ഭുവനേശ്വർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ നദിയിലേക്ക് ഇറങ്ങിയ 55കാരി മുതല ആക്രമണത്തിൽ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഖര സ്രോത നദിയിൽ വസ്ത്രങ്ങൾ അലക്കാനായി ഇറങ്ങിയപ്പോഴാണ് മുതലയുടെ ആക്രമണമുണ്ടായത്. സുകദേവ് മഹലയുടെ ഭാര്യ സൗദാമിനി മഹലയാണ് കൊല്ലപ്പെട്ടത്.

നദിയിൽ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുകയായിരുന്ന സൗദാമിനിയെ മുതലെ ആക്രമിക്കുകയും നദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയുമായിരുന്നു. ഇത് കണ്ട നാട്ടുകാർ നിലവിളിച്ചെങ്കിലും മുതല അവരെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.30നാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നദിക്ക് സമീപം പോകരുതെന്ന് വനംവകുപ്പ് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് ഒരു ആടിനെയും മുതല വലിച്ചുകൊണ്ടുപോയിരുന്നതായി നാട്ടുകാർ പറയുന്നു. സൗദാമിനിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.