ഫരീദാബാദ്: കുടുംബം നടത്തുന്ന കടയില്‍ കവര്‍ച്ചക്കെത്തിയവരെ ധൈര്യപൂര്‍വ്വം നേരിട്ട് എട്ടുവയസുകാരിയായ പെണ്‍കുട്ടി. രണ്ടു പേരടങ്ങുന്ന കവര്‍ച്ചാ സംഘം തോക്കിന്റെ മുനയില്‍ നിര്‍ത്തിയിട്ടും പതറാതെ പിടിച്ചു നിന്ന പെണ്‍കുട്ടിയ്ക്ക് കയ്യടിക്കുകയാണ് നാട്ടുകാര്‍. പേടിപ്പെടുത്താന്‍ ശ്രമിച്ച് പണം എവിടെയെന്ന് ചോദിച്ചിട്ടും പെണ്‍കുട്ടി ഉത്തരം പറഞ്ഞില്ല. ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.

വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. എട്ടു വയസുകാരിയായ കൃതിക എന്ന പെണ്‍കുട്ടി തന്റെ കുടുംബ ബിസിനസായ രവി ഭാട്ടി ഹാർഡ്‌വെയറിന്റെ ക്യാഷ് കൗണ്ടറില്‍ ഇരുന്ന് സ്കൂളിലേക്കുള്ള തന്റെ ഹോം വര്‍ക്ക് ചെയ്യുകയായിരുന്നു. അപ്പോഴാണ് മൂന്ന് പേര്‍ ബൈക്കിലെത്തിയത്.

ഹെല്‍മറ്റും മാസ്കും ധരിച്ചിരുന്ന ഇവരില്‍ രണ്ട് പേര്‍ കൃതികയെ തടഞ്ഞ് വച്ച് തോക്ക് ചൂണ്ടി പണമെവിടെയെന്ന് ചോദിച്ചു. കവര്‍ച്ചാ സംഘം കസേര തള്ളിമാറ്റി പണം തിരയുമ്പോഴും കൃതിക ശാന്തയായി നിൽക്കുന്നത് കാണാം.

എവിടെയാണ് പണം ഇരിക്കുന്നതെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല, കൗണ്ടറിനു മുന്നിലെ ബെല്ലടിച്ച് കുടുംബാംഗങ്ങള്‍ക്ക് അപായ സൂചന നല്‍കുകയും ചെയ്തു. ഇതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ ഓടിയെത്തി. ഇത് കണ്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. അതേ സമയം സംഭവത്തില്‍ കുടുംബം പോലീസിൽ ഇത് വരെ പരാതി നൽകിയിട്ടില്ല.