ഇസ്ലാമാബാദ്: ഏത് നിമിഷവും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്ന് അവകാശപ്പെടുന്നതായ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റേതെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്. 'ഒന്നോ രണ്ടോ അല്ല, ആയിരത്തിലധികം ചാവേര്‍ ബോംബര്‍മാര്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറാണെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ അനുവദിക്കണമെന്ന് തന്നോട് സമ്മര്‍ദം ചെലുത്തുന്നതായും അസ്ഹറിന്റേതായി പ്രചരിക്കുന്ന ഓഡിയോയില്‍ കേള്‍ക്കാം.

തന്റെ ഗ്രൂപ്പിലെ ചാവേര്‍ പോരാളികളുടെ എണ്ണം പരസ്യമാക്കിയാല്‍ ലോകം ഞെട്ടുമെന്നും ഓഡിയോയില്‍ അസ്ഹര്‍ സൂചന നല്‍കുന്നുണ്ട്. ഈ വീഡിയോയുടെ വസ്തുതകള്‍ ഇനിയും പുറത്തുവരാനുണ്ട്. ഈ ചാവേറുകള്‍ ആക്രമണങ്ങള്‍ നടത്താനും അവരുടെ ലക്ഷ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കാനും വളരെയധികം പ്രചോദിതരാണെന്നും അസ്ഹര്‍ ഓഡിയോയില്‍ അവകാശപ്പെടുന്നു. എന്നാല്‍ ഓഡിയോ റെക്കോര്‍ഡിംഗിന്റെ തീയതിയോ ആധികാരികതയോ പരിശോധിക്കപ്പെട്ടിട്ടില്ല.

വര്‍ഷങ്ങളായി ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിവരികയാണ് അസ്ഹര്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ആക്രമണങ്ങളുടെ പിന്നില്‍ അസ്ഹറണെന്നും ആരോപിക്കപ്പെടുന്നു.15 പേരുടെ മരണത്തിനും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ ഡല്‍ഹി സ്‌ഫോടനത്തിലെ പ്രതിയായ ഉമര്‍ മുഹമ്മദിന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

2019ല്‍ ബഹവല്‍പൂരിലെ അസ്ഹറിന്റെ ഒളിത്താവളത്തില്‍ അജ്ഞാതരായ അക്രമികള്‍ സ്‌ഫോടനം നടത്തിയെങ്കിലും മസൂദ് അസ്ഹര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അതിനുശേഷം, പൊതുമധ്യത്തില്‍ ഇയാള്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.