മുംബൈ: അന്ധേരിയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച ഒടുവിൽ വൻ തീപിടുത്തത്തിൽ കലാശിച്ചു. നാല് വാഹനങ്ങൾ കത്തി നശിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ധേരി ഈസ്റ്റിലെ തക്ഷിലയിൽ റോഡിന് അടിയിലൂടെ സ്ഥാപിച്ചിപുന്ന എംജിഎൽ ഗ്യാസ് പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. ഷെഹറെ പഞ്ചാവ് സൊസൈറ്റിയിൽ ഉണ്ടായ തീപിടുത്തം പുലർച്ചെ 1.50ഓടെയാണ് പൂർണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

അർദ്ധരാത്രി 12.30ഓടെയായിരുന്നു സംഭവം നടന്നത്. രണ്ട് വാഗൺആർ കാറുകളും ഒരു ഓട്ടോറിക്ഷും ഒരു ഇരുചക്ര വാഹനവും തീപിടുത്തത്തിൽ കത്തിനശിച്ചു. രണ്ട് ബൈക്ക് യാത്രക്കാർക്കും ഒരു ഓട്ടോറിക്ഷക്കാരനും അപകടത്തിൽ പൊള്ളലേറ്റു.

അഗ്നിശമന സേന എത്തുന്നതിന് മുമ്പ് തന്നെ പരിക്കറ്റവരെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവിൽ ജോഗേശ്വരിയിലെ ട്രോമ കെയർ ആശുപത്രിയിൽ ചികിത്സയിലണ്. അരവിന്ദ് കുമാർ (21), അമൻ ഹരിശങ്കർ (22), സുരേഷ് കൈലാസ് ഗുപ്ത എന്നിവ‍ർക്കാണ് പരിക്ക് പറ്റിയത്.