മുസഫർപൂർ: റോഡ‍ിൽ ബൈക്കുകളുമായി അഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുവാക്കളെ രക്ഷിക്കാനായി വാഹനം വെട്ടിച്ചത് വൻ ദുരന്തത്തിൽ അവസാനിച്ചു. നിയന്ത്രണംവിട്ട മഹീന്ദ്ര സ്കോർപിയോ കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. ബിഹാറിലെ മുസഫർപൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം.

മഹാകുംഭമേളയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന നേപ്പാളി പൗരന്മാർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവർ എല്ലാവരും നേപ്പാളി പൗരന്മാരാണ്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ വാഹനം ഇടിയുടെ ആഘാതത്തിൽ അഞ്ച് തവണ മറിഞ്ഞു. അപകടത്തിൽ കാർ പൂർണമായി തകർന്നു.

ഒരു ടയർ പൊട്ടി വാഹനത്തിനകത്തേക്ക് കയറി. റോഡിലും വാഹനത്തിനുള്ളിലും രക്തം തളംകെട്ടി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒൻപത് പേരാണ് കാറിലുണ്ടായിരുന്നത്. അഞ്ച് പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. നാല് പേരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.