ഇംഫാല്‍: മണിപ്പുരിലെ മൊറെ അതിര്‍ത്തിയില്‍ വന്‍ അഗ്‌നിബാധ. തീ ആളിപ്പടര്‍ന്നതോടെ മ്യാന്‍മറില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഇതോടെ പ്രദേശത്തെ വന്‍ ദുരന്തം ഒഴിവാക്കി. തെങ്നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണമാണ് മൊറെ. പത്തുവീടുകളാണ് തീപ്പിടിത്തത്തില്‍ കത്തിനശിച്ചത്. തീയണയ്ക്കുന്നതിന് മണിപ്പുരില്‍നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളെ സഹായിക്കാനായാണ് അതിര്‍ത്തി കടന്ന് രക്ഷാ സേന എത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇംഫാല്‍ താഴ്വരയില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ എത്തിച്ചേരണമെങ്കില്‍ അഞ്ച് മണിക്കൂര്‍ എങ്കിലും വേണ്ടിവരും. അതിര്‍ത്തി പട്ടണമായ മോറേയിലെ വാര്‍ഡ് 5-ല്‍ രാവിലെ 11 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിട്ടില്ല.

.മ്യാന്മറില്‍നിന്നുള്ള സഹായ സംഘം എത്തിയില്ലായിരുന്നെങ്കില്‍ മോറേയിലെ സ്ഥിതി ഇതിലും വഷളാവുമായിരുന്നു. അടുത്തടുത്ത് പഴയ കെട്ടിടങ്ങളിലാണ് ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി മ്യാന്‍മര്‍ മാര്‍ക്കറ്റായ നുംഫലോങിലേക്ക് പ്രവേശിക്കാം. നിരവധിപേരാണ് ഷോപ്പിങ്ങിനായി ദിവസവും ദീര്‍ഘ ദൂരം താണ്ടി എത്തുക.

ഒരു കാലത്ത് കരമാര്‍ഗം വിദേശ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു മോറേ. ഇവിടെ അതിര്‍ത്തിയിലെ ജനങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും മറ്റുമായി പരസ്പരം ആശ്രയിക്കുന്നത് സാധാരണമാണ്.