ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രോഗിയെ ബലാത്സംഗം ചെയ്ത കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. മുസാഫിര്‍ നഗറിലുള്ള ക്ലിനിക്കിലെ ഡോക്ടര്‍ വിര്‍പാല്‍ സെഹ്റാവത്തിനെയാണ് ഭോപ്പ പോലീസ് അറസ്റ്റ് ചെയ്തത്. 19 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. മുസാഫിര്‍ നഗറിലുള്ള ക്ലിനിക്കില്‍ വച്ചാണ് സംഭവം.

ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു. യുവതി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതോടെ നാട്ടുകാര്‍ ഡോക്ടറെ മര്‍ദിച്ചു. പരാതിയ തുടര്‍ന്ന് ശനിയാഴ്ച ഡോക്ടറെ പൊലീസ് പിടികൂടുകയായിരുന്നു.

അസുഖം കാരണം ഇളയ സഹോദരനൊപ്പമാണ് ക്ലിനിക്കില്‍ പോയത്. പരിശോധന മുറിയിലേക്ക് തന്നെ മാത്രമാണ് വിളിച്ചത്. പരിശോധനയ്ക്കിടെ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അതിക്രമം തടഞ്ഞ 15 കാരനായ യുവതിയുടെ സഹോദരനെ ഡോക്ടര്‍ മര്‍ദിച്ചതായും പരാതിയുണ്ട്. ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതതായും കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും ഭോപ്പ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) രവിശങ്കര്‍ പറഞ്ഞു.