അമേഠി: ഇഷ്ടികചൂളയില്‍ പണിക്കായി എത്തിയ ദളിത് യുവാവിനെ ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമേഠിയിലാണ് ദാരുണ സംഭവം നടന്നത്. എന്നും ജോലിക്ക് പോകുന്നത് പോലെ പോയ യുവാവ് ഏറെ വൈകിയിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയപ്പോൾ ആണ് സംഭവം പുറം ലോകം അറിയുന്നത്.

അമേഠിയിലെ പിപാപൂരിലാണ് ദളിത് യുവാവിനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശിവ് പ്രകാശ് കോരി എന്ന 36 കാരനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാര്‍ഗാപൂര്‍ ഗ്രാമത്തില്‍ നിന്ന് ഇഷ്ടികചൂളയില്‍ ജോലിക്കെത്തിയതായിരുന്നു ശിവ് പ്രകാശ്. ഇദ്ദേഹത്തിന്‍റെ മരണം കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരും ആരോപണം ഉയർത്തുന്നു.

പിപാപൂരിലെ മല്ലൂര്‍ ഗ്രാമത്തിനടുത്ത് ബുധനാഴ്ചയാണ് ശിവ് പ്രകാശിന്‍റെ മൃതശരീരം കണ്ടെത്തുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്ഥീകരിക്കുന്നില്ലെന്ന് ശിവ് പ്രകാശിന്‍റെ അടുത്ത ബന്ധുവായ സൂരജ് ആരോപിച്ചു. അധികൃതര്‍ വീട്ടുകാരുമായി ചര്‍ച്ച നടത്തി അവരെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. പോലീസിന്‍റെ മേല്‍നോട്ടത്തില്‍ തന്നെ സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്നും ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് രാംരാജ് കുശ്വാഹ പറഞ്ഞു. ശിവ് പ്രകാശിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ റോഡില്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.