റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂരില്‍, ഉണ്ടായ ഏറ്റുമുട്ടലില്‍, 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ടുസുരക്ഷാസേനാംഗങ്ങള്‍ക്ക് വീരമൃത്യു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിന് സമീപമുളള ഉള്‍വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സുരക്ഷാ സേന ഇവിടെ തിരച്ചില്‍ നടത്തവേയാണ് ഏറ്റുമുട്ടലുണ്ടായത്. ജനുവരി 31-ന് ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം.

ജനുവരി 12ന് ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകള്‍ അടക്കം 5 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.