കോവിഡ്, ഇന്ത്യ, കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഇതുവരെ 7400 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 2109 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. 11,967 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒമ്പതു മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധമൂലം മരിച്ചതില്‍ 34 വയസ്സുള്ള യുവാവും ഉള്‍പ്പെടും. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതുവരെ 1437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോവിഡ് കേസുകള്‍ പ്രതിദിനം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പനിയും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ കഴിവതും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് രാജ്യത്തെ രോഗവ്യാപനത്തില്‍ 200ലധികം കേസുകള്‍ക്ക് പിന്നില്‍ എക്‌സ്.എഫ്.ജി ആണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണ്‍ ഉപ വകഭേദത്തിന്റെ പിന്‍ഗാമിയായാണ് എക്‌സ്.എഫ്.ജി വകഭേദത്തെ കണക്കാക്കുന്നത്. സ്വാഭാവിക പ്രതിരോധ ശേഷിയെ എളുപ്പത്തില്‍ മറികടക്കാന്‍ ശേഷിയുള്ളതാണ് എക്‌സ്.എഫ്.ജി വകഭേദമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതര ഒമിക്രോണ്‍ വകഭേദങ്ങളെപ്പോലെ തന്നെ എക്‌സ്.എഫ്.ജിയും ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല.