ഫ്‌ലോറിഡ : അനിശ്ചിതത്വം മാറുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക് പുതിയ തിയതി. ജൂണ്‍ 19ന് സംഘം യാത്ര തിരിക്കും. ഐഎസ്ആര്‍ഒയാണ് യാത്രാ തിയതി പുറത്തുവിട്ടത്. ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് യാത്ര.

മുമ്പ് ജൂണ്‍ 9നും 11നും യാത്രയ്ക്ക് തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്നങ്ങളും ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ചയും കാരണം ദൗത്യം നീളുകയായിരുന്നു. ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ദൗത്യം പുനഃരാരംഭിക്കുന്നത്. മെയ് 29നാണ് ആദ്യം ദൗത്യം തീരുമാനിച്ചിരുന്നത്.

സ്‌പേയ്സ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ശുക്ലയും സംഘവുമായി കുതിക്കുക. ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് അവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. അമേരിക്കന്‍ കമ്പനിയായ ആക്‌സിയം സ്‌പേസ്, നാസ, സ്‌പേയ്സ്എക്‌സ്, ഐഎസ്ആര്‍ഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം. ആക്‌സിയം- 4 മിഷന്റെ ഭാഗമായി ശുക്ലയ്ക്കൊപ്പം മൂന്നു പേര്‍കൂടി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. നാസയുടെ മുന്‍ ബഹിരാകാശയാത്രികയും ആക്‌സിയം സ്‌പേയ്സിന്റെ ഹ്യൂമന്‍ സ്‌പേയ്സ് ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് കമാന്‍ഡര്‍.

ശുഭാന്‍ശു ശുക്ല പൈലറ്റും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്നാന്‍സ്‌കി-വിസ്നിവസ്‌കി, ഹംഗറിയില്‍നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് മറ്റുള്ളവര്‍.