ബിജ്നോര്‍: ലൈംഗികമായി പീഡിപ്പിച്ച മകനെ വെട്ടിക്കൊന്ന് അമ്മ. ഉത്തര്‍പ്രദേശിലെ ശ്യാമില ഗ്രാമത്തില്‍ ഓഗസ്റ്റ് ഏഴിനാണ് സംഭവം. 32-കാരനാണ് മരിച്ചത്. സംഭവത്തില്‍ 56-കാരിയെ പോലീസ് അറസ്റ്റുചെയ്തു. മദ്യപനായ മകന്‍ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പോലീസിന് മൊഴിനല്‍കി.

സംഭവദിവസം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അരിവാള്‍കൊണ്ട് മകനെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് മൊഴിനല്‍കി. രക്തംപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്താന്‍ ഉപയോഗിച്ച അരിവാളും പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

അജ്ഞാതന്‍ മകനെ കൊലപ്പെടുത്തിയെന്നാണ് അമ്മ ആദ്യം മറ്റുള്ളവരോട് പറഞ്ഞത്. കൊല്ലപ്പെട്ടനിലയില്‍ മകന്‍ കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നും പറഞ്ഞു. തുടര്‍ന്ന് മകന്റെ കൊലപാതകത്തില്‍ അച്ഛന്‍ പോലീസിലും പരാതി നല്‍കി. എന്നാല്‍, അമ്മയെ ചോദ്യംചെയ്തതോടെ പോലീസിന് സംശയങ്ങളുണ്ടായി. ഇതോടെയാണ് അമ്മ കുറ്റസമ്മതം നടത്തിയത്.