പട്ന: പട്നയിൽ പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പോലീസ് പിടിച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്ത 23കാരന് ദാരുണാന്ത്യം. ബിഹാറിലെ കൈമൂർ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. അവശനായി നിന്ന് യുവാവ് മദ്യപിച്ച് ഫിറ്റായതെന്നാണ് പോലീസ് കരുതിയത്. ഇതോടെ പാമ്പ് കടിയേറ്റ് ചികിത്സയ്ക്കായി പ്രാഥമിക കേന്ദ്രത്തിലേക്ക് പോയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത ചികിത്സ വൈകിപ്പിച്ചുവെന്നാണ് 23കാരനായ പ്രസാദിന്റെ കുടുംബം ആരോപണം ഉയർത്തുന്നത്.

23കാരന്റെ കുടുംബമാണ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. വിവരം അറിഞ്ഞ് ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു. ഒടുവിൽ വിവരം അറിഞ്ഞ് സ്റ്റേഷനിലേക്ക് എത്തിയ യുവാവിന്റെ മുതിർന്ന സഹോദരനാണ് പോലീസുകാർക്ക് 700 രൂപ കൊടുത്ത് അനുജനെ സ്റ്റേഷനിൽ നിന്ന് ഇറക്കിയത്.

പക്ഷെ കൈക്കൂലി വാങ്ങിയെന്ന ആരോപണം സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ശിവ ശങ്കർ കുമാർ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജില്ലാ പോലീസ് സൂപ്രണ്ട് ലളിത് മോഹൻ ശർമ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പോലീസുകാർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് വിശദമാക്കി.