- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റ്ഹൗസില്‍ നിന്ന് 145 വര്‍ഷം പഴക്കമുള്ള മേശ നീക്കാന്‍ കാരണം മസ്‌ക്കിന്റെ മകന്‍ മൂക്ക് തുടച്ചത്; ട്രംപ് ബാലപീഡകനെന്ന് മസ്‌ക്ക്; മയക്കുമരുന്നിന് അടിമയായ വട്ടനെന്ന് ട്രംപും; വിഴുപ്പലക്കലില്‍ എന്തെല്ലാം പുറത്തുവരും; ലോകത്തിലെ എറ്റവും ശക്തരായ രണ്ട് മനുഷ്യരുടെ ഏറ്റുമുട്ടലില്‍ ഞെട്ടല്‍!
ലോകത്തിലെ എറ്റവും ശക്തരായ രണ്ട് മനുഷ്യരുടെ ഏറ്റുമുട്ടലില്‍ ഞെട്ടല്‍!
കഴിഞ്ഞ ഫ്രെബ്രുവരിയില്‍ വെറ്റ്ഹൗസില്‍ നിന്ന് 145 വര്‍ഷം പഴക്കമുള്ള, ചരിത്രപ്രധാന്യമുള്ള ഒരു മേശ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കാനുണ്ടായിരുന്ന കാരണം ഒരു മൂക്കുതുടയായിരുന്നത്രേ. ശതകോടീശ്വരനും, ട്രംപിന്റെ അന്നത്തെ സുഹൃത്തുമായ ഇലോണ്‍ മസ്‌കിന്റെ മകന്‍ മേശയില്‍ മൂക്ക് തുടച്ചതാണ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബറാക്ക് ഒബാമ, ജോ ബൈഡന്‍ എന്നിവരടക്കം ഉപയോഗിച്ചിരുന്ന, അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കേന്ദ്രബിന്ദുവായ റെസല്യൂട്ട് ഡെസ്‌ക് എന്നറിയപ്പെടുന്ന മേശയുടെ മാറ്റലിലേക്ക് നയിച്ചത്!
വൈറ്റ് ഹൗസില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഇളയ മകന്‍ എക്സ് എഇ എ-12 ( മക്കള്‍ക്ക് അക്കങ്ങള്‍ കൊണ്ട് പേരിടുകയെന്നത് ഈ ഭ്രാന്തന്‍ കോടീശ്വരന്റെ ഹോബിയാണ്!)മൂക്കില്‍ വിരല്‍ വെച്ചതിനു ശേഷം ഈ മേശയില്‍ തുടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇലോണ്‍ മസ്‌കിനൊപ്പമാണ് നാലു വയസുകാരനായ ഇളയ മകനും എത്തിയത്. മസ്‌കിന്റെ മകനും ട്രംപും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓവല്‍ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌ക് ട്രംപ് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചതിനുശേഷമാണ് മേശ മാറ്റിയത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ട്രംപിന് എല്ലായിടത്തും രോഗാണുക്കളുണ്ട് എന്ന തോന്നലുള്ള ജെര്‍മോഫോബ് അവസ്ഥയുള്ള വ്യക്തിയാണെന്നും ഇതിനാലാണ് മേശ മാറ്റിയെതെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
ബ്രിട്ടീഷ് കപ്പലായ എച്ച്എംഎസ് റെസല്യൂട്ടിന്റെ ഓക്ക് തടികള്‍ കൊണ്ടാണ് റെസല്യൂട്ട് ഡെസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. 1880-ല്‍ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി. ഹെയ്‌സിന് ഡെസ്‌ക് സമ്മാനമായി നല്‍കിയതാണിത്. ഇങ്ങനെ ചരിത്രമുറങ്ങുന്ന ഒരു മേശ നീക്കിയത് സത്യത്തില്‍ മറ്റൊരു അകലത്തിന്റെ മാനസിക സൂചന കൂടിയായിരുന്നു. ഒരുകാലത്ത് അടയും ചക്കരയുമായിരുന്ന ട്രംപും മസ്‌ക്കും തമ്മില്‍ അകലുന്നതിന്റെ കൃത്യമായ സൂചന. ഇപ്പോഴിതാ ആ അകല്‍ച്ച പൂര്‍ത്തിയായി. മസ്‌ക്ക് വൈറ്റ്ഹൗസില്‍നിന്ന് ഇറങ്ങി. ഇപ്പോള്‍ രണ്ടുകൂട്ടരും തമ്മില്‍ പരസ്പരം ചെളിവാരിയെറിയുന്നത് കണ്ട് ലോകം നടുങ്ങുകയാണ്. മസ്‌ക്കിനെ ചതിയനും, വെളിവില്ലാത്തവനും, മയക്കുമരുന്നിന് അടിമയുമായി ട്രംപ് ടീം ചിത്രീകരിക്കുമ്പോള്‍, ബാലപീഡകനായ കൊടും ക്രിമിനലായാണ് മസക്ക് ടീം ട്രംപിനെ ചിത്രീകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും തമ്മിലുള്ള തര്‍ക്കം അമേരിക്കന്‍ രാഷ്ട്രീയത്തെ മറ്റൊരു വഴിത്തിരിവിലേക്ക് നയിക്കുകയാണ്. ഒരു പുതിയ, രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മസ്‌ക്ക് ട്രംപിനെ തള്ളിയിടുമെന്നും, അതിന്മുമ്പ് മസ്‌ക്കിനെ നാടുകടത്തുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ആഗോള ബിസിനസ് മേഖലയിലും ഇത് കരിനിഴല്‍ പരത്തുകയാണ്.
അവര്‍ അടിച്ചുപിരിയുമ്പോള്‍ !
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ മുന്നില്‍ നിന്ന വ്യക്തിയാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ഏകദേശം 277 മില്യണ്‍ ഡോളര്‍ മസ്‌ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ചെലവഴിച്ചുവെന്നാണ് കണക്ക്. ഇംപീച്ച്മെന്റുകളും ക്രിമിനല്‍കുറ്റം ചുമത്തലും രണ്ട് വധശ്രമങ്ങളും കടന്ന് യുഎസ് പ്രസിഡന്റ് പദവയിലേക്ക് ഈ വര്‍ഷമാദ്യം തിരിച്ചെത്തിയപ്പോള്‍ അവിടെ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാംവരവ് മാത്രമായിരുന്നില്ല, ഇലോണ്‍ മസ്‌ക് എന്ന കോടീശ്വരന്റെ സാന്നിധ്യം കൂടിയായിരുന്നു അന്ന് ലോകം ചര്‍ച്ച ചെയ്തത്. ട്രംപിനെതിരേ വധശ്രമം നടന്ന പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പ് കാമ്പയിനില്‍ സ്റ്റേജില്‍ ഡാന്‍സ് ചെയ്ത് തുടങ്ങിയ മസ്‌ക്കിന്റെ ബന്ധം അങ്ങനെ വൈറ്റ് ഹൗസ് വരെ നീണ്ടു. അസാധാരണമായ രണ്ട് മനുഷ്യരുടെ സൗഹൃദത്തെ ലോകമന്നേ സംശയത്തോടെ നോക്കി. പക്ഷെ, അപ്പോഴേക്കും ദൃഢമായിരുന്നു ഇവരുടെ സൗഹൃദം.
അധികാരത്തിലേറിയ ശേഷം 'ഡോജ്' എന്ന യുഎസിന്റെ ചെലവുചുരുക്കല്‍ വകുപ്പിന്റെ ചുമതല നല്‍കി മസ്‌ക്കിനെ ട്രംപ് അവരോധിച്ചപ്പോള്‍ ദ റൈസ് ഓഫ് ബ്രോമാന്‍സ് എന്ന് അമേരിക്കയതിനെ ഏറ്റുവിളിച്ചു. പക്ഷെ, ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. ട്രംപിനേയും ഡോജിനേയുമെല്ലാം വിട്ട് മസ്‌ക് തെറ്റിപ്പിരിഞ്ഞ് പുറത്തുവന്നതോടെ പിന്നെ ലോകം കണ്ടത് ട്രംപിനെതിരേ ആരോപണമുന്നയിക്കുന്ന, എന്തിന് ബാലപീഡന വിവാദം വരെയുണ്ടാക്കുന്ന മസ്‌ക്കിനെയാണ്. അങ്ങനെ റൈസ് ഓഫ് ബ്രോമാന്‍സിനിടയ്ക്ക് ബ്രേക് അപ്പുകളുടെ കഥ പരന്നു.
ഇക്കഴിഞ്ഞ മെയ് -31 വരെ മസ്‌ക്, ട്രംപിന് ഏറ്റവും പ്രിയപ്പെട്ട റിപ്പബ്ലിക്കനായിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ബിസിനസുകാരില്‍ ഒരാളാണ് മസ്‌ക് എന്നൊക്കെയായിരുന്നു ഓവല്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്. അമേരിക്കന്‍ സര്‍ക്കാര്‍ പാസ്സാക്കിയ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്റ്റ് ഓഫ് 2025'-ന്റെ പേരിലാണ് മസ്‌ക് ട്രംപിനെതിരെ ആക്രമണം തുടങ്ങുന്നത്. ഈ ബില്‍ അമേരിക്കയ്ക്ക് ഒരു ഗുണവും ചെയ്യില്ലെന്നും പകരം ബാധ്യതകളാണ് ഉണ്ടാക്കുന്നതെന്നുമാണ് മസ്‌ക് തുറന്നടിച്ചത്. ബില്ലിനോട് മസ്‌ക് വിയോജിച്ചത് ട്രംപിനെ രോഷാകുലനാക്കി. 'ഇലോണ്‍ എന്റെ നല്ല സുഹൃത്തായിരുന്നു, എന്നാല്‍ ഇനി ആ ബന്ധം അങ്ങനെ തുടരുമെന്ന് തോന്നുന്നില്ല,'' ട്രംപ് തുറന്നടിച്ചു. ഈ ബില്ലിനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നയാള്‍ മസ്‌ക് ആണെന്നും ഡോജില്‍ നിന്ന് രാജിവെക്കുന്നത് വരെ അദ്ദേഹത്തിന് യാതൊരു വിയോജിപ്പും ഉണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഈ ബില്‍ തന്നെ ഒരിക്കല്‍ പോലും കാണിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസില്‍ ആര്‍ക്കും വായിക്കാന്‍ പോലും സമയമില്ലാതെ ധൃതിപ്പെട്ടാണ് പാസ്സാക്കിയതെന്നും മസ്‌ക് തിരിച്ചടിച്ചു. ട്രംപ് ഭരണകൂടം ലോകരാജ്യങ്ങളോട് നടത്തിയ താരിഫ് യുദ്ധം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാവുമെന്നും വൈകാതെ രാജ്യത്ത് സാമ്പത്തികമാന്ദ്യം പ്രതീക്ഷിക്കാമെന്നും മസ്‌ക് പ്രവചിക്കുന്നുണ്ട്.
മസ്‌കിനെതിരെ കടുത്ത നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആരംഭിക്കുമെന്ന സൂചനകളാണ് ട്രംപ് നല്‍കുന്നത്. മസ്‌ക്കിന്റെ ടെസ്ല കാര്‍ വരെ അദ്ദേഹം ഉപേക്ഷിച്ചു. മസ്‌കിന്റെ കമ്പനികള്‍ക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സബ്സിഡികളെല്ലാം നിര്‍ത്തലാക്കി. നേരത്തെ വൈറ്റ്ഹൗസില്‍ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ മസ്‌കിന്റെ കമ്പനികള്‍ സാമ്പത്തികമായി തിരിച്ചടി നേരിട്ടിരുന്നു. ഇത് മസ്‌ക് തുറന്ന് പറയുകയും ചെയ്തിരുന്നു. ടെസ്ല കാര്‍ തൊട്ട് ബഹിരാകാശ പദ്ധതികളും, സ്റ്റാര്‍ലിങ്ക് ഇന്റനെറ്റ് കണക്ഷനുമടക്കമുള്ള അദ്ദേഹത്തിന്റെ ബിസിനസുകളില്‍ ശ്രദ്ധിക്കാന്‍ സമയം കുറയുകയും ചെയ്തു. മസ്‌കിന്റെ ഇ-കാര്‍ കമ്പനിയായ ടെസ്ലയുടെ 14 ശതമാനം ഓഹരികളാണ് ഇതിനോടകം തന്നെ ഇടിഞ്ഞത്. ഏകദേശം 8.73 ബില്യണ്‍ ഡോളറിന്റെ നഷ്ടം വ്യക്തിപരമായി തന്നെ മസ്‌കിന് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
അതോടെ, വ്യക്തിപരമായ ആക്രമണത്തിലേക്ക് പിന്നീട് മസ്‌ക് തിരിഞ്ഞത്. 'വലിയ ഒരു ബോംബ് പൊട്ടിക്കാനുള്ള സമയം ആയിരിക്കുന്നു. ട്രംപിന്റെ പേര് എപ്സ്ററീന്‍ ഫയലിലുണ്ട്. പരസ്യമാക്കാത്തതിന് കാരണവും ഇതാണ്,'' - അമേരിക്കയിലെ ഉന്നത രാഷ്ട്രീയക്കാരുടെയും സെലബ്രിറ്റികളുടെയും പേരുകള്‍ ഉള്‍പ്പെടുന്ന കുപ്രസിദ്ധിയാര്‍ജിച്ച ലൈംഗികാരോപണങ്ങള്‍ അടങ്ങിയ ഫയലിലാണ് ട്രംപിന്റെ പേരുണ്ടെന്ന് മസ്‌ക് ആരോപിക്കുന്നത്. ഈ മസ്‌ക്ക് ട്വീറ്റ് പിന്നീട് പിന്‍വലിച്ചുവെങ്കിലും അത് ശരിക്കും ഒരു ബോംബ് തന്നെയായിരുന്നു. ട്രംപ് ലമ്പടനും, ബാലപീഡകനാണ് എന്ന് നേരത്തെ ഉയര്‍ന്ന ആരോപണം അടക്കം ഇതോടെ പൊങ്ങിവരികയാണ്.
ട്രംപ് ബാലപീഡകനോ?
കൂടെ കിടന്നവനെ രാപ്പനി അറിയൂ എന്നാണ് ചൊല്ല്. ട്രംപിന്റെ എല്ലാ തോന്ന്യവാസങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്ന, പാര്‍ട്ണര്‍ ഓഫ് ക്രൈം എന്ന് പറയാവുന്ന മസ്‌ക്ക് തെറ്റിപ്പിരിയുമ്പോള്‍, പുറത്തുപറയുന്നതിനും വലിയ വാര്‍ത്താ പ്രധാന്യം കിട്ടും. 2019-ല്‍ ജയിലില്‍ ആത്മഹത്യ ചെയ്ത അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട വാര്‍ത്തവരുമ്പോഴൊക്കെ അമേരിക്കയില്‍ അത് രാഷ്ട്രീയ യുദ്ധത്തിനും ഇടയാക്കിയിരുന്നു. സ്വന്തമായി 'ഒരു ബാലപീഡന ദ്വീപുണ്ടാക്കി' എപ്സ്‌റ്റൈന്‍ നടത്തിയ പീഡന പരമ്പരകളില്‍ ലോകത്തിലെ പ്രമുഖരുടെ പേരാണ് ഉള്ളത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പേര് ഈ ലിസ്റ്റില്‍ ഉള്ളതിനാല്‍ ആദ്യം റിപ്പബ്ലിക്കന്‍മാര്‍ അത് നന്നായി പ്രചരിപ്പിച്ചു. അപ്പോള്‍ അതാ ലിസ്റ്റില്‍ നമ്മുടെ ട്രംപും വരുന്നു. അതോടെ ഡെമോക്രാറ്റുകള്‍ ആഘോഷം തുടങ്ങി. പിന്നങ്ങോട്ട് ചറപറാ പ്രമുഖരുടെ പേരുകളാണ്. വിശ്വഗായകന്‍ മൈക്കിള്‍ ജാക്സണ്‍ തൊട്ട് ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് വരെ!
നടന്‍ ലിയാര്‍ണോ ഡികാപ്രിയോ, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി എത്രയോ പ്രമുഖര്‍, ഈ ലിസ്റ്റിലുണ്ട്. ലോക പ്രശസ്തരായ സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍, ശതകോടീശ്വരന്‍മാര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് എപ്സ്‌റ്റൈന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും, തന്റെ സുഹൃത്തുക്കള്‍ക്കായി കാഴ്ച വയ്ക്കുകയും ചെയ്ത് കുപ്രസിദ്ധി നേടിയ സൈക്കോ ശതകോടീശ്വരനാണ് ഇയാള്‍ എന്നാണ് ലോക മാധ്യമങ്ങള്‍ പറയുന്നത്. ടൂറിസം, സ്റ്റോക്ക് എക്സേഞ്ച്, റിയല്‍ എസ്റ്റേറ്റ് തൊട്ട് ഹോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയില്‍ വരെ നീളുന്നതാണ് അയാളുടെ ബിസിനസ് സാമ്രാജ്യം. ഇത് വളര്‍ത്താനുള്ള അയാളുടെ ഒരു സൈഡ് ബിസിനസ് ആയിരുന്നു സെക്സ് പാര്‍ട്ടികള്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നുത്. 'കൂട്ടിക്കൊടുപ്പിലുടെ വളര്‍ന്ന സാമ്രാജ്യം' എന്നാണ് എപ്‌സ്റ്റൈന്റെ ബിസിനസുകളെ കുറിച്ച് ന്യൂയോര്‍ക്ക് ടൈസ് പറയുന്നത്.
അതിനുപുറമെ, കുട്ടികളെ പീഡിപ്പിക്കുന്നതില്‍ അനന്ദം കണ്ടെത്തുന്ന ഒന്നാന്തരം ഒരു സൈക്കോ കൂടിയായിരുന്നു ഇയാള്‍. അത്തരത്തിലുള്ള പ്രമുഖരുമായിട്ടായിരുന്നു ഇയാള്‍ക്ക് ഏറെ ബന്ധവും. എപ്‌സ്‌റ്റൈന്‍ സെക്‌സ് പാര്‍ട്ടികള്‍ നടത്തിയിരുന്ന 72 ഏക്കര്‍ വരുന്ന ദ്വീപും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കയാണ്. 1998 ല്‍ യുഎസ് വിര്‍ജീനിയ ഐലന്‍ഡില്‍ എപ്‌സ്‌റ്റൈന്‍ സ്വന്തമാക്കിയ ലിറ്റില്‍ സെന്റ് ജയിംസ് എന്ന ദ്വീപിന്റെ മൂല്യം 63 ദശലക്ഷം ഡോളറാണ്. ലിറ്റില്‍ സെന്റ് ജയിംസ് ദ്വീപിനെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് പീഡോഫൈല്‍ ഐലന്‍ഡ് എന്നത്. എണ്ണപ്പനകള്‍ നിറഞ്ഞ ഈ ദ്വീപില്‍ മനോഹരമായ കെട്ടിടങ്ങളും സ്വര്‍ണമകുടത്തോടു കൂടിയ ആരാധനാലയവും ഉള്ളതായി നാട്ടുകാര്‍ പറയുന്നു. പുറമേ നിന്നുള്ളവര്‍ക്ക് ഇവിടെ കയറാനാവില്ല. ഇയാള്‍ക്കായി പെണ്‍കുട്ടികളെ വശീകരിച്ച് ഇവിടെ എത്തിച്ചിരുന്ന എപ്സ്‌റ്റൈന്റെ കാമുകിയും കേസിലെ മുഖ്യ പ്രതികളില്‍ ഒരാളുമായ ഗിലേന്‍ മാക്സെ്വെല്‍ ആയിരുന്നു! ഇവര്‍ ഇപ്പോള്‍ 20 വര്‍ഷം തടവിന് ശിക്ഷക്കപ്പെട്ട് ജയിലിലാണ്. ഇപ്പോള്‍ ഇതേ ഗിലേന്‍ മാക്സെ്വെലുമായി ഒത്ത് മസ്‌ക്ക് നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഇത് ട്രംപ് അനുകൂലികള്‍ നന്നായി പ്രചരിപ്പിക്കുന്നു.
ഒടുവിലത്തെ കോടതിരേഖകളില്‍ മുന്‍ ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള മൊഴികളും ഉള്‍പ്പെടുന്നുണ്ട്. എപ്സ്റ്റീന്റെ മുന്‍ ഹൗസ് മാനേജരായ ജൂവാന്‍ അലെസ്സിയാണ് ട്രംപ് അടക്കമുള്ളവരുടെ സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപ് എപ്സ്റ്റീന്റെ സൗത്ത് ഫ്‌ളോറിഡയിലെ വസതിയില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ 'മസാജ്' ചെയ്തിട്ടില്ലെന്നുമായിരുന്നു അലെസ്സിയുടെ മൊഴി. അതുകൊണ്ട് മാത്രമാണ് ട്രംപ് രക്ഷപ്പെട്ടിരുന്നത്. എന്നാല്‍ സന്തത സഹചാരിയായ, ഒരാള്‍ ഇങ്ങനെ ഒരു ആരോപണം ട്രംപിനെതിരെ ഉന്നയിക്കുമ്പോള്‍ കളിമാറും.
വാളെടുത്തവന്‍ വാളാല്‍ എന്നു പറയുന്നതുപോലെയായി ഒടുവില്‍ എപ്സ്‌റ്റൈന്റെ ജീവിതവും. ലൈംഗിക കറ്റകൃത്യങ്ങളില്‍ അറസ്റ്റിലായ അയാള്‍ 2019ല്‍ ജയിലില്‍ ആത്മഹത്യചെയ്യുകയായിരുന്നു. പക്ഷേ ഇതുംു വലിയ വിവാദമായി. ഇത് ആത്മഹത്യയല്ല കൊലയാണെന്നും പിന്നില്‍ ട്രംപ് ആണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ട്രംപിനെതിരെയുള്ള രഹസ്യവിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭയന്നാണ് കൊല്ലിച്ചതെന്നുമായി ആരോപണം. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് എപ്സ്‌റ്റൈന് അര്‍ധബോധാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ ആത്മഹത്യ ചെയ്യാനാകും എന്നതാണ് ചോദ്യം. ഇത്രയേറെ അത്യാധുനിക സുരക്ഷാ നിരീക്ഷണങ്ങള്‍ നിലനില്‍ക്കുന്ന ന്യൂയോര്‍ക്ക് ജയിലിലാണ് സംഭവം എന്നും ഓര്‍ക്കണം. ഇതെല്ലാം ജനം മറന്ന് തുടങ്ങിയതായിരുന്നു. പക്ഷേ മസ്‌ക്കിന്റെ ഒറ്റ ട്വീറ്റോടെ എല്ലാം വീണ്ടും ചര്‍ച്ചയായി. ട്രംപ് തുണിയുരിഞ്ഞപോലെയായി.
മസ്‌ക്കിന് മയക്കുമരുന്നിന്റെ മയക്കമോ?
ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഒഴിയുമ്പോള്‍ ഒരു സ്വര്‍ണ്ണതാക്കോല്‍ നല്‍കി അഭിനന്ദിച്ചയാളാണ് മസ്‌ക്ക്. പക്ഷേ അതെല്ലാം മണിക്കുറുകള്‍ കൊണ്ട് മാറി. ഇപ്പോള്‍ മസ്‌ക്കിന്റെ കഴിവില്ലായ്മകൊണ്ട് താന്‍ അദ്ദേഹത്തെ വൈറ്റ്ഹൗസില്‍നിന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. പക്ഷേ ഇതോടൊപ്പം മറ്റൊരു പ്രശ്‌നം കൂടി ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്്. ട്രംപ് മയക്കുമരുന്നിന് അടിമയാണെന്ന സംശയമാണ് അവര്‍ ഉയര്‍ത്തുന്നത്. ഈ കാമ്പയിനിനു പിന്നില്‍ ട്രംപ് ആണെന്നാണ് സംശയം. എ.ബി.സി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ 'മസ്‌കിന്റെ മനസ്സിന്റെ താളം തെറ്റി'യെന്നുവരെ ട്രംപ് പറഞ്ഞിരുന്നു.
വൈറ്റ് ഹൗസില്‍നിന്ന് മസ്‌ക്ക് ഒഴിഞ്ഞതിനുപിന്നില്‍ ഡ്രഗ് അഡിക്ഷനാണെന്ന സംശയം ഉയര്‍ത്തുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. ശക്തമായ അനസ്‌തെറ്റിക് ആയ കെറ്റാമെന്‍ താന്‍ വളരെയധികം കഴിക്കുന്നുണ്ടെന്നും, അത് തന്റെ മൂത്രസഞ്ചിയെ ബാധിക്കുന്നുണ്ടെന്നും മസ്‌ക്ക് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമേ എക്സ്റ്റസി ഗുളികകളും, സൈക്കഡെലിക് കൂണുകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ഉത്തേജകമായ അഡെറാളിന്റെ ഗുളികകള്‍ ഉള്‍പ്പെടെ 20 ഓളം ടാബ്ലറ്റുകള്‍ സൂക്ഷിക്കുന്ന ഒരു ദൈനംദിന മരുന്ന് പെട്ടിയുമായി മസ്‌ക്ക് യാത്രചെയ്യുന്നത്.
53 കാരനായ മസ്‌ക് വൈറ്റ് ഹൗസില്‍ സ്ഥിരം സാന്നിധ്യമാകുമ്പോളും ഇതേ രീതിയായിരുന്നുവെന്ന് പത്രം പറയുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതായിരുന്നു. കാബിനറ്റ് അംഗങ്ങളെ പലപ്പോഴും അപമാനിച്ചു, നാസിയെപ്പോലെ ആംഗ്യം കാണിച്ചു, അഭിമുഖത്തില്‍ ഉത്തരങ്ങള്‍ വളച്ചൊടിച്ചു തുടങ്ങിയ കാര്യങ്ങളും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
മസ്‌കിന്റെ കുടുംബജീവിതം ഈ സമയത്ത് കൂടുതല്‍ പ്രക്ഷുബ്ധമായിരുന്നു. കുട്ടികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന പ്രണയബന്ധങ്ങളും നിയമയുദ്ധങ്ങളും മസ്‌ക്കിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. തന്റെ ബിസിനസുകള്‍ക്ക് പകരം രാഷ്ട്രീയത്തില്‍ എത്രമാത്രം സമയം ചെലവഴിച്ചുവെന്ന് വിലപിച്ചതിന് ശേഷമാണ്, സര്‍ക്കാരുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. എന്നാല്‍ മയക്കുമരുന്ന് ഉപയോഗത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് ഒന്നും മസ്‌കും അഭിഭാഷകനും പ്രതികരിച്ചിട്ടില്ല. വിഷാദരോഗത്തിന് കെറ്റാമൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെന്നും രണ്ടാഴ്ച കൂടുമ്പോള്‍ അത് കഴിക്കാറുണ്ടെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.
മസ്‌ക്കിന്റെ സ്വകാര്യ ജീവിതവും, സത്യത്തില്‍ ഒരു ഗംഭീര സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ്. ഹീറോയോ, സൂപ്പര്‍ ഹീറോയോ, കോമാളിയെന്നോ, ലെജന്റെന്നോ, കിറുക്കനെന്നോ എന്ന് കൃത്യമായി വേര്‍തിരിച്ച് മനസിലാക്കാന്‍ സാധിക്കാത്ത വിധത്തില്‍ അപ്രവചനീയം ആയിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതം. അദ്ദേഹത്തിന്റെ കീശ പ്രധാനമായും ചോരുന്നത്, കാമുകിമാര്‍ക്ക് പണം കൊടുത്തും, പീഡന ആരോപണം ഒതുക്കിയാണെന്നുമാണ്. മൂന്നുഭാര്യമാരിലായി 9 മക്കളുള്ള മസ്‌ക്കിന്, ലോകമെമ്പാടും കാമുകിമാരും ഉണ്ട്. അതിന് പുറമേ തന്റെ ബീജം മസ്‌ക്ക് ദാനം ചെയ്യാറുമുണ്ട്. മക്കള്‍ക്ക് റോമന്‍ അക്കങ്ങള്‍കൊണ്ട് പേരിട്ടതിന്റെ പേരിലും മസ്‌ക്ക് വിവാദനായകനായിരുന്നു. അതിലേക്കെല്ലാം നയിച്ചത് ഈ ഡ്രഗ് അഡിക്ഷന്‍ ആണോ എന്ന ഗുരുതരമായ സംശയമാണ് ട്രംപ് ക്യാമ്പ് ഉയര്‍ത്തുന്നത്.
ലോക പുരോഗതിക്ക് തിരിച്ചടി
ഇരുവരും തമ്മിലുള്ള ചക്കളത്തിപ്പോര് സത്യത്തില്‍ ലോകത്തിന്റെ പുരോഗതിക്കുതന്നെ വിഘാതമാവുകയാണ്. കാരണം വെറുമൊരു വ്യവസായിയല്ല ഇലോണ്‍ മസ്‌ക്ക്. അയാളുടെ, സ്റ്റാര്‍ലിങ്ക് എന്ന ഇന്റര്‍നെറ്റ് പദ്ധതിയും, സ്പേസ് എക്സുമെല്ലാം ലോകത്തിന്റെ പുരോഗതിക്കുതന്നെ നിര്‍ണ്ണായകമാണ്. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്ന ട്രംപിന്റെ വ്യവസ്ഥയാണ് മസ്‌കിന്റെ എതിര്‍പ്പിന് പ്രധാന കാരണമായത്. ട്രംപിന്റെ നടപടി ലോക വ്യാപകമായി വൈദ്യുതി വാഹന വിപണിയെ ബാധിച്ചിട്ടുണ്ട്. മസ്‌ക്കിന്റെ ടെസ്ലയുടെ മാത്രം പ്രശ്നമല്ല അത്.
മസ്‌കിന് നല്‍കിയ സര്‍ക്കാര്‍ കരാറുകളും സര്‍ക്കാര്‍ സബ്‌സിഡികളും വെട്ടിക്കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചിരിക്കയാണ്. 22 ബില്യണ്‍ ഡോളറിന്റെ സ്പേസ് എക്സ് കരാറുകളെയും ഇത് ബാധിച്ചേക്കും. പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ ട്രംപ് മുമ്പ് തന്നെ തള്ളിയിരുന്നു. മസ്‌കിനെ ഭ്രാന്തനായ മനുഷ്യനെന്ന് വിളിച്ച ട്രംപ് അയാളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും പരസ്യമായി പറഞ്ഞു. ഇതിനു ശേഷമാണ് കരാറുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വന്നത്. 'ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള എളുപ്പ വഴി ഇലോണിന്റെ സബ്‌സിഡികളും കരാറുകളും ഒഴിവാക്കുകയാണ്. ബൈഡന്‍ അത് ചെയ്യാതിരുന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു' എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.
ഇതിന് മറുപടിയായി, സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉടന്‍ സേവനം നിര്‍ത്തലാക്കുമെന്ന് മസ്‌ക് പറഞ്ഞു. നാസയ്ക്ക് നിലവില്‍ ബഹിരാകാശ പേടകങ്ങളില്ലാത്തതിനാല്‍ വിക്ഷേപണങ്ങള്‍ക്കായി അമേരിക്ക ആശ്രയിക്കുന്നത് സ്‌പേസ് എക്‌സിനെയാണ്. നാസ പ്രതിസന്ധിയിലായാല്‍ അത് ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കും. പിന്നീട് മസ്‌ക്ക് ആ പോസ്റ്റ് പിന്‍വലിച്ചുവെങ്കിലൂം, ശാസ്ത്രലോകം ഈ പ്രസ്താവനയില്‍ ഞെട്ടിയിരിക്കുകയാണ്. എങ്ങാനും, അയാള്‍ അങ്ങനെയൊരു തീരുമാനത്തിലെത്തിയാല്‍ അമേരിക്കയുടെ മാത്രമല്ല, മറ്റു രാജ്യങ്ങളുടെയും ആകാശ ദൗത്യങ്ങളെ അത് ബാധിക്കും. നാസയുടെ സഹായം തേടുന്ന മറ്റ് രാജ്യങ്ങളെയും ബാധിക്കും. ചുരക്കിപ്പറഞ്ഞാല്‍, ലോകത്തിലെ ഏറ്റവും കരുത്തരായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള പോരിന്റെ റിസള്‍ട്ട് ഈ ലോകത്തെ കാര്യമായി ബാധിക്കുന്ന രീതിയിലാണ്.
മസ്‌ക്കിന് അഭയം മോസ്‌ക്കോ?
അതിനിടെ, അമേരിക്കയില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ ആലോചിച്ചാല്‍ അതിന് പിന്തുണയുണ്ടോ എന്ന് ചോദിച്ചുള്ള ഒരു പോളും മസ്‌ക് എക്സില്‍ പോസ്റ്റ് ചെയ്ത് വന്‍ വിവാദമായി. ഡോണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യണമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്നുമാണ് മസ്‌കിന്റെ അടുത്ത ആവശ്യം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം കൈയിലുള്ള മസ്‌ക്ക് അതുവെച്ച് ട്രംപിനെതിരെ ഒരു മീഡിയാ വാര്‍ നടത്തി, അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കുകയും, വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ ഇമേജ് ഉയര്‍ത്തുകയും ചെയ്യുമെന്ന ഭയം ട്രംപ് ക്യാമ്പിലുണ്ട്. ഇനി അതുമല്ലെങ്കില്‍ ഈ ബിസിനസ് ടൈക്കൂണ്‍ ഒരു പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടിതന്നെ ഉണ്ടാക്കുമെന്നും കേള്‍ക്കുന്നു. അടുത്ത വര്‍ഷം നവംബറില്‍, അമേരിക്കന്‍ ജനതയെ വഞ്ചിച്ച എല്ലാ രാഷ്ട്രീയക്കാരെയും ഞങ്ങള്‍ പുറത്താക്കുമെന്നും ഒരു പോസ്റ്റില്‍ മസ്‌ക് പറയുന്നുണ്ട്.
മസ്‌ക്കിനേപ്പോല ഒരാള്‍ ഫണ്ട് ചെയ്യുകയാണെങ്കില്‍ റിപ്പബ്ബിക്കന്‍സിനും ഡെമോക്രാറ്റുകള്‍ക്കും ബദലായി ഒരു പുതിയ പാര്‍ട്ടി ഉണ്ടാക്കിയെടുക്കാന്‍ കഴിയും. ഇപ്പോള്‍ തന്നെ യുറോപ്പിലെ പല തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കും മസ്‌ക്ക് ഫണ്ടുചെയ്യുന്നുണ്ട് എന്നത് പരസ്യമാണ്. അതുപോലെ ഒരു അതിതീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ അമേരിക്കന്‍ പതിപ്പിന്റെ ഉദയത്തിനും ഈ ചക്കളത്തിപ്പോര് കാരണമാവുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നുണ്ട്.
മസ്‌ക്ക് ഭരണമാറ്റത്തിന് കാശിറക്കുന്നുവെന്ന്, ട്രംപ് അനുകൂലികള്‍ പ്രചരിപ്പിക്കുന്നതുപോലെ തന്നെയാണ്, മസ്‌ക്കിനെ കൊല്ലാന്‍ ട്രംപ് നീക്കം നടത്തുന്നുണ്ടെന്നും പ്രചാരണമുണ്ട്. ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനോണ്‍ കഴിഞ്ഞദിവസം രൂക്ഷമായ പരാമര്‍ശമാണ് മസ്‌കിനെതിരേ നടത്തിയത്. അനധികൃത പരദേശി എന്ന് മസ്‌കിനെ വിളിച്ച സ്റ്റീവ്, അദ്ദേഹത്തെ ഉടന്‍തന്നെ നാടുകടത്തണമെന്ന് യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ആവശ്യമെങ്കില്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ പ്രഖ്യാപിച്ചതും വലിയ വാര്‍ത്തയായി. സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവികോവ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ക് ആവശ്യപ്പെട്ടാല്‍ റഷ്യ അഭയം നല്‍കുമെന്ന് നോവികോവ് വ്യക്തമാക്കി. മസ്‌കിന്റേത് തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ്. അദ്ദേഹത്തിന് ഏതെങ്കിലും രാഷ്ട്രീയ അഭയസ്ഥാനത്തിന്റെ ആവശ്യമില്ല. എന്നിരുന്നാലും, അദ്ദേഹം ആവശ്യപ്പെട്ടാല്‍ റഷ്യ അത് തീര്‍ച്ചയായും ലഭ്യമാക്കും എന്നായിരുന്നു നോവികോവ് പറഞ്ഞത്. അതേസമയം, ട്രംപ്-മസ്‌ക് കലഹത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും റഷ്യ വ്യക്തമാക്കി. അത് യുഎസിന്റെ ആഭ്യന്തരവിഷയമാണെന്നും അതില്‍ ഇടപെടാനോ അഭിപ്രായം പറയാനോ ഇല്ലെന്നും റഷ്യന്‍ വക്താവ് ദിമിത്രി പേസകോവ് പ്രതികരിച്ചു. പക്ഷേ ഇതിനോട് ട്രംപ് ഭരണകൂടം പ്രതികിച്ചിട്ടില്ല.
പക്ഷേ ട്രംപ് മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. മസ്‌ക്കിനെപ്പോലെ ഒരു ശതകോടീശ്വരനായ, ലോകത്തിന്റെ തന്നെ ഗതി മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു സമ്പന്നന്‍ ഏത് രാജ്യത്തിനും മുതല്‍ക്കൂട്ടാണ്. അമേരിക്ക വിട്ടാല്‍ റഷ്യയും, ചൈനയും മാത്രമല്ല, ജന്‍മനാടായ ദക്ഷിണാഫ്രിക്കപോലും അയാള്‍ക്ക് അഭയം നല്‍കും. ഒരു ഒറ്റ കമ്പ്യൂട്ടര്‍ ഉണ്ടായാല്‍ മതി ലോകത്ത് ഏത് കോണിലിരുന്നാലും അയാള്‍ക്ക് ആരെയും വിറപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഒരു രാജ്യം ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ വലുതാണ് മസ്‌ക്ക് ഉയര്‍ത്തുന്ന ഭീഷണി. വരും ദിനങ്ങളില്‍ അത് ഏതെല്ലാം രീതിയില്‍ ട്രംപിനെ തിരിഞ്ഞുകൊത്തുമെന്നും, എന്തെല്ലാം നാറ്റക്കേസുകള്‍ പുറത്തുവരുമെന്നും കാത്തിരുന്ന് കാണാം.
വാല്‍ക്കഷ്ണം: 'പന്നികളുമായി യുദ്ധം ചെയ്യരുത്. നിങ്ങളുടെ ദേഹത്ത് ചളിപറ്റുമെന്ന് മാത്രമല്ല, പന്നികള്‍ അത് ആസ്വദിക്കുകയും ചെയ്യും' എന്ന പഴമൊഴിപോലെയാണ് കാര്യങ്ങള്‍. ട്രംപും മസ്‌ക്കും പരസ്പരം ചെളിവാരിയെറിയുന്ന രണ്ട് പന്നികളുടെ കാരിക്കേച്ചറായി, ലോകമാധ്യമങ്ങളില്‍ നിറയുകയാണ്!