ചെന്നൈ: തിരുപ്പോരൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ ഒരു വിദ്യാര്‍ഥിനി മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളി വിദ്യാര്‍ഥികളെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലാം വര്‍ഷ വിദ്യാര്‍ഥിനിയും വെല്ലൂര്‍ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ (21) യാണ് മരിച്ചത്. മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ക്രോംപേട്ട് ബാലാജി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 10 വിദ്യാര്‍ഥികള്‍ രണ്ട് കാറുകളിലായി മഹാബലിപുരത്ത് പോയി മടങ്ങിവരുന്നതിനിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. മിസ്ബ ഫാത്തിമ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.