മുംബൈ: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോര്‍ തിവാരിയും ദേശീയ ജനറല്‍ സെക്രട്ടറിയായി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു . ബുധനാഴ്ച മുംബൈയിലെ എബിവിപി ആസ്ഥാനത്ത് നടന്ന സംഘടന തെരഞ്ഞെടുപ്പിലാണ് ദേശീയ അധ്യക്ഷനെയും ദേശീയ ജനറല്‍ സെക്രട്ടറിയും നിശ്ചയിച്ചത്. ഉത്തരാഖണ്ഡിലെ ദെഹ്റാദൂണില്‍ 28,29,30 തീയ്യതികളിലായി നടക്കുന്ന 71-ാം എബിവിപി ദേശീയ സമ്മേളനത്തില്‍ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പ്രൊഫ മസാഡി ബാപ്പു റാവു അറിയിച്ചു.

ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ രഘു രാജ് കിഷോര്‍ തിവാരി മധ്യപ്രദേശിലെ റേവ സ്വദേശിയാണ്. ജബല്‍പ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു കാര്‍ഷിക സര്‍വ്വകലാശാല റേവ ക്യാമ്പസിലെ കാര്‍ഷിക ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് അദ്ദേഹം . രഘുരാജ് കിഷോര്‍ ജി പി. എച് . ഡി പൂര്‍ത്തിയാക്കിയതും നിലവില്‍ സേവനമനുഷ്ഠിച്ചിക്കുന്ന സര്‍വ്വകലാശാലയില്‍ നിന്നാണ്. 1987 മുതല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം കോളേജ് പഠന കാലഘട്ടത്തില്‍ റേവയിലെ കാര്‍ഷിക കോളേജിന്റെ വിദ്യാര്‍ത്ഥി യൂണിന്‍ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതികളും വിദ്യാര്‍ത്ഥികളെ കാര്‍ഷിക വിദ്യാഭ്യാസ രംഗത്തേക്ക് അടുപ്പിക്കുന്നതിന് ക്രാന്തദര്‍ശിയായ അദ്ദേഹം നല്‍കിയ സംഭാവനകളും മഹനീയ മാണ്.അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) 2014 ല്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു . കൂടാതെ നേപ്പാളിലെ പ്രശസ്തമായ ത്രിഭുവന്‍ സര്‍വകലാശാലയും 2026 ല്‍ വിശിഷ്ട ശാസ്ത്രജ്ഞ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ 125-ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതേപോലെ കാര്‍ഷിക ശാസ്ത്രത്തിന്റെ മഹത്വം സ്പഷ്ടമാക്കുന്ന മൂന്ന് പ്രശസ്ത ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.മികച്ച അധ്യാപകനായ അദ്ദേഹം 50-ലധികം ചെറുകിട ഗവേഷണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് കൂടാതെ മൂന്ന് ഡോക്ടറല്‍ പ്രബന്ധങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കഞഞക) നടത്തിയ സംയുക്ത ഗവേഷണ പദ്ധതിയില്‍ തന്റെ സര്‍വകലാശാലയെ പ്രതിനിധീകരിക്കാനുള്ള അസുലഭ അവസരവും രഘു രാജ് തിവാരി ജി യെ തേടിയെത്തി. മധ്യപ്രദേശ് സംസ്ഥാനത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍വ്വഹണ സമിതി അംഗമായ അദ്ദേഹം പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു. എബിവിപി മഹാകൗശല്‍ പ്രാന്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന അധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം മധ്യപ്രദേശിലെ എബിവിപി യുടെ വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യമായി മാറി. 2006 മുതല്‍ 2009 വരെ എബിവിപി യുടെ ദേശീയ ഉപാധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

മധ്യപ്രദേശിലെ ഉദയ്‌നഗര്‍ (ഇണ്ടോര്‍ ജില്ലാ)സ്വദേശിയാണ് ദേശീയ ജനറല്‍ സെക്രട്ടറിയായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട ഡോ.വീരേന്ദ്ര സിംഗ് സോളങ്കി .ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എം ബി ബി എസ് പഠനം പൂര്‍ത്തീകരിച്ച അദ്ദേഹം നിലവില്‍ അതേ സ്ഥാപനത്തില്‍ നിന്നും കമ്മ്യൂണിറ്റി മെഡിസിനില്‍ ഡോക്ടര്‍ ഓഫ് മെഡിസിന്‍ പഠനം നടത്തുകയാണ്.2014 മുതല്‍ അദ്ദേഹം എബിവിപിയില്‍ സജീവമാണ് .അലോപ്പതി വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എബിവിപി ആരംഭിച്ച മെഡിവിഷന്‍ സംഘടനയുടെ ദേശീയ കണ്‍വീനറായിരുന്ന അദ്ദേഹം മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനായി അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട് .

അശരണരും നിരാലംബരുമായ രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളും പ്രദാനം ചെയ്യാനുമായി കുടുംബത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്ലിനിക്കിലും അദ്ദേഹം നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചു പോരുന്നു .കോളേജ് യൂണിറ്റ് പ്രസിഡണ്ട്, ഇന്‍ഡോര്‍ നഗര്‍ സെക്രട്ടറി,മെഡിവിഷന്‍ സംസ്ഥാന കണ്‍വീനര്‍, കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം, ദേശീയ മെഡിവിഷന്‍ കണ്‍വീനര്‍ , ദേശീയ സെക്രട്ടറി , എന്നീ സുപ്രധാന പദവികള്‍ വിരേന്ദ്ര സിംഗ് സോളങ്കി വഹിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.