ബെംഗളൂരു: മൈസുരു നഗര വികസന അതോറിറ്റി(MUDA) ഭൂമി ക്രമക്കേട് കേസില്‍, കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി. ആക്റ്റിവിസ്റ്റുകളായ പ്രദീപ് കുമാര്‍, ടി ജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ പരാതിയിലാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്റെ നടപടി.

മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്.
ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ നേട്ടമുണ്ടാക്കി എന്നാണ് ആരോപണം. പ്രോസിക്യൂട്ട് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഗവര്‍ണര്‍ ഭരണഘടനാപരമായ സ്ഥാനം ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിസഭ ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് സിദ്ധരാമയ്യയുടെ ആരോപണം.

അതിനിടെ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോതിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധരാമയ്യയുടെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയെ ശനിയാഴ്ച തന്നെ സമീപിക്കും. വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തിടുക്കപ്പെട്ടാണ് അനുമതി നല്‍കിയെന്ന് ആരോപിച്ചാവും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം.

സംഭവത്തില്‍ കര്‍ണാടക അഭ്യന്തരമന്ത്രി ജി പരമേശ്വര ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതി നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഗവര്‍ണറുടെ നീക്കമെന്ന് മന്ത്രി എം.ബി പാട്ടീലും കുറ്റപ്പെടുത്തി. എം.ഡി.യു.എയ്ക്കാണ് പിഴവ് സംഭവിച്ചതെന്നും മുഖ്യമന്ത്രിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും പാട്ടീല്‍ പറഞ്ഞു. ക്രമക്കേട് നടന്നത് ബിജെപി സര്‍ക്കാരിന്റെ കാലത്താണ്. കേന്ദ്രത്തിന്റെ താത്പര്യപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. എച്ച്.ഡി കുമാരസ്വാമിയെ രക്ഷിക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കം കോടതിയില്‍ ചോദ്യംചെയ്യും. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.