ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവും കുടുംബവും കോടതികയറുമ്പോള്‍ 'മരിച്ച' ഭാര്യ ജീവനോട് പോലീസിന് മുന്നില്‍. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ 20 കാരിയായ യുവതിയെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ നിന്നാണ് പൊലീസ് ജീവനോടെ കണ്ടെത്തിയത്.

2023ലാണ് യുവതിയെ കാണാതായത്. വിവാഹം കഴിഞ്ഞ് 18 മാസത്തിന് ശേഷമാണ് സംഭവം. ഏറെ ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് 2023 ഒക്ടോബര്‍ 23-ന് കുടുംബം കാണാതായതായെന്ന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ബന്ധുകള്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നെന്നും ആരോപിച്ചു.

തുടര്‍ന്ന്, കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഭര്‍ത്താവിനും ആറു ബന്ധുക്കള്‍ക്കും സ്ത്രീധനപീഡന (ഐപിസി 304ആ) കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍ത്താവിന്റെ കുടുംബം വിചാരണ നേരിടുകയായിരുന്നു. ഇതിനിടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മധ്യപ്രദേശില്‍ നിന്നാണ് അവര്‍ കണ്ടെത്തിയത്.

മധ്യപ്രദേശില്‍ യുവതി എന്താണ് ചെയ്തിരുന്നതെന്നും ഇത്രയും കാലം കുടുംബവുമായും ഭര്‍ത്താവുമായും ബന്ധപ്പെടാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.