ഭുവനേശ്വർ: മന്ത്രവാദം ആരോപിച്ച് 50കാരനെതിരെ പട്ടാപ്പകൽ ക്രൂരത. ഒഡീഷയിലെ പോർട്ടിപദ ഗ്രാമത്തിലാണ് സംഭവം. ഖാൻ സിംഗ് മാജി എന്നയാളെ ഗ്രാമവാസികൾ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മാജി നൗപാദയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ഇയാൾക്കെതിരെ ഗ്രാമവാസികൾ യോഗം ചേർന്ന് തീകൊളുത്തണമെന്ന തീരുമാനത്തിലെത്തി. ശേഷം മാജിയെ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. തീപടർന്നുപിടിക്കുന്നതിനിടെ ഇയാൾ പല വീടുകളിലേയ്ക്കും ഓടി സഹായം അഭ്യർത്ഥിച്ചു. എന്നാൽ ആരും ഒന്ന് അനങ്ങാൻ പോലും തയ്യാറായില്ല.

പിന്നാലെ സമീപത്തെ കുളത്തിലേയ്ക്ക് ചാടിയ ഇയാളെ കുടുംബാംഗങ്ങൾ ചേർന്ന് രക്ഷപ്പെടുത്തി. ശേഷം സമീപത്തുള്ള സിനാപ്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ ഇയാളെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് ഗ്രാമവാസികൾ പിതാവിനെ ഭീഷണിപ്പെടുത്തിയതായി മാജിയുടെ മകൻ ഹേംലാൽ പറയുന്നു. ആരോപണങ്ങൾ നിഷേധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ തീകൊളുത്തിയതെന്നും മകൻ പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തതായി വിവരമറിഞ്ഞ് പലരും ഒളിവിൽപ്പോയി. മാജിയെ തീകൊളുത്തി കൊലപ്പെടുത്താനാണ് ഗ്രാമവാസികൾ ശ്രമിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി.