ബംഗളൂരു: കന്നഡ ബിഗ്‌ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടണം. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് ഉത്തരവ്. ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. ഹരിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കന്നഡസിനിമയിലെ സൂപ്പര്‍താരമായ കിച്ചാ സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ കര്‍ണാടകത്തില്‍ ജനപ്രീതിയുള്ള റിയാലിറ്റിഷോയാണ്.

പരിസ്ഥിതിമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി. കന്നഡ കളേഴ്സ് ചാനലില്‍ സംപ്രേക്ഷണംചെയ്യുന്ന ബിഗ് ബോസ് ഷോയുടെ 12-ാം സീസണ്‍ രണ്ടാഴ്ചപിന്നിടുമ്പോഴാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്.

സ്റ്റുഡിയോ പൂട്ടാന്‍ ഉത്തരവിട്ടതിനാല്‍ ഷോയുടെ ചിത്രീകരണം പ്രതിസന്ധിയിലായെങ്കിലും പിഴയടയ്ക്കാനും പുതുതായി അനുമതിനേടി സ്റ്റുഡിയോ ഇവിടെത്തന്നെ തുടരാനും ശ്രമം നടക്കുന്നുണ്ട്. ഇതേസമയം, ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.