പുനെ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. പാസഞ്ചർ ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആരോഹി അജിത് കാംഗ്രെ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം ഹൊസ്നാൽ താലൂക്കിലെ തന്‍റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആരോഹി. ഹോട്ഗി ഗ്രാമത്തിന് സമീപത്ത് വച്ചാണ് ഓടുന്ന ട്രെയിനിന് നേരെ അജ്ഞാതൻ കല്ലെറിഞ്ഞത്.

സംഭവത്തിൽ ആരോഹിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. സോളാപൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞു ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതായി അറിയിച്ചു.