- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമിത അളവില് അനസ്തേഷ്യ മരുന്ന് കുത്തിവെച്ചത് മനഃപൂർവം; മരണം ഉറപ്പാക്കാൻ തെരഞ്ഞെടുത്തത് അതിക്രൂരമായി വഴി; ബംഗളുരുവിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ് തന്നെ; ആരും പിടിക്കില്ലെന്ന് കരുതിയ ആ വില്ലനെ പോലീസ് കുടുക്കിയത് ഇങ്ങനെ
ബെംഗളൂരു: യുവ ഡോക്ടർ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവും ഡോക്ടറുമായ മഹേന്ദ്ര റെഡ്ഡി, കൃതികയ്ക്ക് അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചാണ് അവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൃതിക മരിച്ച് ആറുമാസത്തിനു ശേഷമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരുന്നത്. കേസിൽ ഡോ. മഹേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 21-ന് ബെംഗളൂരു മുന്നെക്കൊല്ലാലയിലുള്ള ഇവരുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ചർമ്മരോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് മാറത്തഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ജനറൽ സർജനായ ഡോ. മഹേന്ദ്ര റെഡ്ഡിയും ഡോ. കൃതികയും കഴിഞ്ഞ വർഷം മേയിലാണ് വിവാഹിതരായത്. ഇരുവരും ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കൃതികയുടെ മരണത്തിനു പിന്നാലെ നടത്തിയ പൊലീസ് പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ചില മെഡിക്കൽ ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഇൻജക്ഷൻ ട്യൂബുകൾ, കാനുല സെറ്റുകൾ തുടങ്ങിയവ ഇവരിൽനിന്നാണ് ലഭിച്ചത്. കൂടുതൽ ശാസ്ത്രീയമായ അന്വേഷണത്തിന്റെ ഭാഗമായി കൃതികയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഈ പരിശോധനയിലാണ് 'പ്രൊപോഫോൾ' എന്ന ശക്തിയേറിയ അനസ്തേഷ്യ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.
പ്രൊപോഫോൾ അമിതമായി ശരീരത്തിൽ എത്തിയാൽ അത് മരണത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. പരിശോധനാ റിപ്പോർട്ടിനെത്തുടർന്ന് കൃതികയുടെ രക്ഷിതാക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. മരുമകൻ മകളെ കൊലപ്പെടുത്തിയതാവാം എന്ന ആരോപണവും അവർ ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന പുനരന്വേഷണത്തിലാണ് ഡോ. മഹേന്ദ്ര റെഡ്ഡി ഭാര്യയെ കൊലപ്പെടുത്തിയതായി തെളിഞ്ഞത്. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ, കൃതികയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾക്ക് സാധിച്ചെന്നും പോലീസ് കണ്ടെത്തി.
ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതിയായ ഡോ. മഹേന്ദ്ര റെഡ്ഡിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൃതികയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോൾ കൊലപാതകം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ഭാര്യയുടെ മരണകാരണം മെഡിക്കൽ സഹായത്താലുള്ള കൃത്യമാണെന്ന് തെളിയിക്കപ്പെട്ടതോടെ ഈ സംഭവം കർണാടകത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.