ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും സദാരാചാര ആക്രമണം. ഒന്നിച്ചിരിക്കുന്ന ബുര്‍ഖ ധരിച്ച യുവതിയെയും യുവാവിനെയും അജ്ഞാതന്‍ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നമ്മുടെ സമുദായത്തിലെ ആളുകള്‍ ഇപ്പോഴെത്തുമെന്നും അതുവരെ ഇവിടെ നില്‍ക്കണമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. വ്യാപകമായി പ്രചരിച്ച ഈ വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായാണ് വിവരം.

പെണ്‍കുട്ടിയുടെ ബുര്‍ഖ നീക്കം ചെയ്യാനും പേര് പറയാനും അജ്ഞാതര്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു മുസ്ലീം യുവതിയുമായി എന്തിന് ബന്ധം സ്ഥാപിക്കുന്നുവെന്നും ഇവര്‍ യുവാവിനോട് ചോദിക്കുന്നു. തങ്ങളെ വെറുതെ വിടണമെന്ന് പെണ്‍കുട്ടി അപേക്ഷിച്ചിട്ടും, ഭീഷണി തുടര്‍ന്നു.

ബെംഗളൂരുവില്‍ നിന്നും ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സദാചാര ആക്രമണമാണിത്. ഒരു പ്രശസ്ത പാര്‍ക്കില്‍ ഒരുമിച്ചിരുന്ന യുവതി യുവാക്കളെ സമാനമായി ചോദ്യം ചെയ്തിരുന്നു. രണ്ടുപേരും വ്യത്യസ്ത സമുദായത്തില്‍ നിന്നുള്ളവരാണെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ആക്രമണം.

നിങ്ങള്‍ക്ക് നാണമില്ലേ. ഇവള്‍ അന്യമതസ്ഥയാണെന്ന് നിനക്ക് അറിയില്ലേ. പിന്നെ എന്ത് ധൈര്യത്തിലാണ് ഇവളുമായി പൊതുസ്ഥലത്ത് സംസാരിച്ചിരിക്കുന്നത്', എന്ന് അക്രമികള്‍ യുവാവിനോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. പിന്നീട് യുവതിക്ക് നേരെയായി ആക്രോശം, 'നീ എവിടെയാണ് ആരോടൊപ്പമാണ് എന്നൊക്കെ നിന്റെ വീട്ടുകാര്‍ക്ക് അറിയുമോ', എന്നായിരുന്നു യുവതിയോടുള്ള ചോദ്യം.

ഈ സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വീഡിയോയിലുള്ള അഞ്ച് യുവാക്കളെയും കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. മാഹിം, അഫ്രിദി, വസീം, അന്‍ജും എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.