ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എ.എ.പി എം.എല്‍.എ അമാനത്തുല്ലഖാനെ ഇ.ഡി അറസ്റ്റ് ചെയ്തു. അമാനത്തുല്ലഖാന്റെ ഡല്‍ഹിയിലെ ഓഖ്ലയിലെ വസതിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ് നടപടി ഉണ്ടായിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി തിങ്കളാഴ്ച രാവിലെ അമാനത്തുല്ലഖാന്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആരോപിച്ച് സമൂഹ മാധ്യമമായ എക്‌സില്‍ എം.എല്‍.എ വീഡിയോ പങ്കുവെച്ചിരുന്നു.

അവര്‍ അയച്ച ഓരോ നോട്ടീസുകള്‍ക്കും താന്‍ മറുപടി നല്‍കുകയോ അവരുടെ മുന്നില്‍ ഹാജരാവുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി അവര്‍ തന്നെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കി ഉപദ്രവിക്കുന്നു. ഇത് തന്നെ മാത്രമല്ല പാര്‍ട്ടിയെയും സാരമായി ബാധിക്കുന്നുണ്ട്. പാര്‍ട്ടിയെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കേസ് തികച്ചും വ്യാജമാണ്.

2016 മുതല്‍ ഇ.ഡി ഈ കേസ് അന്വേഷിക്കുന്നുണ്ട് . ഇതുവരെ അഴിമതി ഇടപാടുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഇ.ഡി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമാനത്തുല്ലഖാന്‍ വിഡിയോയോലൂടെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് അമാനത്തുല്ലഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമാനത്തുല്ലഖാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനധികൃത നിയമനം നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കേസ്.