ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. ടെര്‍മിനലില്‍ നടത്തിയ സമഗ്രമായ പരിശോധനകള്‍ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. ബഹ്റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനം എത്തുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തില്‍ സ്ഫോടനമുണ്ടാകുമെന്നായിരുന്നു ഇ മെയില്‍ സന്ദേശം ലഭിച്ചത്. ബുധനാഴ്ച രാത്രി വിമാനത്താവളത്തിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിനാണ് ഭീഷണി സന്ദേശമെത്തിയത്.

ബുധനാഴ്ച വൈകി ലഭിച്ച ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അധികൃതര്‍ക്ക് സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനത്താവളത്തില്‍ സിഐഎസ്എഫ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്തി.

പരിശോധനകള്‍ക്കൊടുവില്‍ ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൈദരാബാദ് വിമാനത്താവളം കേന്ദ്രീകരിച്ച് നിരവധി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസ് ശ്രമമാരംഭിച്ചു.