ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി ആരോഗ്യ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. ഐഎംഎയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടമായി പ്രതിഷേധവുമായി തെരുവിലിറങ്ങി. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുക, കൊല്‍ക്കത്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരളത്തിലടക്കം സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ ഒപി സേവനവും അടയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങി.

കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുടെ സംഘടനകളും മെഡിക്കല്‍ വിദ്യാര്‍ഥികളും പണിമുടക്കി. ഒപിയില്‍ പതിവ് തിരക്കുണ്ടായിരുന്നില്ലെങ്കിലും സമരത്തെ കുറിച്ചറിയാതെ വന്നവര്‍ വലഞ്ഞു. സമീപജില്ലകളില്‍ നിന്ന് വന്നവരടക്കം ഡോക്ടര്‍മാരെ കാണാനാകാതെ മടങ്ങി. ആര്‍സിസി, ശ്രീ ചിത്ര തുടങ്ങിയ സ്ഥാപനങ്ങളേയും പണിമുടക്ക് സാരമായി ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ ജില്ലയിലെ പ്രധാന ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു

ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട്.വനിതാ ഡോക്ടറുടെ കൊലപാതകം നടന്ന ഉടന്‍ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഇത് തെളിവ് നശിപ്പിക്കാന്‍ വഴിയൊരുക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഇല്ല.വനിതാ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ രണ്ടംഗ സമിതിയാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ അവര്‍ത്തിക്കാതിരിക്കാനും ശക്തമായ നടപടികള്‍ എടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

ആര്‍ജി കര്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജൂനിയര്‍ ഡോക്ടറെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വെച്ചാണ് ക്രൂര കൃത്യം നടന്നത്. സിവില്‍ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് കുടുംബവും പ്രതിഷേധക്കാരും. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിലെ ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത പോലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കൂട്ട ബലാല്‍സം?ഗം നടന്നോയെന്ന സംശയം ഉയര്‍ന്നതിന് പിന്നാലെ സിബിഐ ആശുപത്രിയിലെ ഡോക്ടര്‍മാരെ ചോദ്യം ചെയ്തിരുന്നു.