മുംബൈ: അമിത വേഗത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ സ്കൂട്ടർ അപകടത്തിൽപ്പെട്ട് 18കാരിക്ക് ദാരുണാന്ത്യം. മുംബൈ സിപി ടാങ്ക് സർക്കിളിന് സമീപത്തായിരുന്നു അപകടം നടന്നത്. യുവതിയുടെ സുഹൃത്താണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇവർക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

സൗത്ത് മുംബൈ സ്വദേശിയായ സിയം ഉത്തം (18) എന്ന യുവതിയാണ് മരിച്ചത്. സുഹൃത്തായ ദിനികയ്ക്കൊപ്പം സുസുക്കി ആക്സസ് സ്കൂട്ടറിൽ ഇരുവരും യാത്ര ചെയ്യുകയായിരുന്നു. അമിത വേഗത്തിൽ ഓടിച്ച സ്കൂട്ടർ ഇടതു വശത്തുകൂടി ഒരു ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ലോറിയെ മറികടന്ന് അപ്പുറത്ത് എത്താൻ കഴിയില്ലെന്ന് മനസിലാക്കി ദിനിക പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു.

നല്ല വേഗത്തിലായിരുന്ന സ്കൂട്ടർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിന്റെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിഞ്ഞു. രണ്ട് പേരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ സിയയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.