉറിയും പുല്‍വാമയും പെഹല്‍ഗാമും ഉള്‍പ്പെടെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ എല്ലാ ടെറര്‍ അറ്റാക്കും നടന്നത് പാകിസ്താന്‍ ന്യൂക്ലിയര്‍ ശേഷി കൈവരിച്ചതിന് ശേഷമാണ്.

അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ആണവശക്തിയായ പാക്കിസ്ഥാനെ ഒരിക്കലും പുര്‍ണ്ണമായി തള്ളിപ്പറയില്ല. ഐഎസ് പോലെയുള്ള ഇസ്ലാമിക ടെറര്‍ സംഘടനകള്‍ ഇസ്ലാമാബാദ് പിടിച്ചാല്‍ ന്യൂയോര്‍ക്കിലും ലണ്ടനിലും പാരീസിലും ആറ്റംബോംബ് വീഴുമെന്ന ഭയം സായിപ്പിനുണ്ട്. പക്ഷേ ഇസ്രേയലിനെ സംബന്ധിച്ച് ഈ പോരാട്ടത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. കാരണം, ഒരു അണുംബോബ് വീണാല്‍ പിന്നെ ആ രാജ്യം അതിജീവിക്കില്ല. ഖമീനിയുടെ കൈയ്യില്‍ അണുബോംബ് വന്നാല്‍ ഇസ്രായേല്‍ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെടും.

ജര്‍മ്മനിയില്‍ നിന്ന് ജൂതരെ നാടുകടത്തിയാല്‍ അവര്‍ വാഗ്ദത്തഭൂമിയെന്ന് വിശ്വസിക്കുന്ന ഫലസ്തീനിലേക്ക് എത്തുമെന്നും അതുകൊണ്ട് അവരെ മൊത്തത്തിലെ അങ്ങ് തീര്‍ത്തുകളയുക എന്ന ഫൈനല്‍ സൊല്യൂഷന്‍ ഹിറ്റ്ലര്‍ക്ക് ഓതിക്കൊടുത്തത് ജര്‍മ്മനിയിലെത്തിയ ജറുസലേം ഗ്രാന്‍ഡ് മുഫ്തിയാണെന്ന് നെതന്യാഹു പറയുന്നതില്‍ കഴമ്പുണ്ട്. കണ്ടാല്‍ പരസ്പരം കടിച്ചു കീറുന്ന സുന്നിയും ഷിയയും അഹമ്മദിയയും എല്ലാം യഹൂദരെ തുടച്ചുനീക്കണം എന്ന ശാഠ്യത്തില്‍ ഒറ്റക്കെട്ടാണ്. അതുകൊണ്ടാണ് രണ്ടും കല്‍പ്പിച്ച് ഇസ്രായേല്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തങ്ങളേക്കാള്‍ എത്രയോ വലിപ്പമുള്ള ഇറാനെയാണ് കുഞ്ഞിരാഷ്ട്രം, അങ്ങോട്ട് കയറി ആക്രമിച്ച്, സൈനിക മേധാവികളെയും ആണവ സയന്റിസ്റ്റുകളെയും ഒറ്റയടിക്ക് ഇല്ലാതാക്കിയത്. .

നേരത്തെ ഇറാനുവേണ്ടി പാക്കിസ്ഥാന്‍ ആണവായുധം പ്രയോഗിക്കുമെന്ന്, ഇറാന്റെ ഉന്നത സൈനിക നേതൃത്വം പറഞ്ഞത്് പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു. ഇപ്പോള്‍ ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാവാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ചുരുക്കം. മക്കയിലെക്കും മദീനയിലേക്കും വരെ മിസൈല്‍ അയച്ച ഹൂത്തികളെ പിന്തുണക്കുന്നതിനാല്‍ സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഇറാണ് ഒപ്പമില്ല. പക്ഷേ എന്നിട്ടും കേരളത്തില്‍ ഇറാനുവേണ്ടി തിളയ്ക്കാന്‍ ആളുകളുണ്ട്.

വാല്‍ക്കഷ്ണം: ഇന്നും പാക്കിസ്ഥാനെ പിണക്കാന്‍ അമേരിക്ക തയ്യാറില്ല. പാക്കിസ്ഥാന്റെ സൈനിക മേധാവിയായ അസിം മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ട്രംപ്. അമേരിക്കന്‍ പ്രസിഡണ്ടും പാക്കിസ്ഥാന്റെ മിലിറ്ററി ഹെഡും തമ്മില്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച പതിവുള്ളതല്ല എന്നോര്‍ക്കണം. എന്ത് വിലകൊടുത്തും പാക്കിസ്ഥാനെ തങ്ങളുടെ ചേരിയില്‍ നിര്‍ത്തുക , ഇറാനെ ഒറ്റപ്പെടുത്തുക എന്നതാണ് നിലവിലെ അമേരിക്കയുടെ സ്ട്രാറ്റജി എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് മൊറാര്‍ജിയുടെ വിഡ്ഡിത്തത്തിന്റെ വില നാം പുര്‍ണ്ണമായി അറിയുക. ഇന്ന് പട്ടിണി രാഷ്ട്രമാണ് പാക്കിസ്ഥാന്‍. ആണവ ശക്തിയല്ലായിരുന്നെങ്കില്‍ അവരെ ആരും മൈന്‍ഡ് ചെയ്യല്ലായിരുന്നു.