ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം സമാപിച്ചു. കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷി യോഗമാണ് ചേര്‍ന്നത്. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഭീകരാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരി സെയ്ദ് ആദില്‍ ഹുസൈന്‍ ഷായ്ക്ക് സര്‍വകക്ഷി യോഗം ആദരം അര്‍പ്പിച്ചു.

കശ്മീരിലെ സമാധാനവും ഐക്യവും തര്‍ക്കാനുള്ള ഹീനമായ പ്രവര്‍ത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും സര്‍വകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയില്‍ പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ഒറ്റക്കെട്ടായി ഉയര്‍ന്ന പ്രതിഷേധത്തെയും സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാര്‍ത്ഥികളെയും മറ്റു കശ്മീരികളെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ശ്രീനഗറില്‍ സര്‍വകക്ഷി യോഗം നടന്നത്. പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാന്‍ അനുവദിക്കരുതെന്നും വിനോദ സഞ്ചാരികള്‍ ഇനിയും കശ്മീരിലേക്ക് വരണമെന്നും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.