ഡൽഹി: ഇന്ത്യയിൽ വീണ്ടും എം പോക്സ് ഭീതി. രാജ്യത്ത് പുതുതായി എം പോക്സ് വകഭേദമായ ക്ലേഡ് 1 സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ തന്നെ പരിശോധനയ്ക്ക് അയക്കണമെന്ന് കേന്ദ്രം നിർദ്ദേശിക്കുകയും ചെയ്തു. വൈറസ് ബാധ വ്യാപിക്കുന്ന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, രാജ്യത്ത് ആദ്യമായി കേരളത്തിലാണ് 'എം പോക്സ്' വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സ്. അതുകൊണ്ട് തന്നെ വലിയ ജാഗ്രത പുലർത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. എം പോക്സ് രോഗം ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാൻ സാധ്യത ഉണ്ട്. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്.

രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരാനും സാധ്യതകൾ ഏറെയാണ്. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഈ രോഗം വളരെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.