മധുര: പാചകവാതക സിലിണ്ടറുകള്‍ കടത്തിക്കൊണ്ടു പോയി കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മധുരയില്‍ പോലീസ് നടത്തിയ റെയിഡില്‍ ഇവരില്‍ നിന്നും 398സിലിണ്ടറുകള്‍ പിടികൂടി. ഇവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തു. സിലിണ്ടര്‍ കരിഞ്ചന്തയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ ഗുണ്ടാ നിയമം പ്രയോഗിക്കുന്നത് ആദ്യമാണ്.

സിവില്‍ സപ്ലൈസ് ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും സിലിണ്ടറുകള്‍ കടത്തിയതായി കണ്ടെത്തിയത്. കോവില്‍പ്പപ്പാക്കുടി പ്രദേശത്ത് പാലനി എന്നയാളുടെ വസതിക്ക് സമീപത്തെ തുറസ്സായ സ്ഥലത്ത് നിന്ന് 100സബ്‌സിഡി ഗാര്‍ഹിക സിലിണ്ടറുകളും 109വാണിജ്യ സിലിണ്ടറുകളും കണ്ടെത്തി. ആനന്ദം നഗറില്‍ മദന്‍ കുമാര്‍ (27)എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 63ഗാര്‍ഹിക സിലിണ്ടറുകളും, 126വാണിജ്യ സിലിണ്ടറുകള്‍ ഉള്‍പ്പെടെ 189സിലിണ്ടറുകളും പിടികൂടി.

ഇരുവര്‍ക്കുമെതിരെ അവശ്യവസ്തു നിയമപ്രകാരം കേസെടുത്തതായും ഗുണ്ടാസ് നിയമപ്രകാരം ഇവരെ തടങ്കലിലാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഹോട്ടലുകളില്‍ ദോശ,പൂരി,പറോട്ട തുടങ്ങിയവ വിഭവങ്ങള്‍ മെനുവില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങി.