ഡൽഹി: ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലെ ദാറുൽ ഉലൂം ദിയോബന്ദ് പരീക്ഷയെഴുതാൻ പോയ മുസ്‍ലിം വിദ്യാർഥികൾക്ക് ഡൽഹി റെയിൽവേ സ്റ്റേഷനിൽ കാവിവസ്ത്രധാരിയുടെ ഭീഷണി. തലയിൽ തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച വിദ്യാർഥികളെ കണ്ടയുടൻ ഇയാൾ അടുത്തുചെന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ‘പശുവിനെ അറുത്താൽ കൊന്നുകളയും’ എന്നായിരുന്നു ഭീഷണിയെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉത്തർപ്രദേശിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദാറുൽ ഉലൂം ദിയോബന്ദിലെ പരീക്ഷയ്ക്കായി എത്തിയതായിരുന്നു വിദ്യാർഥികൾ. ഡൽഹി സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. കാവിവസ്ത്രധാരി ഭീഷണി മുഴക്കുമ്പോൾ വിദ്യാർഥികൾ നിശബ്ദരായി നിൽക്കുന്നത് വീഡിയോയിൽ കാണാം. "പശുവിനെ കൊല്ലരുത്, പശുവിനെ കൊല്ലരുത്. അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും..." - എന്നായിരുന്നു ഇയാൾ ആക്രോശിച്ചത്.

താടിയും തൊപ്പിയും ധരിച്ച തങ്ങളെ പ്രകോപിപ്പിച്ച് ജയിലിലടയ്ക്കാൻ ബോധപൂർവം ശ്രമിച്ചതാണോയെന്ന് സംശയമുണ്ടെന്ന് വീഡിയോ പങ്കുവെച്ച വിദ്യാർഥി ആശങ്ക പ്രകടിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പരീക്ഷയ്ക്ക് പോകുന്നവർ സുരക്ഷിതരായിരിക്കണമെന്നും അക്രമികൾ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ശാന്തത പാലിക്കണമെന്നും വിദ്യാർഥികൾ അഭ്യർഥിച്ചു.