ഡൽഹി: രാജ്യത്ത് വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി ഇപ്പോൾ തുടര്‍ക്കഥയാവുന്നു. ഇപ്പോഴിതാ വീണ്ടും ബോംബ് ഭീക്ഷണി വാർത്തയാണ് പുറത്തുവരുന്നത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കിയെന്നാണ് വിവരങ്ങൾ. ഇന്ന് പുലർച്ചയായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

അതേസമയം, ഇന്നലെ ബോംബ് ഭീഷണിയെ തുടർന്ന് ഏഴ് വിമാനങ്ങളാണ് താഴെയിറക്കിയത്. ഡൽഹി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോദ്ധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.

സിംഗപ്പൂരിലേക്ക് പോയ വിമാനം പിന്നീട് സുരക്ഷിതമായി ചാംഗി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയും ചെയ്തു. സിംഗപ്പൂർ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ സുരക്ഷയ്ക്ക് അകമ്പടിയായി. ഇതിനിടെ, ബോംബ് ഭീഷണിയില്‍ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.