ബംഗളൂരു: കര്‍ണാടത്തില്‍ തിങ്കളാഴ്ചയോടെ ബൈക്ക് ടാക്‌സി സര്‍വീസ് അവസാനിക്കും. ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളിയതാണ് നടപടിക്ക് കാരണം. ജൂണ്‍ 16നുള്ളില്‍ ബൈക്ക് ടാക്സികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം.

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ഓല, ഊബര്‍, റാപിഡോ തുടങ്ങിയ മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സിംഗിള്‍ ബെഞ്ച് പ്രസ്താവിച്ച ബൈക്ക് ടാക്‌സി നിരോധന ഉത്തരവിനെതിരേ കര്‍ണാടക ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നത്. ബൈക്ക് ടാക്സി നിര്‍ത്തുന്നത് ആറു ലക്ഷം ഡ്രൈവര്‍മാരെ ബാധിക്കുമെന്നാണ് റാപിഡോ വാദിച്ചത്.

എന്നാല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് കാമേശ്വര്‍ റാവുവും ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്, നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. അപ്പീലില്‍ സര്‍ക്കാരിനും വിവിധ വകുപ്പുകള്‍ക്കും നോട്ടീസ് അയച്ച ഡിവിഷന്‍ ബെഞ്ച് കേസ് ഇനി ജൂണ്‍ 24ന് പരിഗണിക്കും.

ഗതാഗത വകുപ്പിന്റെയും ഓട്ടോ, ടാക്‌സി യൂണിറ്റുകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് 2019ല്‍ തന്നെ സംസ്ഥാനത്ത് ബൈക്ക് ടാക്‌സികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2022-ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച താല്‍ക്കാലിക ഉത്തരവിന്റെ പിന്‍ബലത്തിലാണ് ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിച്ചിരുന്നത്.