ഡൽഹി: രാജ്യത്ത് വീണ്ടും തിരിച്ചടിയായി വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചു. എണ്ണ കമ്പനികളാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വർധിക്കുന്നത്.

ഒക്ടോബ‍ർ ഒന്നാം തീയ്യതി മുതൽ വില വർധനവ് പ്രാബല്യത്തിൽ വന്നതായി കമ്പനികൾ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രവ‍ർത്തന ചെലവ് വർധിപ്പിക്കാൻ ഇടയാക്കുന്നതാണ് പുതിയ തീരുമാനം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ അഞ്ച് കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിനും വില വർധിപ്പിച്ചിട്ടുണ്ട്. ഇത്തരം സിലിണ്ടറുകളുടെ വിലയിൽ ഇന്ന് മുതൽ 12 രൂപയുടെ വർധനവുണ്ടാവും.

കഴിഞ്ഞ മാസം ആദ്യത്തിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ എണ്ണ കമ്പനികൾ വർധിപ്പിച്ചിരുന്നു. അന്ന് 19 കിലോഗ്രാം സിലിണ്ടറിന് 39 രൂപയാണ് വർധിപ്പിച്ചത്.

അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് വില വർധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വില വർധനവ് ഗാർഹിക ഉപഭോക്താക്കളെ ബാധിക്കില്ല.

പക്ഷെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കൂടുന്നത് ഹോട്ടൽ ഭക്ഷണത്തിന്റെ അടക്കം വിലയിൽ പ്രതിഫലിക്കാനും സാധ്യത ഉണ്ട്.