ന്യൂഡല്‍ഹി: കനത്ത മഴയും കാറ്റും തുടര്‍ന്ന ഡല്‍ഹിയില്‍ മുസ്തഫാബാദില്‍ പള്ളി കെട്ടിടം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ നടന്ന അപകടത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്ര അത്വാളിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന രക്ഷാസേനക്കൊപ്പം, എന്‍ഡിആര്‍എഫ്, ഡല്‍ഹി പൊലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്ന്പുലര്‍ച്ചെ 2:50 ഓടെയാണ്കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.'പുലര്‍ച്ചെ 2:50 ഓടെ ഒരു കെട്ടിടം തകര്‍ന്നതായി ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. അവശിഷ്ടള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 20ഓളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നതെന്നും, ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

നഗരത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ രാത്രിയില്‍ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. അടുത്തിടെ ഡല്‍ഹിയിലെ മധു വിഹാറില്‍ പെട്ടെന്നുണ്ടായ മതില്‍ തകര്‍ച്ചയും അപകടം നടന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. പൊടിക്കാറ്റിലാണ് മതില്‍ ഇടിഞ്ഞ് അപകടം നടന്നത്. ഇന്ത്യയുടെ തലസ്ഥാനത്ത് തുടര്‍ച്ചയായി സംഭവിക്കുന്ന കെട്ടിട ദുരന്തങ്ങള്‍ നഗരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുകയാണ്.