ഡൽഹി: അമിത വേഗതയിൽ എത്തിയ കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതായി വിവരങ്ങൾ. ഞെട്ടിക്കുന്ന സംഭവം നടന്നത് ഡൽഹിയിലാണ്. ഡൽഹി പോലീസിലെ കോൺസ്റ്റബിളായ സന്ദീപ്(30) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ബൈക്കിൽ പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയപ്പോഴാണ് അതിദാരുണമായ ആക്രമണം നടന്നത്.

പോലീസ് സ്റ്റേഷനിൽ നിന്നും ബൈക്കിൽ പട്രോളിംഗ് നടത്തവെ നംഗ്ലോയ് ഏരിയയിൽ ഒരു വാഗൺ ആർ കാർ അമിത വേഗതിയിൽ പോകുന്നത് സന്ദീപിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരിന്നു. ഉടനെ വാഹനം വേഗത കുറച്ച് പോകാൻ കൊല്ലപ്പെട്ട സന്ദീപ് ഇവരോട് ആവശ്യപ്പട്ടു. ഇതോടെ ദേഷ്യം സഹിക്കാതെ വന്ന കാർ യാത്രികർ സന്ദീപിന്‍റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇവർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം 10 മീറ്റർ വരെ റോഡിലൂടെ വലിച്ചിഴച്ചതാണ് സന്ദീപിന്‍റെ മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. സന്ദീപ് ഡ്യൂട്ടി സമയത്ത് സ്റ്റേഷനിൽ നിന്ന് റെയിൽവേ റോഡിലേക്ക് പോകുമ്പോഴായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വളരെ വേഗത്തിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഡ്രൈവറോട് വേഗത കുറച്ച് പോകാൻ സന്ദീപ് ആവശ്യപ്പെടുകയായിരിന്നു.

പക്ഷെ കാറിൽ ഉണ്ടായിരുന്നവർ പെട്ടെന്ന് വാഹനത്തിന്റെ വേഗത കൂട്ടുകയും കോൺസ്റ്റബിളിന്‍റെ ബൈക്കിൽ പിന്നിൽ നിന്ന് ഇടിക്കുകയും പത്ത് മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തതായി ഡൽഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. സന്ദീപ് കാറിൽ ഉള്ളവരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.