കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതായി റിപ്പോർട്ടുകൾ. പറമ്പിൽ കെട്ടിയിരുന്ന പശുവിനെ തിരികെ കൊണ്ടുവരുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റാണ് നാല് പേരും മരിച്ചത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം നടന്നത്.

പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് തകിമാരി എന്ന സ്ഥലത്ത് സംഭവമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

മിഥുൻ പറമ്പിൽ നിന്നും പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു, വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നു. വൈദ്യുതലൈൻ പൊട്ടി വീണത് മിഥുൻ അറിഞ്ഞില്ല. ഉടനെ വെള്ളത്തിൽ മുങ്ങി പോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന് ഷോക്കേറ്റു.

അപകടത്തിപ്പെട്ട മിഥുൻ നിലവിളിക്കുന്നത് കേട്ട് പരേഷും ദീപാലിയും സുമനെയുമെടുത്ത് ഓടിവരികയായിരുന്നു. ഉടനെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് നാലുപേരും തൽക്ഷണം മരിച്ചു. സംഭവം നടക്കുമ്പോൾ മിഥുന്‍റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ വിവരം പോലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു.

നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.