ഭോപ്പാൽ: മധ്യപ്രദേശിൽ വലിയ അളവിൽ രാസ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ച് വന്നിരുന്ന ഫാക്ടറി ഭോപ്പാലിൽ നിന്നും കണ്ടെത്തി. തലസ്ഥാനമായ ഭോപ്പാലിന് അടുത്താണ് കോടികളുടെ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രം അനധികൃതമായി പ്രവർത്തനം നടത്തിയത്. 1814 കോടി രൂപ വിലവരുന്ന അസംസ്കൃത പദാർത്ഥങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായിട്ടുണ്ട്.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ഡൽഹിയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായിട്ടാണ് രഹസ്യ ഓപ്പറേഷൻ നടത്തി വന്നത്. ലബോറട്ടറിയിൽ കൃത്രിമമായി തയ്യറാക്കുന്ന (സിന്തറ്റിക്) ലഹരി വസ്തുക്കളാണ് കണ്ടെടുത്തിരിക്കുന്നത്. എംഡി ഡ്രഗ്സ് എന്നറിയപ്പെടുന്ന ഇവ മെത്താംഫിറ്റമിന് സമാനമായാണ് ശരീരത്തിൽ പ്രവ‍ർത്തിക്കുക.

ലഹരി ഫാക്ടറി കണ്ടെത്തിയ വിവരം ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‍വി യും അറിയിച്ചിട്ടുണ്ട്. പിന്നാലെ തീവ്രവാദ വിരുദ്ധ സേനയെയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയെയും അഭിനന്ദിച്ച അദ്ദേഹം പരിശോധന സമയത്ത് കണ്ടെത്തിയ ഫാക്ടറിയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.