- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയിലെ വംശഹത്യയ്ക്കെതിരെ പ്രതിഷേധങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിക്കുമെന്ന് സിപിഎം; പഹല്‍ഗാം ഉപയോഗിച്ചുള്ള യുദ്ധവെറിക്കെതിരെ സിപിഎം; എംഎ ബേബിയും സംഘവും കാശ്മീരിലേക്ക്
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം നടന്ന സാഹചര്യം ഉപയോഗിച്ച് ഭീകരത, യുദ്ധവെറി, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ നടക്കുന്നതിനെതിരെയും ഗാസയിലെ വംശഹത്യയ്‌ക്കെതിരെയും പ്രതിഷേധങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിക്കുമെന്ന് സിപിഎം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനെതിരെ ജൂണില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ നടത്തും. പലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്കെതിരെയും ഉടന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സിപിഎം പ്രതിനിധി സംഘം 10, 11 തീയതികളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, പൊളിറ്റ്ബ്യൂറോ അംഗം അമ്രാറാം എംപി, കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എംപി, കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാവ് ജോണ്‍ ബ്രിട്ടാസ് എംപി, എംപിമാരായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, എ എ റഹിം, സു വെങ്കടേശന്‍ എന്നിവര്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമാകും.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50ാം വര്‍ഷത്തില്‍ ജനാധിപത്യ സംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കുകയും നിലവിലെ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ തുറന്നുകാട്ടുകയും ചെയ്യും. അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസിന്റെ പങ്ക് തുറന്നുകാട്ടാന്‍ ഈ അവസരം ഉപയോഗിക്കും. ഗാസയുടെ സമ്പൂര്‍ണ്ണ നാശവും അധിനിവേശവും ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ തുടര്‍ച്ചയായ വംശഹത്യയെ സിപിഐ എം അപലപിച്ചു. ഇസ്രയേലുമായുള്ള സൈനിക, സുരക്ഷാ ബന്ധങ്ങള്‍ ബിജെപി സര്‍ക്കാര്‍ വിച്ഛേദിക്കുകയും ആയുധ കയറ്റുമതി നിര്‍ത്തലാക്കുകയും വേണം. പലസ്തീനിന്റെ കാര്യത്തില്‍ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ദീര്‍ഘകാല വിദേശനയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും വേണം.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതികരണം മാതൃകാപരമായിരുന്നു. എല്ലാവരും അക്രമത്തിനെതിരെ സ്വമേധയാ പ്രതിഷേധിച്ചു. എന്നാല്‍ ഹിന്ദുത്വ ശക്തികള്‍ ഹീനമായ ഭീകരാക്രമണത്തെ മുതലെടുത്ത് മുസ്ലിങ്ങള്‍ക്കും കശ്മീരികള്‍ക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്താനാണ് ശ്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പ്രധാനമന്ത്രിയും ബിജെപിയും ഈ സൈനിക നടപടിയെ പക്ഷപാതപരമായ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഓപ്പറേഷനെ പ്രധാനമന്ത്രി ഉപയോഗിച്ചെന്ന് ബീഹാറിലും പശ്ചിമ ബംഗാളിലും നടത്തിയ പ്രസംഗങ്ങളില്‍ നിന്ന് വ്യക്തമായി.
ഇതിനു പുറമെ സര്‍ക്കാരില്‍ നിന്ന് ഉടനടി ഉത്തരം ആവശ്യമുള്ള നിരവധി ചോദ്യങ്ങളുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിലെ സ്ഥിതി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് സര്‍ക്കാര്‍ വീമ്പിളക്കുകയാണ്. സര്‍ക്കാരിന്റെ തെറ്റായ ഈ സമീപനം ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ക്കാണ് കാരണമായത്. ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരതയെ ചെറുക്കുന്നതിനുള്ള ആദ്യ പാഠം ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുക, ആവശ്യമായ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുക, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നിവയാണ്.
മെയ് 10 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടന്ന രീതിയെക്കുറിച്ചും സംശയാസ്പദമായ ചോദ്യങ്ങളുണ്ട്. വെടിനിര്‍ത്തലിന് അമേരിക്ക ഇടപെട്ടുവെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ച് പറയുന്നു. ഈ അവകാശവാദത്തിനെ യാതൊരു തരത്തിലുള്ള പ്രതികരണവും ഉയര്‍ന്നുവന്നിട്ടില്ല. ഈ വിഷയത്തിലുള്ള അമേരിക്കന്‍ ഇടപെടലിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം ബാഹ്യ ഇടപെടലുകള്‍ രാജ്യത്തിന്റെ രാഷ്ട്രീയ സമവായത്തിന് എതിരാണ്. ഭീകരാക്രമണത്തെയും അനന്തര സംഭവങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതിനായി മുഴുവന്‍ പ്രതിപക്ഷവും ആവശ്യപ്പെട്ടതുപോലെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് അപലപനീയമാണ്. പാര്‍ലമെന്റ് വിളിച്ചുകൂട്ടുന്നതിനുപകരം, പ്രധാനമന്ത്രി രാജ്യമെമ്പാടും സഞ്ചരിച്ച് തീവ്രദേശീയത ഉയര്‍ത്തിക്കൊണ്ടുവന്നുകൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് ശ്രമിച്ചത്. ഓപ്പറേഷന്‍ വിജയകരമാണെന്നും ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തന്റെ എല്ലാ പ്രസംഗങ്ങളിലും പറയുന്നത് ഓപ്പറേഷന്‍ അവസാനിപ്പിച്ചിട്ടില്ലെന്നും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുക മാത്രമാണെന്നുമാണ്. ഇതിലൂടെ ഈ ഓപ്പറേഷനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് മോദി ഉദ്ദേശിക്കുന്നത്.
ഭീകരതയെ അവസനിപ്പിക്കാന്‍ സൈനിക മാര്‍ഗങ്ങള്‍ മാത്രം മതിയാകില്ല. ഭീകരതയെ ചെറുക്കാന്‍ നയതന്ത്രപരവും രാഷ്ട്രീയപരവുമായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ സമീപനം തീവ്രവാദ ശക്തികളെ ശക്തിപ്പെടുത്താനും വര്‍ഗീയ വിഭജനം വര്‍ധിപ്പിക്കാനും ഉതകുന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് ബിജെപിയും ആര്‍എസ്എസും വര്‍ഗീയ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍, സൈന്യത്തിന്റെ വക്താവ്, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം, സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണുണ്ടായത്. വിദ്വേഷ പ്രചാരണത്തിന് കേന്ദ്രം മൗന പിന്തുണ നല്‍കി. മുഖ്യധാരാ കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗവും വംശീയവും വര്‍ഗീയവുമായ വിഷം പ്രചരിപ്പിച്ചു.
മറുവശത്ത്, എല്ലാ വിമര്‍ശനാത്മക ശബ്ദങ്ങളെയും നിശബ്ദമാക്കാന്‍ സര്‍ക്കാര്‍ പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും അഴിച്ചുവിട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നവ-ഫാസിസ്റ്റ് സ്വഭാവത്തയാണ് പ്രകടമാക്കുന്നത്. കുടിയേറ്റ മുസ്ലീങ്ങളെ, പ്രത്യേകിച്ച് ബംഗാളി ഭാഷ സംസാരിക്കുന്നവരെ, ബംഗ്ലാദേശികളായി മുദ്രകുത്തി ബലമായി നാടുകടത്തി. ബിജെപി മന്ത്രിമാരും നേതാക്കളും വളരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഇവര്‍ക്കെതിരെ നടത്തി. ഭീകരാക്രമണങ്ങളും വര്‍ഗീയ വിദ്വേഷവും രാജ്യത്തെ അസ്വസ്ഥമാക്കുമ്പോള്‍, ബിജെപി സര്‍ക്കാര്‍ തങ്ങളുടെ കോര്‍പ്പറേറ്റുകള്‍ക്കായി നവലിബറല്‍ നയങ്ങള്‍ പിന്തുടരുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍എസ്എസ്/ബിജെപി വര്‍ഗീയ നയങ്ങള്‍ ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനും, ജനങ്ങളുടെ ഐക്യം തകര്‍ക്കാനുമുള്ളതാണെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.